സാമ്പാറിനെ ചൊല്ലി ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതൽ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ അച്ഛനും മകനും ചേർന്ന് ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മൽ മെയിൻ റോഡിലെ ഹോട്ടലിൽ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുൺ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുൺകുമാർ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മൽ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നൽകിയപ്പോൾ ഇവർ കൂടുതൽ സാമ്പാർ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഹോട്ടൽ ജീവനക്കാർ വിസമ്മതിച്ചതോടെ വഴക്കായി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരനെയും ശങ്കറും മകനും ചേർന്ന് മർദിച്ചു.

ഇത് തടയാൻ ശ്രമിച്ച സൂപ്പർവൈസറായ അരുണിനെയും പ്രതികൾ മർദിച്ചു. തലക്കും നെഞ്ചിനും പരിക്കേറ്റ അരുണിനെ ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പവിത്രയാണ് അരുണിന്റെ ഭാര്യ. ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

Tags:    
News Summary - Father, son kill man over sambar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.