ബംഗളൂരു: മെട്രോ നിർമാണത്തിനിടെ തൂൺ തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ) കർണാടക ഹൈകോടതി നോട്ടീസ്. പൊതുതാൽപര്യ ഹരജി പരിഗണിച്ച കോടതി ബി.എം.ആർ.സി.എല്ലിന് മറുപടി നൽകാൻ രണ്ടാഴ്ച സാവകാശം അനുവദിച്ചു.
സംസ്ഥാന സർക്കാർ, ബി.ബി.എം.പി, ബി.എം.ആർ.സി.എൽ ചീഫ് എൻജിനീയർ, നിർമാണ കമ്പനിയായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എന്നിവർക്കെതിരെയാണ് പൊതുതാൽപര്യ ഹരജി. ഹെന്നൂരിനു സമീപം ജനുവരി പത്തിനുണ്ടായ അപകടത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ തേജസ്വിനി, രണ്ടു വയസ്സുകാരനായ മകൻ എന്നിവർ മരിച്ചിരുന്നു.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ കുടുംബത്തിനു മേൽ മെട്രോ തൂണിന്റെ കമ്പിക്കൂട് തകർന്നുവീഴുകയായിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജനുവരി 13ന് ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു.
പൊതുതാൽപര്യ ഹരജി പരിഗണിച്ച ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസെടുക്കാൻ രജിസ്ട്രാർ ജനറലിന് നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.