ജോസഫ് സ്റ്റാലിൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.ആർ. ഗൗരിയമ്മ
സ്റ്റാലിൻ കാലംചെയ്ത് മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ക്രൂഷ്ചേവ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ പാർട്ടി അദ്ദേഹത്തിെൻറ ആധിപത്യത്തിലായിരുന്ന ദീർഘകാലത്ത് നടത്തിയ ക്രൂരകൃത്യങ്ങൾ വെളിപ്പെടുത്തി.
കേരളത്തിലെ സി.പി.എമ്മിനെ ദീർഘകാലം അടക്കിഭരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് കാലംചെയ്തിട്ട് 23 കൊല്ലമായി. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം സ്വയംവിമർശനപരമായി ഒരു തെറ്റ് ഏറ്റുപറഞ്ഞിരുന്നു. അത് 1967ൽ സപ്തകക്ഷിമുന്നണി തല്ലിക്കൂട്ടിയത് തെറ്റായിരുന്നു എന്നായിരുന്നു. ഏതാണ്ട് 30 കൊല്ലം വൈകി വന്ന തിരിച്ചറിവായിരുന്നു അത്.
ഇ.എം.എസിെൻറ ആധിപത്യ കാലത്ത് നിരന്തരം പാർട്ടി അച്ചടക്കം ലംഘിച്ചെന്നും പാർട്ടിയെ വെല്ലുവിളിച്ചെന്നും പാർട്ടിശത്രുക്കളുമായി ചേർന്നെന്നും ആരോപിച്ച് പുറത്താക്കപ്പെട്ട കെ.ആർ. ഗൗരിയമ്മ അന്തരിച്ചപ്പോൾ സംസ്ഥാന പാർട്ടി ആസ്ഥാനമന്ദിരത്തിൽ കറുത്ത കൊടി ഉയർത്തി. സംസ്ഥാന സെക്രട്ടറി മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു. അത് ചരിത്രത്തിെൻറ പ്രതികാരം.
പടിക്കു പുറത്താക്കി പിണ്ഡംവെച്ച മറ്റാരെയും പാർട്ടി ഈവിധത്തിൽ ആദരിച്ചതായി അറിവില്ല. ഈ നടപടികളിൽ ഗൗരിയമ്മയെ പുറത്താക്കിയത് ശരിയായിരുന്നില്ലെന്ന തിരിച്ചറിവുണ്ട്. പേക്ഷ, തെറ്റുതിരുത്തി മുന്നോട്ടുപോകുന്ന പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടിക്ക് ഗൗരിയമ്മയോട് അനീതി കാട്ടി എന്നു പറയാൻ കഴിഞ്ഞില്ല.
ഗൗരിയമ്മയെ പുറത്താക്കിയശേഷം ഇ.എം.എസ് പറഞ്ഞു, ഒരു പട്ടിയും അവരോടൊപ്പം പോകില്ലെന്ന്. മുൻനിര നേതാക്കളെല്ലാം പഞ്ചപുച്ഛമടക്കി നിന്നു. (ആചാര്യെൻറ ശുനകപ്രയോഗം പിന്തുടർന്ന് വേണമെങ്കിൽ എല്ലാവരും വാല് ചുരുട്ടി നിന്നു എന്നു പറയാം.) പേക്ഷ, താഴെത്തട്ടിൽ ഗൗരിയമ്മക്കൊപ്പം പോകാൻ തയാറുള്ളവരുണ്ടായിരുന്നു. പാർട്ടിയുടെ ഭാഗമല്ലാതിരുന്ന ചിലരും അവരോടൊപ്പം കൂടാൻ തയാറായി. അവരെയെല്ലാം കൂട്ടി ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ പാർട്ടിയുണ്ടാക്കി. സാക്ഷാൽ സി.പി.എം പോലും ഒറ്റക്കു മത്സരിക്കാത്തപ്പോൾ ചെറിയ കക്ഷികൾ എങ്ങനെയാണ് ഒറ്റക്കു നിൽക്കുക? ഇരുമുന്നണി സമ്പ്രദായം ജെ.എസ്.എസിനെ യു.ഡി.എഫിലെത്തിച്ചു.
ഗൗരിയമ്മ അങ്ങനെ യു.ഡി.എഫ് മന്ത്രിസഭകളുടെ ഭാഗമായി. കമ്യൂണിസ്റ്റ് നേതൃത്വ മന്ത്രിസഭകളിലെന്നപോലെ അവയിലും അവർ പ്രഗല്ഭ മന്ത്രിയായി. അത് ഗൗരിയമ്മയുടെ പ്രതികാരം. അതിനിടെ 'ഇടത്', 'വലത്' എന്ന ലേബലുകളുമായി നടക്കുന്ന കള്ളക്കളി പൊളിച്ചുകാട്ടാനും ഗൗരിയമ്മക്ക് അവസരമുണ്ടായി. സി.പി.എം അംഗങ്ങൾ ഉൾപ്പെടെ കൈപൊക്കി പാസാക്കിയ ആദിവാസി ഭൂനിയമം റദ്ദാക്കി മറ്റൊരു നിയമം പാസാക്കാൻ ഇരു മുന്നണികളും കൈകോർത്തപ്പോൾ ഗൗരിയമ്മ ഒറ്റക്ക് അതിനെതിരെ ശബ്ദമുയർത്തി.
'കേരംതിങ്ങും കേരള നാട് കെ.ആർ. ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യമുയർത്തി അധികാരം നേടിയശേഷം പാർട്ടി ഗൗരിയമ്മയെ കൈയൊഴിഞ്ഞ കഥ എല്ലാവർക്കും അറിവുള്ളതാണ്, അതിനു കാരണക്കാരൻ ഇ.എം.എസായിരുന്നെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. ഗൗരിയമ്മ എന്തുകൊണ്ടാണ് ആചാര്യന് അനഭിമതയായത്? ജാതി-ലിംഗ വിവേചനം ഇതുസംബന്ധിച്ച ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇവിടെ അതിലേക്കു കടക്കാൻ ഉദ്ദേശിക്കുന്നില്ല.
ഗൗരിയമ്മ കരുതിയതുപോലെ അതിനു പിന്നിൽ ഇ.എം.എസായിരുന്നെങ്കിൽ അവർ പാർട്ടിയിൽ തുടർന്നാൽ അവരുടെ മുഖ്യമന്ത്രിപദപ്രാപ്തി തടയാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നു വേണം കരുതാൻ. ക്രൂഷ്ചേവ് സ്റ്റാലിെൻറ ക്രൂരകൃത്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ സദസ്സിൽനിന്ന് ഒരു ചോദ്യം ഉയർന്നതായി ഒരു കഥയുണ്ട്. ആരാണ് ചോദ്യം ചോദിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ആരും മിണ്ടിയില്ല. ഇതുതന്നെയാണ് താനും അന്ന് ചെയ്തതെന്ന് ക്രൂഷ്ചേവ് അപ്പോൾ പറഞ്ഞത്രെ. ഈ കഥ ഒരു മാധ്യമസൃഷ്ടിയാകാം. ഏതായാലും പ്രസക്തകാലത്ത് പാർട്ടിയുടെ ഉന്നത ഘടകങ്ങളിലുണ്ടായിരുന്നവർ ഇനിയെങ്കിലും വസ്തുതകൾ വെളിപ്പെടുത്താനുള്ള ആർജവം കാട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.