ബംഗളൂരു: കുടക് വീരാജ്പേട്ടിൽ പശുവിനെ കടുവ കൊലപ്പെടുത്തി. വീരാജ്പേട്ട ചെന്നയ്യന കോട്ടെ വില്ലേജിലെ എസ്റ്റേറ്റിൽ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. പൊന്നപ്പ എന്ന കർഷകന്റെ പശുവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കടുവഭീതിയിൽ തൊഴിലാളികൾ എസ്റ്റേറ്റിലേക്ക് പോവാതായി. പശുവിനെ ആക്രമിച്ച കടുവ സമീപ പ്രദേശത്തുതന്നെയുണ്ടാവുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
തങ്ങൾക്കുനേരെയും ആക്രമണമുണ്ടാവുമെന്ന് ഗ്രാമവാസികളും എസ്റ്റേറ്റ് തൊഴിലാളികളും ഭയപ്പെടുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ദുബാരെ ആന ക്യാമ്പിൽനിന്ന് ശ്രീരാമ, ഗോപി എന്നീ കുങ്കിയാനകളെ കൊണ്ടുവന്ന് കടുവക്കായി വനംവകുപ്പ് ജീവനക്കാർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൊന്നംപേട്ട് താലൂക്കിലെ ബിരുനാനി വില്ലേജ് ഭാഗത്തുനിന്നാണ് തിരച്ചിൽ ആരംഭിച്ചത്. കടുവയുടെ കാൽപാടുകൾ പിന്തുടർന്നാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കടുവ സാന്നിധ്യം സംബന്ധിച്ച് ബിരുനാനി, ശ്രീമംഗല, ടി ഷെട്ടിഗേരി വില്ലേജുകളിലെ താമസക്കാർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.