ബംഗളൂരു: അടുത്ത മാസം ബി.എം.ടി.സിയുടെ 58 എ.സി ഇലക്ട്രിക് ബസ് സർവിസ് നിരത്തിലെത്തും. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ ചാർജിങ് സ്റ്റേഷൻ നിർമാണം പൂർത്തിയായി. കാടുഗോഡി, മജസ്റ്റിക്, ബനശങ്കരി, സിൽക്ക്ബോർഡ്, അത്തിബലെ ഡിപ്പോകളിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് ഇവ സർവിസ് നടത്തും.
നിലവിലുള്ള ഡീസൽ എ.സി വായുവജ്ര ബസുകൾക്ക് പകരമാണ് ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുക. ഈ വർഷം മാത്രം 320 എ.സി ഇലക്ട്രിക് ബസുകളാണ് വാടകക്കരാർ അടിസ്ഥാനത്തിൽ ബി.എം.ടി.സിക്ക് ലഭിക്കുക. നിലവിൽ 450 ഡീസൽ എ.സി ബസുകളാണ് ബംഗളൂരുവിൽ സർവിസ് നടത്തുന്നത്.
സാമ്പത്തികബാധ്യത കാരണമാണ് പുതിയത് വാങ്ങുന്നത് ഒഴിവാക്കി ബസുകൾ വാടകക്കെടുക്കുന്നത്. ഡീസൽ ബസുകളെ അപേക്ഷിച്ച് ഇലക്ട്രിക് ബസുകൾക്ക് പ്രവർത്തനച്ചെലവ് കുറവാണ്. എ.സി ബസുകൾക്ക് കിലോമീറ്ററിന് 65 രൂപയും നോൺ എ.സി ബസുകൾക്ക് കിലോമീറ്ററിന് 51 രൂപയുമാണ് ബി.എം.ടി.സി സ്വകാര്യ കമ്പനിക്ക് നൽകുന്നത്.
ഡ്രൈവറെ കമ്പനി നിയമിക്കും. കണ്ടക്ടറെ ബി.എം.ടി.സി നൽകും. ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതാണ് ഇലക്ട്രിക് ബസിന്റെ സവിശേഷത. 12 വർഷത്തേക്കാണ് ബസ് ഓടിക്കാൻ കരാർ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.