കണ്ണൂർ: ചിറക്കൽ പഞ്ചായത്തിലെ കുണ്ടൻചാൽ സങ്കേതത്തിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശത്തെ ഏഴ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം (ആകെ 70 ലക്ഷം രൂപ) അനുവദിച്ചു.
പ്രദേശത്തെ 34 കുടുംബങ്ങളിൽ പ്രദേശത്തുനിന്ന് പുനരധിവാസത്തിന് സമ്മതമാണെന്ന് അറിയിച്ച ഏഴ് കുടുംബങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്. കുണ്ടൻചാൽ സങ്കേതത്തിലെ എസ്. ഗുരുനാഥൻ, എ. ജാനകി, കെ. ജയശ്രീ, കെ.വി. രഞ്ജിത്ത്, കെ. സീത, എം. ഗോപാലൻ, എ. രാമകൃഷ്ണൻ എന്നിവർക്കാണ് ധനഹായം ലഭിക്കുക. കുണ്ടൻചാൽ സങ്കേതത്തിൽ മഴക്കാലത്ത് മണ്ണൊലിപ്പ് കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പ്രദേശവാസികളുടെ വീടിനും ജീവനും സംരക്ഷണം ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എയും ചിറക്കൽ പഞ്ചായത്തും ചേർന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് സർക്കാർ ധനസഹായം അനുവദിച്ചത്.
ഒരു കുടുംബത്തിന് ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം രൂപയും വീടു വെക്കുന്നതിന് നാലു ലക്ഷം രൂപയും ചേർത്ത് 10 ലക്ഷം രൂപ എന്ന നിരക്കിൽ ആകെ 70 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകുക.നിരന്തരമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ നിർദേശ പ്രകാരം ഡെപ്യൂട്ടി കലക്ടറുടെയും എസ്.സി ഡെവലപ്പ്മെന്റ് ഓഫിസറുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രദേശത്തെ വിഷയം ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടിരുന്നു.
തുടർന്ന് മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കാനായി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സംഘം പ്രദേശം സന്ദർശിച്ച് പഠനം നടത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുന്നതാണ് ഉചിതമെന്ന് സംഘം നിർദേശിച്ചു. ചിറക്കൽ വില്ലേജ് പൊതുവിൽ സമതലം വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിലും കുണ്ടൻചാൽ സങ്കേതത്തിൽ വീടുകൾ സ്ഥിതി ചെയുന്നത് ചെരിഞ്ഞ തട്ടുകളായ പ്രദേശത്താണെന്നാണ് റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സ്വന്തമായി മറ്റു ഭൂമി കൈവശമില്ലാത്തവരും കുടുംബത്തിന് സ്ഥിര വരുമാനമില്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണെന്നും കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തെ സംരക്ഷിക്കാൻ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരം കലക്ടറെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എൻ.ഐ.ടിയിലെ വിദഗ്ദ സംഘം പഠനം നടത്തിയത്. ഭൂമിയും വീടുമില്ലാത്ത തൊഴിലാളികൾക്കുവേണ്ടി സർക്കാർ ചെലവിൽ ഏറ്റെടുത്തതാണ് ചിറക്കൽ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൻചാൽ സങ്കേതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.