ഡോ. തോമസ് ചാണ്ടി
ബംഗളൂരു: സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് ഇന്ത്യയിലെ വിദഗ്ധരിലൊരാളായ ഡോ. തോമസ് ചാണ്ടിയുടെ വിയോഗം ബംഗളൂരുവിലെ മലയാളി സമൂഹത്തിനും വേദനയായി.
ബംഗളൂരു ഹൊസ്മാറ്റ് ആശുപത്രി സ്ഥാപക ചെയർമാനായിരുന്ന ഡോ. തോമസ് ചാണ്ടി (75) തിങ്കളാഴ്ച രാത്രി 11 ഓടെയാണ് വിടപറഞ്ഞത്. അരനൂറ്റാണ്ടിലേറെ നീണ്ട ആതുരസേവന കരിയറിൽ 8,000 ത്തിലേറെ ശസ്ത്രക്രിയകളാണ് അദ്ദേഹം പൂർത്തിയാക്കിയത്.
ആലപ്പുഴ പുത്തൻപുരക്കൽ കുടുംബാംഗമായ ഡോ. തോമസ് ചാണ്ടി ബംഗളൂരുവിലാണ് ജനിച്ചത്. സെന്റ് ജോൺസ് മെഡിക്കൽകോളജിൽനിന്ന് മെഡിക്കൽ ബിരുദ പഠനം. ന്യൂയോർക്കിൽ ഉപരിപഠനം.
യു.എസിലെ കാമ്പസ് ജീവിതത്തിനിടെ സംഗീതവും ജീവിതത്തോടൊപ്പം ചേർത്ത ഡോ. തോമസ് ചാണ്ടി, മികച്ച സാക്സഫോണിസ്റ്റ് കൂടിയായിരുന്നു. ജാസ് ആൻഡ് റിവൈവൽ ബാൻഡ് ഗായകനായിരുന്നു. 18 വർഷത്തോളം യു.എസിൽ ജോലി ചെയ്ത ശേഷം 1993ൽ ബംഗളൂരുവിൽ തിരിച്ചെത്തി ഹൊസ്മാറ്റ് ആശുപത്രി സ്ഥാപിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കൺസൾട്ടന്റ്, ബാംഗ്ലൂർ ഓർത്തോപീഡിക് സൊസൈറ്റി മുൻ അധ്യക്ഷൻ, കാത്തലിക് ഡോക്ടേഴ്സ് അസോസിയേഷൻ സ്ഥാപകൻ തുടങ്ങിയനിലകളിൽ പ്രവർത്തിച്ചു.
കർണാടക സർക്കാറിന്റെ കെംപഗൗഡ പുരസ്കാര ജേതാവാണ്. പരേതയായ ജോയ് ചാണ്ടിയാണ് ഭാര്യ. മക്കൾ: അനീഷ ചാണ്ടി, അർമാൻഡ ചാണ്ടി. മരുമകൻ: ജോനാഥൻ. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10.30ന് ബ്രിഗേഡ് റോഡ് സെന്റ് പാട്രിക് പള്ളിയിലെ ശുശ്രൂഷക്കുശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.