ബംഗളൂരു: രണ്ടരവസ്സുകാരിയായ പാകിസ്താൻ ബാലികക്ക് ബംഗളൂരുവില്‍ വിജയകരമായ ശസ്ത്രക്രിയ. കറാച്ചി സ്വദേശിനിയായ അമീറ സിക്കന്തര്‍ ഖാനാണ് നാരായണ ഹെല്‍ത്ത് സിറ്റിയിൽ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായത്.
ആറുമാസം മുമ്പ് നടന്ന ശസ്ത്രക്രിയ വിജയമായതോടെ കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. രാജ്യാതിർത്തി കടന്ന മനുഷ്യസ്നേഹത്തിന്റെകൂടി കഥയാണ് അമീറയുടേത്. ക്രിക്കറ്റ് കമന്റേറ്ററായ സിക്കന്തര്‍ ഭക്തിന്റെയും സദഫ് ഖാന്റെയും മകളാണ്.
കണ്ണും തലച്ചോറുമുള്‍പ്പെടെയുള്ള അവയവങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന അപൂര്‍വ രോഗമായിരുന്നു അമീറക്ക്. മാതാപിതാക്കളുടെ അന്വേഷണത്തിനൊടുവിൽ ഇന്ത്യയില്‍ ഫലപ്രദമായ രീതിയില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് കണ്ടെത്തി. ആവശ്യമായ അനുമതി നേടിയശേഷം അവര്‍ മകളുമായി ബംഗളൂരുവിലെത്തി ഡോ. സുനില്‍ ഭട്ടിന് കീഴിൽ ചികിത്സ ആരംഭിച്ചു.
പിതാവിന്റെ മജ്ജയാണ് അമീറക്ക് മാറ്റിവെച്ചത്. ആദ്യഘട്ടത്തില്‍ ചില വിഷമങ്ങളുണ്ടായിരുന്നെങ്കിലും കുഞ്ഞിന് ആറുമാസം കൊണ്ടുതന്നെ കാര്യമായ പുരോഗതി കണ്ടു. ഏതാനും പരിശോധനകള്‍കൂടി പൂർത്തിയാക്കിയാൽ പൂര്‍ണ ആരോഗ്യവതിയായി അമീറക്ക് പാകിസ്താനിലേക്ക് തിരിച്ച് പറക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.