വേദാ നിങ്ങൾ ഹീറോയാണ്...

‘ആരണ്യകാണ്ഡ’ത്തിനു ശേഷം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മറ്റൊരു ഗാംഗ്സ്റ്റർ സിനിമയാണ് ‘വിക്രം വേദ’. വിക്രമാദിത്യനും വേതാളവും എന്ന ഇന്ത്യൻ മിത്തോളജിയുടെ സമകാലീന ' Neo noir' ശ്രമമാണ് ഈ ചിത്രം. പുഷ്കർ- ഗായത്രി ദമ്പതികളുടെ വിക്രം വേദ ആദ്യന്തം തീയറ്ററിൽ പിടിച്ചിരുത്തും.1940 കളിൽ ശക്തി പ്രാപിച്ച film Noir സിനിമകൾ (dark film) മനുഷ്യെൻറ അധമവാസനകളുടെ സർഗാത്മക ചലച്ചിത്ര ആവിഷ്കാരങ്ങളായിരുന്നു. കർമ്മം/ധർമ്മം, നീതി/അനീതി, നേര്/ നുണ ഇവയെല്ലാം എന്തുമാത്രം ആപേക്ഷികമാണെന്ന് ഓർമിപ്പിക്കുന്നു ഈ ചിത്രം. 2. 27 മിനിട്ടിൽ ഒരു ടോട്ടൽ സിനിമ.

വിക്രം എന്ന എൻകൗണ്ടർ സ്പെഷലിസ്റ്റും അയാൾ തേടുന്ന കൊടും കുറ്റവാളിയായ ഗാംഗ്സ്റ്റർ വേദയും തമ്മിലുള്ള സംവാദമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അധികാരത്തിന്റെ ബലത്തിൽ വിക്രം നടത്തുന്ന ഹിംസയും വേട്ടയും വേദ ചോദ്യം ചെയ്യുമ്പോൾ കറുപ്പ് / വെളുപ്പ് അതിരുകൾ നേർത്തതും പരസ്പര പൂരകവുമാണെന്ന് പ്രേക്ഷകനു തോന്നുന്നു. സിനിമയിലെ സംഭാഷണങ്ങൾ വെടിയുണ്ട പോലെ മനസ്സിൽ തറയ്ക്കുന്നു.

വിക്രം ആയി എത്തുന്ന മാധവെൻറ ‘പാൻ ഇന്ത്യൻ’ തമിഴ് വ്യക്തിത്വത്തെ തീർത്തും ദ്രവീഡിയൻ കറുപ്പഴകുള്ള വിജയ് സേതുപതിയുടെ വേദ ചോദ്യങ്ങൾ കൊണ്ടു വീർപ്പുമുട്ടിക്കുന്നു. വിക്രമിെൻറ trained / Sophisticated ഹിംസാത്മക സവർണ ഛായയുള്ള ശരീരത്തെ ( വിക്രമാദിത്യൻ എന്ന ക്ഷത്രിയൻ) ചിലപ്പോഴൊക്കെ കാറ്റുപോലെ ഒഴുകുന്ന, ചിലപ്പോൾ തമിഴ് നാടൻ പാട്ടിനൊപ്പം ചുവടു വെക്കുന്ന, മറ്റു ചിലപ്പോൾ മെരുങ്ങാത്ത ജെല്ലിക്കെട്ട് കാളയുടെ കരുത്തിൽ ചരിക്കുന്ന തമിഴെൻറ ഉടലായി വിജയ് സേതുപതി നേരിടുന്നത് മനോഹരമായ സിനിമാനുഭവമാവുന്നുണ്ട്. 

വാക്കുകൾ കൊണ്ടെന്ന പോലെ ശരീരഭാഷ കൊണ്ടും വിജയ് ഒരുപടി മേലെ നില്ക്കുന്നു, ചിത്രത്തിൽ. തമിഴിെൻറ വാമൊഴി ചന്തം സേതുപതിയുടെ ഓരോ സംഭാഷണത്തെയും കരുത്തുറ്റതാക്കുന്നു.ഒരു സന്ദർഭത്തിൽ മുൻ സീറ്റിൽ വണ്ടിയോടിക്കുന്ന വിക്രമിെൻറ സീറ്റിനോട്  തല ചേർത്തിരിക്കുന്ന വേദയെ കാണിക്കുന്നുണ്ട്. മുൻ ആംഗിളിൽ നിന്ന് നോക്കുമ്പോഴും വശങ്ങളിൽ നിന്ന് നോക്കുമ്പോഴും വിക്രമാദിത്യെൻറ തോളിൽ കയറിയിരിക്കുന്ന വേതാളം. കഥാമുഹൂർത്തത്തിെൻറ ആധുനിക പതിപ്പാവുന്നു ഈ ചിത്രത്തിലെ ഈ നിമിഷത്തിെൻറ ദൃശ്യഭാഷ.

വിക്രമിനോട് വേദ പറയുന്ന മൂന്നു ജീവിത സന്ദർഭങ്ങൾ, മൂന്നു കഥകൾ ഈ സിനിമയെ എപ്പിസോഡിക് ആക്കുന്നു. സഹോദര സ്നേഹത്തിെൻറ ആർദ്ര നിമിഷങ്ങൾ, കൊടും കുറ്റങ്ങളിലേക്ക് വളരുന്ന തമിഴ് യുവാവിെൻറ തകർച്ച, പോലീസിലെ അഴിമതി, ചെന്നൈ നഗരത്തെ പിടികൂടിയ തോക്ക് മാഫിയയുടെ വളർച്ച...  അങ്ങനെ കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യങ്ങൾ സാമൂഹ്യ രാഷ്ടീയ സാഹചര്യങ്ങൾ അന്തർധാരയായി ചിത്രത്തിൽ കടന്നു വരുന്നു. തെറ്റിലേക്ക് (?) മനുഷ്യരെത്തിപ്പെടുന്ന സാഹചര്യങ്ങളെ സങ്കീർണതകളോടെ തന്നെ അഭിമുഖീകരിക്കുന്നു ഈ ചിത്രം. ചിത്രത്തിെൻറ ഘടനയിലും ഈയൊരു Puzzle form സംവിധായകർ ഉപയോഗിച്ചിട്ടുണ്ട്.

പി.എസ് വിനോദിെൻറ ഛായാഗ്രഹണം ഗംഭീരമായി എന്നു പറയാതെ വയ്യ. അത് സിനിമയുടെ സമഗ്രതയിൽ നിന്ന് ഒട്ടും വേറിട്ടു നിൽക്കുന്ന ഒന്നല്ല.
ചിത്രത്തിന് ആദ്യന്തം ഏതാണ്ട് കറുപ്പിനോട് ചേർന്ന ടോൺ ആണ്. വസ്ത്രങ്ങളുടെ നിറങ്ങൾ പോലും. പകിട്ടിനല്ല പ്രാധാന്യം. film noir ( dark film) സിനിമയുടെ അന്തരീക്ഷം ചിത്രത്തിലുടനീളം നിലനിർത്തിയിട്ടുണ്ട്. സമകാലത്ത് നടക്കുന്ന കഥയും പരീക്ഷണ സ്വഭാവവും ഈ ചിത്രത്തെ ‘Neo- Noir’ ഗണത്തിലേക്ക് ഉയർത്തുന്നു. ഇത്തരം സിനിമകളിൽ ഉപയോഗിക്കാറുള്ള Low Key Lighting ൽ വ്യത്യസ്തത കൊണ്ടുവരാൻ വിനോദ് ശ്രമിച്ചിട്ടുണ്ട്.Harsh light ഉപയോഗിച്ച് കടും നിഴലും വെളിച്ചവും തമ്മിലുള്ള Contrast വ്യക്തമായി കാണിക്കുന്നതിന് പകരം ഇരുൾ/ വെളിച്ചം ലയിച്ചു കിടക്കുന്ന രീതിയിൽ പ്രകാശം ക്രമീകരിച്ചിരിക്കുന്നു. സത്യം/അസത്യം എന്ന ദ്വന്ദ്വത്തെ പ്രശ്നവത്കരിക്കുന്ന ചിത്രത്തിെൻറ ഫിലോസഫിയെ വിനോദ് പിന്തുടരുന്നു

‘ആരണ്യകാണ്ഡ’ത്തിെൻറ നേർ വിപരീതമായാണ് വിനോദ് ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിെൻറ ആദ്യ ഷോട്ട്, വലിയൊരു കെട്ടിടത്തിെൻറ  അകത്തേക്ക് ഏറ്റുമുട്ടലിനായി എത്തുന്ന വിക്രമിനേയും സംഘത്തെയും പിന്തുടരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു. ദൈർഘ്യമേറിയ ഈ ദ്യശ്യത്തെ പിന്തുടരുന്ന പ്രേക്ഷകരും അടഞ്ഞ/ ഇരുണ്ട ഒരു ലോകത്ത് കുടുങ്ങിപ്പോവുന്നു. 

ചിത്രത്തിലുടനീളം നരച്ച കെട്ടിടങ്ങളുടെയും, തെരുവുകളുടെയും, ഇടുങ്ങിയ വഴികളുടെയും ഫാക്ടറി യന്ത്രങ്ങളുടേയും Linear motif വിനോദ് ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തിെൻറ ദൃശ്യ തീവ്രത വർധിപ്പിക്കുന്നു. നിരനിരയായി നിൽക്കുന്ന ടെറസിട്ട കെട്ടിടങ്ങളുടെ Top Angle ദൃശ്യങ്ങളും തിരശ്ശീലയിൽ കോണോട് കോൺ വരകൾ തീർക്കുന്നുണ്ട്. മനുഷ്യരെ പശ്ചാത്തലത്തിന്റെ പരുക്കൻ പ്രതലത്തിൽ നിർത്തി കാണിക്കുന്നു ഈ ചിത്രത്തിൽ അധികനേരവും.wide/medium Angle lens language നന്നായി ഉപയോഗിച്ചിരിക്കുന്നു സംവിധായകർ.

Extra wide Angle ലെൻസ് ഉപയോഗിച്ചുള്ള രൂപ വക്രീകരണത്തിന് (Distortion) ശ്രമിച്ചില്ല എന്നത് ചിത്രത്തിന് നൽകുന്ന വിശ്വസനീയത വളരെ വലുതാണ്. പ്രത്യേകിച്ചും ആയുധ പ്രയോഗങ്ങളുടെ നിരവധി സീക്വൻസുകൾ, തോക്ക് /വെടിയുതിർക്കൽ തുടങ്ങിയവയുള്ള ഒരു ചിത്രത്തിൽ. ‘The size of an object in the frame should equal it's importance in the story at that moment’ എന്ന ഹിച്ച്കോക്ക് വാചകത്തിെൻറ അനുവർത്തനം ആവശ്യത്തിനും അനാവശ്യത്തിനും നിരവധി സിനിമകളിൽ ആവർത്തിക്കുന്നത് നമ്മൾ കണ്ടതാണ്. 

ആയുധങ്ങൾ മനുഷ്യരെക്കാൾ മേലെ, പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നില്ല ഈ ചിത്രത്തിൽ എന്നത് സംവിധായകർ കാണിച്ച ഔചിത്യം.
അതേ സമയം slow motion പോലുള്ള Visual Punctuations കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ നായക / വീര പരിവേഷം നൽകാനുള്ള Backlight ൻറെ അതി നാടകീയ ഉപയോഗം, നായകനെ പശ്ചാത്തലത്തിൽ നിന്ന് ഒറ്റപ്പെടുത്തി നിർത്തുന്ന Shallow focus തുടങ്ങിയ സങ്കേതങ്ങൾ ഒഴിവാക്കിയിരിക്കുന്നു.

ചിത്രത്തിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. ഒരാൾ വിക്രത്തിന്റെ ഭാര്യയും വക്കീലുമായ പ്രിയ, മറ്റൊരാൾ വേദയുടെ പ്രിയ സഹോദരന്റെ കൂട്ടുകാരി ചന്ദ്ര. ചന്ദ്രയെ അവതരിപ്പിച്ച വരലക്ഷ്മിയുടെ അഭിനയം മികച്ചതായി.

ചിത്രത്തിന്റെ സൗണ്ട് ട്രാക്ക്, ഗാനങ്ങൾ ചടുലവും ജനപ്രീതി പിടിച്ചുപറ്റുന്ന രീതിയിലും ഉച്ചസ്ഥായിൽ തന്നെ ചെയ്തിരിക്കുന്നു. Maടട പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ടാസ് മാക് (മദ്യശാല) പാട്ട് ‘ടസക്ക് ടസക്ക്’ കൂത്തുപാട്ടിൻറെ വേഗത്തിൽ, താളത്തിൽ ആസ്വദിക്കാം.

ചിത്രത്തിന്റെ form ൽ നടത്തിയ പരീക്ഷണം, സിനിമയുടെ ദൃശ്യഭാഷയിൽ നടത്തിയ അച്ചടക്കം, എല്ലാ ഘടകങ്ങളും ഏകീകരിച്ച് സംവിധാനത്തിൽ കാണിച്ച മികവ് എന്നിവ വിക്രം വേദയെ ശ്രദ്ധേയമാക്കുന്നു. എന്നാൽ ചില ക്ലീഷേകളും ചിത്രത്തിലുണ്ട്.എല്ലാ ഗുണ്ട /gang leader മാരുടേയും സംരക്ഷണയിൽ ഉള്ള നിഷ്കളങ്കരായ അമ്മ / അനുജൻ/അനിയത്തി കഥാപാത്രം ‘പുള്ളി’യുടെ രൂപത്തിൽ ഇതിലുമുണ്ട്. എന്നാൽ ഇത് ചിത്രത്തെ ഒട്ടും മടുപ്പിക്കാതെ പറഞ്ഞിരിക്കുന്നു.‘The more successful villain, the more successful picture’ എന്ന ഹിച്ച്കോക്ക് വാക്യമാണ് ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തോന്നിയത്.

വേദാ.... നിങ്ങൾ ഹീറോയാണ് !

Tags:    
News Summary - Vikram Vedha movie review-Movie reviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.