ജില്ലയിൽ നിരവധി പാലങ്ങളും റോഡുകളും പ്രളയത്തിൽ തകർന്നിരുന്നു. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിൽ ഇവക്ക് മുൻഗണന നൽകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും പ്രളയത്തിന്റെയും അവഗണനയുടെയും സ്മാരകങ്ങളായി അവ തുടരുകയാണ്.
പ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം ഇനിയും പുനർനിർമിക്കാൻ കഴിഞ്ഞിട്ടില്ല. പാലം പുനർനിർമിക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയർന്നിട്ടും അധികൃതർ കേട്ടഭാവം നടിക്കുന്നില്ല. പ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകർന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്തെയും എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമാണ്. ബസ് സർവിസ് കുറവായ തെക്കുംഭാഗം പ്രദേശത്തെ വിദ്യാർഥികളടക്കം നിരവധിയാളുകളുടെ യാത്രക്ലേശത്തിന് പരിഹാരമായിരുന്നു ഒളമറ്റം കമ്പിപ്പാലം. കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവർ ബസ് കയറാൻ കമ്പിപ്പാലം കടന്നാണ് തൊടുപുഴ- മൂലമറ്റം റൂട്ടിലെ ഒളമറ്റത്തെത്തിയിരുന്നത്.
കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ച് എം.പി, എം.എൽ.എ, കലക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. അധികൃതർ പാലം പണിയാനുള്ള നടപടി സ്വീകരിക്കാതെ വന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രദുരിതം കണക്കിലെടുത്ത് പ്രദേശവാസികൾ തോണി ഏർപ്പെടുത്തി. ഇതിലാണ് ഇപ്പോൾ സഞ്ചാരം. ശക്തമായ ഒഴുക്കുള്ള ഇവിടെ വഞ്ചിയാത്ര അത്യന്തം അപകടകരമാണ്. ഒഴുക്ക് കൂടുതലായതിനാൽ ഓരം ചേർന്ന് കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം താഴോട്ട് ഒഴുകി അക്കരക്ക് കടക്കുകയാണ് ചെയ്യുന്നത്.
ഫണ്ട് അനുവദിച്ചു, പാലം നിർമാണം ഉടൻ തുടങ്ങും, സമയബന്ധിതമായി പൂർത്തിയാക്കും എന്നിങ്ങനെയുള്ള പല്ലവികൾ ജനപ്രതിനിധികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പുകാലത്ത് ആവർത്തിക്കാറുണ്ട്. കമ്പിപ്പാലം പുനർനിർമിക്കാൻ 40 ലക്ഷം അനുവദിച്ചതായി നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ അവകാശവാദം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച 173 കോടിയിൽനിന്ന് തുക വകയിരുത്തി എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇത്തരത്തിൽ ഫണ്ട് അനുവദിച്ചതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒറ്റപ്പെട്ടുപോയ ജീവിതങ്ങൾ
വീട് നഷ്ടപ്പെട്ടവരുടെയും റോഡ് തകർന്ന ഗ്രാമീണപ്രദേശങ്ങളുടെയും ആവലാതികളാണ് പീരുമേട് മേഖലയിൽ പ്രളയത്തിന്റെ ബാക്കിപത്രം. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ അഴങ്ങാട്, ആനചാരി മേഖലകളിലേക്കുള്ള റോഡ് വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി കൂറ്റൻ പാറയും മണ്ണും മരങ്ങളും വീണാണ് തകർന്നത്. മാസങ്ങൾക്ക് ശേഷം ഭാഗികമായി ഗതാഗതയോഗ്യമാക്കിയെങ്കിലും ശോച്യാവസ്ഥയെ തുടർന്ന് അഴങ്ങാടിനുള്ള ഏക കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിർത്തി. ഇതോടെ യാത്രദുരിതവും വർധിച്ചു. ഓട്ടോയും ടാക്സി വാഹനങ്ങളുമാണ് പ്രദേശവാസികളുടെ ആശ്രയം. അധികകൂലി നൽകി ഓട്ടോയിലാണ് വിദ്യാർഥികളും ദിവസേന സഞ്ചരിക്കുന്നത്.
പീരുമേട് ടൗണിന് സമീപം അമ്പലംകുന്നിൽ താമസിക്കുന്ന ആറ് വീട്ടുകാർക്ക് ഇനിയും ദുരിതത്തിൽനിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം കനത്ത മഴയിൽ മണ്ണിടിച്ചിലിൽ വീടുകൾ ഭാഗികമായി തകർന്നു. പല വീടുകൾക്കും വാസയോഗ്യമല്ലാത്തവിധം വിള്ളൽ വീണു. റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തി വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകിയതോടെ ഇവർക്ക് വീടുവിട്ട് ഇറങ്ങേണ്ടി വന്നു. പ്രീമെട്രിക് ഹോസ്റ്റലിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ പാർപ്പിച്ചെങ്കിലും സ്കൂൾ തുറന്നതോടെ ഇവിടനിന്നും ഒഴിയുകയായിരുന്നു. സർക്കാർ ജീവനക്കാരുടെ ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സുകളിൽ ചിലരെ അധികൃതർ ഇടപെട്ട് പാർപ്പിച്ചു. മറ്റുചിലർ ബന്ധുവീടുകളിലേക്ക് മാറി. വീടും സ്ഥലവും താമസയോഗ്യമല്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിനാൽ ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയാണ്. വീടുകൾ തകർന്ന് ഒരുവർഷം പിന്നിട്ടിട്ടും ഇവരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ പ്രളയത്തിന്റെ മുറിപ്പാടുകൾ ഇപ്പോഴും പേറുന്ന നിരവധി ആളുകളെയും പ്രദേശങ്ങളും ജില്ലയിൽ കാണാം. ദുരന്തമുഖത്തെത്തിയ അധികൃതർ നൽകിയ വാഗ്ദാനങ്ങൾ പലതും ജലരേഖകളായി. അനുവദിച്ച ആനുകൂല്യം തന്നെ പലർക്കും കിട്ടിയില്ല. ഭാഗികമായി തകർന്ന വീടുകൾ ചിലർ ഉപേക്ഷിച്ചുപോയപ്പോൾ പോകാനിടമില്ലാത്ത ചിലർ ജീവൻ പണയംവെച്ച് ആ വീടുകളിൽ അന്തിയുറങ്ങുന്നു.
അടിസ്ഥാന സൗകര്യങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങൾക്ക് ഇനിയും അതിജീവനം സാധ്യമായിട്ടില്ല. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവരുടെ ഉള്ളിൽ മഴയൊന്നു കനത്താൽ, കാറ്റൊന്ന് ആഞ്ഞുവീശിയാൽ ആധിയാണ്. ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ തങ്ങളുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാറും ഇടപെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
(അവസാനിച്ചു)
തയാറാക്കിയത്: ധനപാലൻ മങ്കുവ, തോമസ് ജോസ്, വാഹിദ് അടിമാലി, ടി. അനിൽകുമാർ, എ.എ. ഹാരിസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.