പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളെയെല്ലാം വിസ്മരിച്ച്, തിടുക്കത്തിൽ ലോകായുക്ത സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്ത് ദുർബലപ്പെടുത്തുന്ന കേരളത്തിലെ ഇടതുസർക്കാർ നടപടിക്ക് ഒരൊറ്റ വിശേഷണമേയുള്ളൂ- അധികാര ദുർവിനിയോഗം! ദേശീയതലത്തിൽ മോദി സർക്കാർ ഒരു മറയുമില്ലാതെ നടത്തുന്ന അധികാര കേന്ദ്രീകരണത്തിന്റെയും ഭരണകൂട ഇടപെടലുകളുടെയും ഇടതു പതിപ്പായി മാത്രമെ ഈ നീക്കത്തെ വിലയിരുത്താനാകൂ.
ഉയർന്ന ഭരണാധികാരികൾ നടത്തുന്ന വൻ അഴിമതികളെപ്പറ്റി അന്വേഷിക്കാനും നടപടികൾ സ്വീകരിക്കാനും കാര്യക്ഷമമായ നിയമം അനിവാര്യമാണെന്ന ആവശ്യം അറുപതുകളിൽ തന്നെ ഉയർന്നിരുന്നു. തൊണ്ണൂറുകളിൽ കമ്പോളവത്കരണം ഇന്ത്യയിൽ യാഥാർഥ്യമായപ്പോൾ, അതിന്റെ പ്രത്യാഘാതമായി സ്വകാര്യമൂലധനം - രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിക്കുമെന്നും അടിമുടി അഴിമതിയിൽ മുങ്ങിയ ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പൊതുവെ നിരീക്ഷിക്കപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ ഭരണകൂടത്തെ സ്വതന്ത്രമായി വിലയിരുത്താൻ കഴിയുന്ന നിയമസംവിധാനം അനിവാര്യമാണെന്ന ധാരണ പൊതുസമൂഹത്തിൽ പ്രബലമാവുകയും ചെയ്തു. ഇടതുപക്ഷം, അതിൽ തന്നെ സി.പി.എമ്മും സി.പി.ഐയും, ദേശീയ രാഷ്ട്രീയത്തിൽ അതൊരു പ്രധാന വിഷയമാക്കി മാറ്റി.
തങ്ങളുടെ പ്രഖ്യാപിത രാഷ്ട്രീയാദർശങ്ങളും ഭരണവും പരസ്പരവിരുദ്ധമാകാതെ മുന്നോട്ടു കൊണ്ടുപോയിരുന്ന അന്നത്തെ ഇടതു നേതാക്കൾ, അവർക്ക് ഭരണമുണ്ടായിരുന്ന കേരളത്തിൽ അധികം വൈകാതെ ലോകായുക്ത നിയമം പാസാക്കി. മഹാരാഷ്ട്രയടക്കം നിരവധി സംസ്ഥാനങ്ങളിൽ എഴുപതുകളിൽ തന്നെ നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും, തൊണ്ണൂറുകളുടെ അവസാനത്തോടെ ദേശീയ തലത്തിൽ വേരുപിടിച്ചു തുടങ്ങിയ അഴിമതിവിരുദ്ധ സമരങ്ങൾക്ക് ഊർജ്ജം പകരും വിധത്തിൽ ലോകായുക്തയെ വാർത്തെടുത്തത് ഇ.കെ. നായനാർ നേതൃത്വം നൽകിയ കേരളത്തിലെ ഇടതുസർക്കാറാണ്. പിന്നെയും വർഷങ്ങൾക്ക് ശേഷം 2013ലാണ് പേരിനെങ്കിലും ഒരു ലോക്പാൽ നിയമം പാസാക്കാൻ കോൺഗ്രസിന് മേൽകൈയുണ്ടായിരുന്ന യു.പി.എ സർക്കാർ നിർബന്ധിതമായത്.
അഴിമതിക്കെതിരെയുള്ള നിയമങ്ങൾ പണ്ടു മുതലേ നിലവിലുണ്ടായിരുന്നൂവെങ്കിലും, അധികാരപദവികളിൽ തുടരുന്നവരെ നേരിടാൻ പ്രസ്തുത നിയമങ്ങൾ പര്യാപ്തമായിരുന്നില്ല.
നിലവിലെ ഒരു മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ ഗവർണറെയോ ചോദ്യം ചെയ്യാനുള്ള അധികാരമൊന്നും സാധാരണ അഴിമതി വിരുദ്ധ നിയമങ്ങൾക്കില്ല. അതായത് എല്ലാ നിയമപരമായ വിലയിരുത്തലുകൾക്കും മീതെയുള്ള സുരക്ഷിത സ്ഥാനങ്ങളായിരുന്നു ഉയർന്ന അധികാരപദവികളെല്ലാം തന്നെ. തെളിച്ചു പറഞ്ഞാൽ ഉന്നത പദവികളിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും നിയമപരമായി തന്നെയുള്ള സംരക്ഷണം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു എന്നർഥം. പക്ഷേ, കേരളം, കർണാടക പോലുള്ള ചില സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി വരെയുള്ള പദവികൾ ലോകായുക്തയുടെ അധികാരപരിധിയിൽ വരും (മറുവശത്ത് പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ തുടങ്ങിയവരെ വിചാരണ ചെയ്യാൻ ഉതകുന്ന ലോക്നാൽ നിയമം ഇപ്പോഴും സാധ്യമായിട്ടില്ല). അതായത് ഏതാനും സംസ്ഥാനങ്ങളിലെങ്കിലും മുഖ്യമന്ത്രി വരെയുള്ള ഏത് വലിയ സ്ഥാനത്തുള്ളവരും നിയമനടപടികൾക്ക് വിധേയനായിരിക്കുമെന്ന അവസ്ഥ യാഥാർഥ്യമാക്കാൻ ലോകായുക്ത നിയമത്തിന് സാധിച്ചു.
അതൊരു ചെറിയ കാര്യമല്ല. നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ നിയമപരമായ അസമത്വമാണ് ഇവിടെ അഭിസംബോധന ചെയ്യപ്പെടുന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന ധാരണ ഉറപ്പിക്കാൻ അത് സഹായിക്കും. ജനാധിപത്യത്തെ കൂടുതൽ സമ്പുഷ്ടമാക്കാൻ അത് ഇടവരുത്തും. അങ്ങനെയുള്ള ലോകായുക്തനിയമത്തെ കേരളത്തിൽ തിടുക്കപ്പെട്ട് ഭേദഗതി ചെയ്യുന്നവർക്ക് അതിനുള്ള രാഷ്ട്രീയകാരണങ്ങൾ ആരെയും ബോധ്യപ്പെടുത്താനായിട്ടില്ല. അതിലൊന്ന് ഭരണഘടനപരമായ പദവികൾ വഹിക്കുന്നവരെ കുറ്റക്കാരെന്ന് കണ്ടാൽ അവരെ തൽസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നിയമാധികാരം ലോകായുക്തയുടെ വിധിക്ക് ഉള്ളത് കേരളത്തിൽ മാത്രമാണ് എന്നാണ്. ഇത് തെറ്റാണ്. മുഖ്യമന്ത്രിയടക്കമുള്ള ഭരണഘടനപദവികൾ വഹിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കർണാടകത്തിൽ ലോകായുക്തക്കുണ്ട്. അവിടെ 2011ൽ യെദിയൂരപ്പക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത് ലോകായുക്തയുടെ കണ്ടെത്തലുകളെ തുടർന്നാണ്. വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ദേശീയ നിയമം അനിവാര്യമാണെന്ന വാദത്തിന്റെ ഭാഗമാണിതെന്നും, അതിനാൽ തന്നെ ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണിതെന്ന ഇടതുപക്ഷത്തിന്റെ തന്നെ പഴയ പ്രസ്താവനക്ക് വിരുദ്ധമാണിത്. ദേശീയതലത്തിലുള്ള ലോകായുക്ത നിയമത്തിന്റെ അന്തസ്സത്ത ലോക്പാൽ നിയമമാണ്. എല്ലാ സംസ്ഥാനങ്ങളിലും നിർബന്ധമായി ലോകായുക്ത നിയമം പാസാക്കണമെന്നാണ് ഇതിന്റെ പ്രധാന ഉള്ളടക്കം. അതിനർഥം കേരളത്തിൽ നിലവിലുണ്ടായിരുന്ന ലോകായുക്ത നിയമം 14 വർഷങ്ങൾക്ക് ശേഷം പാസാക്കപ്പെട്ട ദേശീയ നിയമചട്ടക്കൂടിന് വിരുദ്ധമാണ് എന്നല്ല. മാത്രമല്ല, മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ഒരു അധികാരം കേരള ലോകായുക്തക്ക് ഉണ്ടെങ്കിൽ പോലും അത് ഭരണഘടന വിരുദ്ധമാണെന്ന് കഴിഞ്ഞ 23 വർഷത്തിനിടെ ഒരു കോടതിയും നിരീക്ഷിച്ചിട്ടില്ല. ഇനി നിലവിലുള്ള ദേശീയ ചട്ടക്കൂടിന്റെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പോലും സംസ്ഥാന നിയമമായാണ് ലോകായുക്ത വിലയിരുത്തപ്പെടുന്നത്. ആത്യന്തികമായി അതിന്റെ ഉള്ളടക്കം എന്താകണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന നിയമസഭകളാണ് (2013ൽ ഈയൊരു നിരീക്ഷണം അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി പോലും മുന്നോട്ടുവെച്ചിരുന്നു). അടുത്ത കാരണമായി പറയുന്നത് ലോകായുക്ത അന്വേഷണ ഏജൻസി മാത്രമാണെന്നും അതിനാൽ അന്തിമവിധി പുറപ്പെടുവിക്കാനുള്ള അധികാരം അതിൽ നിന്ന് എടുത്തു മാറ്റണമെന്നുമാണ്. അതായത് ലോകായുക്ത അന്വേഷണം നടത്തി അതിന്റെ കണ്ടെത്തലുകൾ വിധി പുറപ്പെടുവിക്കാൻ അധികാരമുള്ള ഉന്നതാധികാരസമിതിക്ക് സമർപ്പിക്കാം. മൂലനിയമത്തിൽ ഒരാളെ കുറ്റവാളിയെന്ന് കണ്ടെത്തുന്ന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ, അത് സ്വാഭാവികമായും അംഗീകരിച്ചതായി കണക്കാക്കുകയും പ്രസ്തുത വ്യക്തി അധികാരപദവി ഉപേക്ഷിക്കേണ്ടി വരുകയും ചെയ്യും. എന്നാൽ സർക്കാർ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന ഭേദഗതി പ്രകാരം എം.എൽ.എമാർക്കെതിരെ സ്പീക്കർക്കും, മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരെ നിയമസഭക്കും റിപ്പോർട്ട് സമർപ്പിക്കാം. അതായത് ഭരണപക്ഷ എം.എൽ.എമാർക്കെതിരെ സ്പീക്കറോ മന്ത്രിമാർക്കെതിരെ അവരെ തീരുമാനിക്കുന്ന മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ മുന്നണിക്ക് ഭൂരിപക്ഷമുള്ള നിയമസഭയോ ലോകായുക്ത റിപ്പോർട്ടിൻമേൽ വിധി നിശ്ചയിക്കണം എന്ന്. ചുരുക്കത്തിൽ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ ലോകായുക്ത വിധി പുറപ്പെടുവിക്കാനായി എക്സിക്യൂട്ടിവിന് മുന്നിൽ കാത്തുനിൽക്കേണ്ടി വരും. എത്ര പ്രഹസനമാണത്.
ഇനി ഒരു വാദത്തിന് വേണ്ടി ലോകായുക്ത നീതിന്യായ വ്യവസ്ഥയുടെ ഭാഗമല്ലെന്നും അന്വേഷണ ഏജൻസി മാത്രമാണെന്നും സമ്മതിക്കുക. പക്ഷേ, അവിടെയും ഒരു ധാർമിക പ്രശ്നം ഉയർന്നു വരുന്നു. അനുഭവസമ്പന്നരായ സുപ്രീംകോടതി - ഹൈകോടതി ന്യായാധിപന്മാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ ആരോപണ വിധേയരുടെതന്നെ അണികൾക്കും സഹപ്രവർത്തകർക്കും സമർപ്പിച്ചിട്ട് നീതിപൂർവകമായ എന്തു വിധിയാണ് പ്രതീക്ഷിക്കേണ്ടത്?
ലോകായുക്തയുടെ അനിയന്ത്രിത അധികാരത്തെ നിയന്ത്രിക്കണമെന്ന് നിഷ്പക്ഷവും ആത്മാർഥവുമായ ആവശ്യമാണ് അതിന് പിറകിലെങ്കിൽ, ലോകായുക്ത അതിന്റെ റിപ്പോർട്ട് ഹൈകോടതി ബെഞ്ചിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയല്ലേ ഉചിതമായിരുന്നത്?
മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് ആരോപണ വിധേയരുടെ വാദം കേൾക്കുന്നില്ലെന്നാണ്. ഏകപക്ഷീയമായ ഒരു അന്വേഷണ സംവിധാനമോ വിധികർത്താവോ ആണ് ലോകായുക്തയെങ്കിൽ തീർച്ചയായും അത് അംഗീകരിക്കാനാവില്ല. എന്നാൽ യാഥാർഥ്യമതല്ല; കോടതികൾ പോലെ ആരോപണ വിധേയന്റെ പ്രതികരണങ്ങൾ കേട്ട ശേഷം മാത്രമെ അന്തിമവിധി ലോകായുക്തയിലെടുക്കുകയുള്ളൂ. വേണ്ട നിയമസഹായവും അഭിഭാഷകരെയും അവർക്ക് ഉപയോഗപ്പെടുത്താം. മാത്രമല്ല വിയോജിക്കുന്നൂവെങ്കിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അത് ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും പ്രതിക്ക് ഇപ്പോൾതന്നെ ഉണ്ട്.
(സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹിയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.