വെള്ളിയാഴ്ച സമാപിച്ച എയ്റോ ഇന്ത്യ ഷോയിൽനിന്ന്
ബംഗളൂരു: എയ്റോ ഇന്ത്യ -2025 വെള്ളിയാഴ്ച സമാപിച്ചു. വിമാനങ്ങളുടെ സംഭ്രമജനക അഭ്യാസങ്ങൾ ജനങ്ങൾ ശ്വാസം അടക്കിപ്പിടിച്ച് കണ്ടു. പൈലറ്റുമാർ വിമാനം ഉരുട്ടി, സിഗ്ഗ് ചെയ്ത്, സാഗ് ചെയ്ത്, മറിച്ചിട്ട്, അവയിൽ ലംബമായി പറന്നു. തുടർന്ന് പൂർണവേഗത്തിൽ താഴേക്ക് പതിച്ചു. ബോംബ് പോലെ ആകാശത്തിലൂടെ വെട്ടിച്ചുരുക്കി, പക്ഷേ അവ വീണ്ടും ആകാശ അനന്തതയിലേക്ക് മറഞ്ഞു.
അവസാനത്തെ ഷോയിൽ റഷ്യൻ വിമാനങ്ങളായ എസ്.യു-57, അമേരിക്കൻ എഫ്-16 എന്നിവയുൾപ്പെടെ 10 വിമാനങ്ങളുടെ ശക്തി പ്രദർശിപ്പിച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ നാല്, ഇന്ത്യൻ വ്യോമസേനയുടെ രണ്ട്, നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസിന്റെ ഒന്ന്, പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഒന്ന് എന്നിവയാണ് ആകാശ വിസ്മയം തീർത്തത്. അഞ്ചാം ദിവസത്തെ ക്ഷീണവും ജനത്തിരക്കും കാരണം എത്രയുംവേഗം ഭാണ്ഡം മുറുക്കിപോകാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ, എല്ലാവരും സന്തുഷ്ടരായിരുന്നെന്നതിന് അവരുടെ വാക്കുകൾ സാക്ഷി.
ഉദ്ഘാടന ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ബോയിങ് സ്റ്റാളിൽ എത്തിയതിൽ താൻ വളരെ സന്തോഷവാനാണെന്ന് ബോയിങ്ങിന്റെ ബിസിനസ് കമ്മ്യൂണിക്കേഷൻസ് സീനിയർ മാനേജർ സിദ്ധാന്ത് സിംഗ് ചൗഹാൻ പറഞ്ഞു. ബോയിങ്ങിന്റെ എ.ഐ അധിഷ്ഠിത അവതരണത്തിന് ലഭിച്ച പ്രതികരണത്തിലും സന്തുഷ്ടനാണ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്സി എയ്റോസ്പേസ് ഗ്രൂപ്പിൽ ഒരു തികഞ്ഞ പങ്കാളിയെ കണ്ടെത്തിയതായി ലാത് വിയ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ, വിമാന ഡിസൈൻ വികസന സ്ഥാപനമായ ഫിക്സാറിന്റെ സി.ഇ.ഒ, സി.ടി.ഒ, സ്ഥാപകൻ വാസിലി ഫെയ്ൻവീറ്റ്സ് പറഞ്ഞു.
അവരുടെ സഹായത്തോടെ, തന്റെ ‘ആഡംബര’ ഡ്രോണ്‍ ഫിക്സാര് 007 ന്റെ ഉൽപാദനം വർധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു പൂര്‍ണമായും സ്വയംഭരണാധികാരമുള്ളതും ലംബമായി പറന്നുയരുന്നതും ലംബമായി ഇറങ്ങുന്നതുമായ ഡ്രോണാണ്. അടുത്തിടെ മരിച്ച എന്റെ ഒരു നല്ല സുഹൃത്തിനോടുള്ള ആദരസൂചകമായി ഡ്രോണിന് ശിവ് എന്ന് പേരിടാനും പദ്ധതിയിടുന്നു. അദ്ദേഹം ഇന്ത്യക്കാരനായിരുന്നു -ഫെയ്ൻവീറ്റ്സ് പറഞ്ഞു.
ബംഗളൂരു ആസ്ഥാനമായ ലോജിസ്റ്റിക്സ്, സർവൈലൻസ് ഡ്രോൺ നിർമാതാക്കളായ സ്കാൻഡ്രണിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അർജുൻ നായിക് തന്റെ 200 കിലോഗ്രാം ശേഷിയുള്ള ലോജിസ്റ്റിക് ഡ്രോൺ പുറത്തിറക്കിയതിൽ ചാരിതാർഥ്യം പൂണ്ടു.
സൈനിക വസ്ത്രങ്ങൾ, സുവനീറുകൾ തുടങ്ങി ജനങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിച്ചിരുന്ന സ്റ്റാളുകൾ അവസാന ദിവസംപോലും നിറഞ്ഞുകവിഞ്ഞിരുന്നു.
ആദ്യത്തെ മൂന്നു ദിവസങ്ങൾ വ്യവസായ സന്ദർശകർക്ക് മാത്രമായിരുന്നെങ്കിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. തിരക്ക് ഉണ്ടായിരുന്നിട്ടും സമാപന പരിപാടികൾ കൃത്യസമയം ആരംഭിച്ചു,
എല്ലാ സുരക്ഷാ ക്രമീകരണങ്ങളെയും തകിടം മറിച്ച ഒരേയൊരു കാര്യം ബംഗളൂരുവിലെ ഗതാഗതക്കുരുക്കായിരുന്നെന്ന അഭിപ്രായത്തിന് ഏക സ്വരം. മലിനീകരണവും ചൂടും വകവെക്കാതെ ഒരു കൂട്ടം ട്രാഫിക് പൊലീസുകാർ ഉണ്ടായിരുന്നിട്ടും വാഹനങ്ങൾ കുമിഞ്ഞുകൂടി. വിമാനത്താവള റോഡ് ട്രാഫിക്കിൽനിന്നുള്ള സ്പിൽഓവറിൽ കൊഡിഗെഹള്ളി, അമൃതഹള്ളി, ജക്കൂർ എന്നിവിടങ്ങളിലെ ഉൾറോഡുകളെ സ്തംഭിപ്പിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ദ്വിവത്സര പ്രദർശനമായ എയ്റോ ഇന്ത്യ 2025-ൽ വിദേശ അതിഥികൾ, പ്രതിരോധ മന്ത്രിമാർ, സൈനിക മേധാവികൾ എന്നിവരുൾപ്പെടെ 84 രാജ്യങ്ങളിൽനിന്നുള്ള 500ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. 782 ഇന്ത്യക്കാർ ഉൾപ്പെടെ 931 പ്രദർശകർ പങ്കെടുത്തു. ഇതിൽ 58 ഒറിജിനൽ ഉപകരണ നിർമാതാക്കളും 115 ആഗോള സി.ഇ.ഒമാരും ഉൾപ്പെടുന്നു.
ബംഗളൂരു: യെലഹങ്ക വ്യോമസേനാ താവളത്തിൽ നടന്ന എയ്റോ ഇന്ത്യയോടനുബന്ധിച്ച് തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി 40ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) രൂപകൽപന ചെയ്ത് നിർമിച്ച വിമാനത്തിൽ 30 മിനിറ്റ് നേരമാണ് എം.പി പറന്നത്.
അത്യാധുനിക പരിശീലന വിമാനമായ എച്ച്.ടി.ടി 40 കഴിഞ്ഞ 40 മാസം കൊണ്ടാണ് എച്ച്.എ.എൽ നിർമിച്ചത്. എച്ച്.എ.എൽ ബംഗളൂരുവിന്റെയും ഇന്ത്യയുടെയും അഭിമാനമാണെന്നും ഇന്ത്യയുടെ വൈമാനിക പുരോഗതിയുടെ പ്രതീകമാണെന്നും തേജസ്വി സൂര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.2012ൽ യു.പി.എ സർക്കാർ പരിശീലക വിമാനം വാങ്ങാൻ സ്വിസ് കമ്പനിക്ക് ഓർഡർ കൊടുത്തത് എച്ച്.എ.എൽ ഉൾപ്പെടെ ഇന്ത്യൻ കമ്പനികളെ തഴഞ്ഞിട്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് എച്ച്.എ.എല്ലിന് ആവശ്യമായ പരിഗണന ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തേജസ്വി സൂര്യ വിമാനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.