കൊച്ചി: മൂന്ന് തവണ ദിലീപ് സുനിയുമായി ഗൂഢാലോചന നടത്തിയാണ് കൃത്യം നടപ്പാക്കിയതെന്ന് റിമാന്‍ഡ് റിപോർട്ട്. 2013ല്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദിലീപും പള്‍സര്‍ സുനിയുമായി സംസാരിച്ചതോടെയാണ് ഗൂഢാലോചനയുടെ തുടക്കം. സുനിയെ നേരിട്ടറിയില്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞത് ശരിയല്ല. കേസില്‍ കാവ്യ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കും.
ദിലീപിന് നടിയോട് വിരോധമുണ്ടാകാന്‍ കാരണം കുടുംബപ്രശ്നങ്ങളില്‍ ഇടപെട്ടതാണ്. കാവ്യയുമായുള്ള ബന്ധം മുന്‍ഭാര്യ മഞ്ജു വാര്യരെ അറിയിച്ചത് ഇരയായ നടിയാണ്. ഇത് വിരോധത്തിന് കാരണമായി. നടിയെ അക്രമിച്ച് പകര്‍ത്തുന്ന ദൃശ്യം മോര്‍ഫിങ് ആകരുതെന്ന് ദിലീപ് നിര്‍ദേശിച്ചു. ഇത് പ്രകാരം നടിയുടെ മോതിരം അടങ്ങുന്ന ദൃശ്യം കൃത്യമായി പകര്‍ത്തി. മാനേജര്‍ അപ്പുണ്ണിയും പ്രതി വിഷ്ണുവും തമ്മിലും കൂടി കാഴ്ച നടത്തി. കുറ്റകൃത്യത്തിന് പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നാണ് സുനി ജയിലില്‍ നിന്ന് കത്തെഴുതിയത്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ കത്ത് കൈമാറാന്‍ ഫോണില്‍ വിളിച്ചു. കത്ത് കൈമാറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 9ആം പ്രതി മുഖേന വാട്സ് ആപ്പ് വഴി അയച്ചു. ജില്ലാ ജയിലിലെ കോയിന്‍ ബോക്സില്‍ നിന്നും അപ്പുണിയെ വിളിച്ചതിനും തെളിവുണ്ട്. ഈസമയം ദിലീപും അപ്പുണ്ണിയും ഒരേ ലൊക്കേഷനിലായിരുന്നു.
സുനി പണം ലഭിക്കുന്നതിന് വേണ്ടി അപ്പുണ്ണിയേയും നാദിര്‍ഷയേയും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ദിലീപ് അറിഞ്ഞതിന് ശേഷവും 20 ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കാവ്യ മാധവന്‍റെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ വീഡിയോ ദൃശ്യം കൈമാറാന്‍ എത്തിയെന്ന് സുനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.