ഞായറാഴ്ച നടന്ന ‘ബന്ദിപ്പൂർ ചലോ’ പദയാത്രയിൽ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സേനാനി ഹെഗ്ഡെ സംസാരിക്കുന്നു, മൈസൂരുവിലെ വനം ഓഫിസായ ആരണ്യ ഭവന് മുന്നിൽ ഗന്ധാദഗുഡി ഫൗണ്ടേഷൻ
പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ
ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം നീക്കാനുള്ള നിർദേശത്തിൽ പ്രതിഷധിച്ച് മൈസൂരുവിൽ ‘ബന്ദിപ്പൂർ ചലോ’ പദയാത്ര നടത്തി. ‘നമ്മ നടികെ ബന്ദിപ്പൂർ കാടഗെ’ എന്ന മുദ്രാവാക്യവുമായി ഞായറാഴ്ച രാവിലെ സംഘടിപ്പിച്ച പദയാത്രയിൽ പരിസ്ഥിതി, വന്യജീവി സ്നേഹികൾ, വിദ്യാർഥികൾ, കർഷക സംഘടനകൾ തുടങ്ങിയവർ പങ്കാളികളായി. ചാമരാജ് നഗർ ഗുണ്ടൽപേട്ടിലെ കഗ്ഗല ഹുണ്ടിയിലെ പ്രൈമറി ഹെൽത്ത് സെന്ററിന് മുന്നിൽനിന്നാരംഭിച്ച പദയാത്രയിൽ ആയിരത്തോളം പേർ പദയാത്രയിൽ പങ്കെടുത്തു. രണ്ടര കിലോമീറ്റർ സഞ്ചരിച്ച പ്രതിഷേധ ജാഥ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ലെ മദ്ദൂർ ചെക്ക്പോസ്റ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് ജാഥാ പ്രതിനിധികൾ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നവീൻ കുമാറിന് ഇതു സംബന്ധിച്ച നിവേദനം കൈമാറി.
കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകർ പദയാത്രയിൽ അണിനിരന്നു. പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർമാരായ കൃപാകർ, സേനാനി ഹെഗ്ഡെ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായ ജോസഫ് ഹൂവർ, സപ്ത ഗിരീഷ്, രവി കീർത്തി, ബന്ദിപ്പൂർ ടൈഗർ റിസർവ് മുൻ ഡയറക്ടർ ടി. ബാലചന്ദ്ര തുടങ്ങിയവർക്കൊപ്പം ബന്ദിപ്പൂർ സങ്കേതത്തിന് സമീപത്തെ 123 ഗ്രാമങ്ങളിലെ തലവന്മാരും പ്രതിനിധികളും പ്രതിഷേധത്തിൽ ചേർന്നു. വനമേഖലയിലെ റോഡപകടങ്ങളിൽ, പ്രത്യേകിച്ചും രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ കൊല്ലപ്പെടുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത 181 (മൈസൂരു - ഊട്ടി റോഡ്), ദേശീയ പാത 766 (പഴയ ദേശീയ പാത 212 ആയ കൊല്ലഗൽ - കോഴിക്കോട് റോഡ്) എന്നിവയിൽ വനപാതയിലൂടെയുള്ള വാഹനഗതാഗതത്തിന് കർണാടക നിരോധനമേർപ്പെടുത്തുകയായിരുന്നു. രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കർണാടക, കേരള സംസ്ഥാനങ്ങളുടെ നാലു ബസുകൾക്കും ആംബുലൻസ് അടക്കമുള്ള അടിയന്തര സർവിസുകൾക്കും മാത്രമാണ് വനപാതയിൽ രാത്രിയാത്രാ അനുമതിയുള്ളത്. രാത്രികാല നിരോധനം പിൻവലിക്കണമെന്ന വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിക്കാൻ വയനാട് ലോക്സഭ എം.പിയായ പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഹൈക്കമാൻഡ് വഴി കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. രാഹുൽ ഗാന്ധി വയനാട് എം.പിയായിരുന്നപ്പോഴും സമാനമായ ശ്രമങ്ങൾ നടന്നിരുന്നതായും അവർ ചൂണ്ടിക്കാട്ടി. നിരോധനം നീക്കുന്നത് പരിസ്ഥിതി ലോല മേഖലയിലെ വന്യജീവികൾക്ക് ഗുരുതരമായ ഭീഷണിയാകുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. അനിയന്ത്രിതമായ രാത്രികാല ഗതാഗതം തടി, ചരൽ, എം-സാൻഡ്, പാറക്കല്ലുകൾ എന്നിവയുടെ കള്ളക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും വന്യജീവി വേട്ട വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഗുണ്ടൽപേട്ടിലെ പ്രതിഷേധത്തിന് പുറമെ, ഞായറാഴ്ച രാവിലെ മൈസൂരു നഗരത്തിലെ ആരണ്യഭവന് മുന്നിൽ ഗന്ധാദഗുഡി ഫൗണ്ടേഷൻ അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി. രാത്രികാല ഗതാഗത നിരോധനം നടപ്പാക്കുന്നതിന് മുമ്പ് ദേശീയപാതയിലെ വനമേഖലയിൽ ഏറെ വന്യജീവികൾ കൊല്ലപ്പെട്ടിരുന്നതായി കണക്കുകൾ ഉദ്ധരിച്ച് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
2004നും 2007നും ഇടയിൽ, 14 ഇനങ്ങളിൽപെട്ട 91 സസ്തനികളും 18 ഇനങ്ങളിൽപെട്ട 75 പക്ഷികളും, 16 ഇനങ്ങളിൽപെട്ട 56 ഉരഗങ്ങളും അമിതവേഗത്തിൽ വാഹനങ്ങൾ മൂലം റോഡിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. വന്യജീവി വേട്ടമൂലം കൊല്ലപ്പെടുന്ന ജീവികളുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. രാത്രി ഗതാഗത നിരോധനം നടപ്പാക്കിയ ശേഷം സ്ഥിതിയിൽ മാറ്റമുണ്ടായി. 2022നും 2024നും ഇടയിൽ റോഡിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വെറും ഒമ്പതായി കുറഞ്ഞു. വന്യജീവികളുടെ റോഡപകട മരണങ്ങളിൽ 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ കേരളത്തിന്റെ ഭാഗത്തുനിന്ന് അടുത്തിടെ വീണ്ടും ആവശ്യമുയർന്നിരുന്നു.
ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കായി വയനാട്ടിൽ പ്രചാരണത്തിനെത്തിയ കർണാടക ഉപമുഖ്യമന്ത്രി, രാത്രി യാത്ര നിരോധനം നീക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, സിദ്ധരാമയ്യ സർക്കാറിന്റെ നിലപാടിന് വിരുദ്ധമായി വനം കൺസർവേറ്റർ സുപ്രീംകാടതിയിൽ സമ്പൂർണ ഗതാഗത നിരോധനം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചു. കർണാടക സർക്കാറിന്റെ നിയമോപദേശമോ അനുമതിയോ തേടാതെയായിരുനു ഇത്. തുടർന്ന്, കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രസ്തുത സത്യവാങ്മൂലം പിൻവലിക്കാൻ വനം കൺസവേറ്ററോട് ആവശ്യപ്പെടുകയും ബന്ധപ്പെട്ടവരുടെ യോഗത്തിൽ വനം ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. രാത്രി യാത്ര നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതാണ് പരിസ്ഥിതി സ്നേഹികൾ പ്രതിഷേധത്തിനിറങ്ങാൻ കാരണം. ബന്ദിപ്പൂരിൽ രാത്രി യാത്ര നിരോധനം പിൻവലിക്കരുതെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഓൺലൈൻ കാമ്പയിനും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.