കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു

ശ്രീനഗര്‍/ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്കും സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ സ്വാധീനം ചെലുത്താനായില്ല. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായ കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടര്‍ച്ചയായ 32ാം ദിവസവും തുടര്‍ന്നു.

വ്യാപാരസ്ഥാപനങ്ങളും അങ്ങാടികളും പൊതുഗതാഗതവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ളെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവനങ്ങളും പൂര്‍ണമായി പുന$സ്ഥാപിച്ചിട്ടില്ല. പ്രീപെയ്ഡ് മൊബൈലുകളില്‍ ഒൗട്ട്ഗോയിങ് കാളുകള്‍ക്ക് വിലക്കുണ്ട്. 58 പേര്‍ ഇതുവരെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനാകാതെ സംസ്ഥാന സര്‍ക്കാറും കുഴങ്ങുകയാണ്. പി.ഡി.പിയുടെ ശക്തികേന്ദ്രമായ ദക്ഷിണ കശ്മീരിലാണ് പ്രതിഷേധം ഏറ്റവും ശക്തമായിരിക്കുന്നത്.
വിഘടനവാദികള്‍ ശക്തമായ 1989നുശേഷം അവര്‍ക്ക് സ്വാധീനം ചെലുത്താനാകാതിരുന്ന മേഖലകളില്‍പ്പോലും പ്രതിഷേധം പടര്‍ന്നിരിക്കുകയാണ്. പലയിടത്തും പ്രതിഷേധങ്ങളില്‍ ആയുധമേന്തിയ വിഘടനവാദികളും അണിനിരന്നു. ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പിന്തുണ ഏറുന്നുമുണ്ട്. ജമ്മു-കശ്മീര്‍ ജനതയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്ന് കോളജ് അധ്യാപകനായ ഇസ്ഹാഖ് അഹ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതിനിടെ, ജൂലൈ 10ന് ശ്രീനഗറിലെ വീട്ടില്‍വെച്ച് ശബീര്‍ അഹ്മദ് മിര്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ സുപ്രീംകോടതി ജമ്മു-കശ്മീര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന ഡിവൈ.എസ്.പിക്കും മറ്റു പൊലീസുകാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കശ്മീര്‍ റെയ്ഞ്ച് ഐ.ജിയോട് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.
ഉത്തരവ് പാലിക്കാതിരുന്ന ഐ.ജിക്കെതിരായ കോടതിയലക്ഷ്യ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിശോധിക്കവെയാണ് യുവാവിന്‍െറ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പൊലീസിനോട് ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.