ദലിത് സമിതി ജില്ല യോഗം
മംഗളൂരു: മാൽപെയിൽ ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച ഹീനകൃത്യത്തെ ന്യായീകരിച്ച മുൻ മന്ത്രി പ്രമോദ് മാധവരാജും മുൻ എം.എൽ.എ രഘുപതി ഭട്ടും തങ്ങളുടെ ‘പിന്തിരിപ്പൻ മാനസികാവസ്ഥ’ തുറന്നുകാട്ടിയതായി കർണാടക ദലിത് സംഘർഷ് സമിതി അംബേദ്കർ വാദ് ജനറൽ കൺവീനർ മഞ്ജുനാഥ് ഗില്ല്യാരു അഭിപ്രായപ്പെട്ടു.
മാൽപെ സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന സമിതി ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേട്ടം കൊയ്യാൻ മത്സരിക്കുന്നതായി തോന്നുന്ന ഈ രാഷ്ട്രീയക്കാർ ദലിതർക്കെതിരെ മൊഗവീര സമൂഹത്തെ ഇളക്കിവിടാൻ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അവർ അരികുവത്കരിക്കപ്പെട്ട സമൂഹത്തിനെതിരെ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തുറമുഖത്ത് ജോലി ചെയ്യുന്ന ദലിത് സമൂഹം ഉപദ്രവിക്കപ്പെട്ടാൽ മൗനം പാലിക്കില്ലെന്ന് സംസ്ഥാന ഓർഗനൈസിങ് കോഒാഡിനേറ്റർ സുന്ദർ മാസ്റ്റർ പറഞ്ഞു. ലംബാനി സമുദായത്തെ തുറമുഖത്തുനിന്ന് പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഷയം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജില്ല ഭരണകൂടവും പൊലീസ് വകുപ്പും ഉടനടി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാൽപെ തുറമുഖം സർക്കാർ സ്വത്താണെന്നും ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ലെന്നും മൈസൂരു ഡിവിഷനൽ ഓർഗനൈസിങ് കോഒാഡിനേറ്റർ ശ്യാമരാജ് ബിർത്തി പറഞ്ഞു. എല്ലാവർക്കും അവിടെ ജോലി ചെയ്യാനും ഉപജീവനമാർഗം കണ്ടെത്താനും അവകാശമുണ്ട്. ചേരി പോലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്ന ഉത്തർപ്രദേശോ ബിഹാറോ അല്ല ഇത്. ബുദ്ധിശക്തിക്കും ഐക്യത്തിനും പേരുകേട്ട ജില്ലയായ ഉഡുപ്പിയിൽ ഇത്തരം ഗുണ്ടായിസം പൂർണമായും ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ഓർഗനൈസിങ് കോഒാഡിനേറ്റർമാരായ ശ്യാംസുന്ദർ തേക്കാട്ടെ, രാജേന്ദ്ര മാസ്റ്റർ ബെല്ലെ, മഞ്ജുനാഥ് നാഗുരു, സുരേഷ് ഹക്ലാടി, ഭാസ്കർ മാസ്റ്റർ, ശ്രീധര കുഞ്ഞിബെട്ട്, അന്നപ്പ നക്രെ, താലൂക്ക് കോഓഡിനേറ്റർമാരായ രാജു ബെറ്റിനമാനെ, മഞ്ചുനാഥ് ബൽകുദ്രു, രാഘവ ബെല്ലെ, എച്ച്.എസ്. ശിവാനന്ദ ബിർത്തി, രമേഷ് മറവന്റെ, കൃഷ്ണ, സുരേഷ് ബാർക്കൂർ, ശിവരാജ് ബൈന്ദുരു, രത്നാകര കുഞ്ഞിബെട്ട് എന്നിവർ സംസാരിച്ചു.
മാൽപെ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മുൻ മന്ത്രി പ്രമോദ് മാധവരാജിനെതിരെ സ്വമേധയാ കേസെടുത്തതിന് ദലിത് സംഘർഷ് സമിതി പൊലീസ് അധികൃതരെ അഭിനന്ദിച്ചു. മാൽപെ സംഭവത്തിൽ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കുമാർ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തതായി സമിതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.