സിദ്ധരാമയ്യ
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പങ്കില്ലെന്ന ലോകായുക്ത ‘ബി’ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹരജിയിൽ വിധി ഏപ്രിൽ 15 ലേക്ക് മാറ്റി. ഹരജിയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ട ബംഗളൂരുവിലെ പ്രത്യേക കോടതി വിധി മാറ്റിവെക്കുകയായിരുന്നു.
ഇ.ഡി സമർപ്പിച്ച ഹരജി നിയമപ്രകാരം അനുവദനീയമല്ലെന്ന് ലോകായുക്തയുടെ അഭിഭാഷകൻ വെങ്കിടേഷ് അരബാട്ടി വാദിച്ചു. ഇ.ഡിയുടെ ഹരജിയിൽ അന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. ഇ.ഡി ഒരു കത്തും 27 രേഖകളും ലോകായുക്ത പൊലീസിന് നൽകിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥൻ ‘ബി’ റിപ്പോർട്ട് സമർപ്പിച്ചു.
ഇ.ഡിയുടെ കത്തും മാധ്യമങ്ങൾക്ക് ചോർന്നു. ഈ കത്തും രേഖകളും കുറ്റപത്രത്തിന്റെ 646ാം പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ ഇ.ഡി ഒരു പരാതിപ്പെട്ട കക്ഷിയല്ല. ‘ബി’ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അവകാശമില്ല. ഇ.ഡിക്ക് അത്തരമൊരു ഇടക്കാല അപേക്ഷ ഫയൽ ചെയ്യാൻ അനുവാദമില്ലെന്ന് സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് ലോകായുക്ത അഭിഭാഷകൻ വാദിച്ചു. ‘പൊലീസും മറ്റുള്ളവരും ശേഖരിച്ച എല്ലാ രേഖകളും ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചതായും കേസിൽ മൂന്നാം കക്ഷിയായ ഇ.ഡിക്ക് ഇടപെടാൻ അനുവാദം നൽകിയാൽ അത് സങ്കീർണതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചു.
പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരം, നിയമപരമായ വിവരം നൽകുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് ഇ.ഡി അഭിഭാഷകൻ മധുകർ ദേശ്പാണ്ഡെ വാദിച്ചു. വിജയ് മദൻലാൽ ചൗധരി കേസിൽ ഇഡിയുടെ അധികാരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2022ലെ മാർട്ടിൻ, നാഗരാജ് കേസുകളിലെ വിധിന്യായങ്ങളും ഇ.ഡിയുടെ അധികാരങ്ങൾ ശരിവെച്ചു.
ഇ.ഡിയും ലോക്കൽ പൊലീസ് അന്വേഷണങ്ങളും പരസ്പര പൂരകമായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. അത്തരം കേസുകളിൽ, പരാതിപ്പെട്ട വ്യക്തിയെ നേരിട്ട് ബാധിക്കേണ്ടതില്ല. ‘ബി’ റിപ്പോർട്ടിനെതിരെ ഇഡിക്ക് പരാതി നൽകാമെന്നും അദ്ദേഹം വാദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതി നൽകിയ സ്നേഹമയി കൃഷ്ണയുടെ വാദവും കോടതി കേട്ടു. എല്ലാ വാദങ്ങളും കേട്ട ശേഷം കോടതി വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.