നദികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക നദിദിനം ആചരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക ചൂഷണം, ദ്രുതഗതിയിലുള്ള നഗരവത്കരണം, മലിനീകരണം എന്നിവമൂലം ജീവജലസ്രോതസ്സുകളായ നദികൾ ഒന്നൊന്നായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ജല മലിനീകരണം ഇല്ലാതാക്കലും നദികളെ വീണ്ടെടുക്കലും ദിനാചരണം മാത്രംകൊണ്ട് സാധ്യമല്ലെങ്കിലും ഇതേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ഈ ദിനം പ്രചോദനമായേക്കാം.
നദികൾ വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം സൂക്ഷിച്ചുനിർത്തുന്ന പ്രകൃതിദത്ത ടാങ്കാണ് ചിലർക്ക്. മറ്റു ചിലർക്ക് കുടിക്കാനും വിളനനക്കാനും വെള്ളം കണ്ടെത്താനുമുള്ള ഇടം. ടൂറിസ്റ്റുകളെ കൂട്ടത്തോടെ ആകർഷിക്കാനും ഹൗസ് ബോട്ടുകളിൽ ആനയിക്കാനുമുള്ള റൂട്ടാണ് മറ്റൊരുകൂട്ടർക്ക്. ഇതിനെല്ലാം പുറമെ പോഷക സമ്പുഷ്ട ഭക്ഷണമായ മത്സ്യസമ്പത്തിന്റെ കേന്ദ്രവും അതിനെ ആശ്രയിച്ചുജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാർഗവുമാണ് നദികൾ. ചുരുക്കത്തിൽ ഭൂമിയിലെ ജീവിതം നദികളുടെ താങ്ങിലാണ് നിലനിൽക്കുന്നതുതന്നെ. ആംസ്റ്റർഡാം, ബാങ്കോക്, ബർലിൻ തുടങ്ങി ഡൽഹിയും വാരാണസിയും വരെയുള്ള ലോകപ്രശസ്ത നഗരങ്ങളെല്ലാം നദീതീരത്താണ് കുടികൊള്ളുന്നത്.
പ്രായമായ തലമുറയുടെ ഓർമകളിലെ മഹാനദികളിൽ പലതുമിന്ന് വെറും നീർച്ചാലുകളായി ഒഴുകുന്ന കാഴ്ചയാണ് നാം കാണുന്നത്. കൈയേറ്റങ്ങളുടെയും വ്യവസായിക മലിനീകരണത്തിന്റെയും ഫലമായാണ് നദികളും അവയിലെ ജൈവസമ്പത്തും അതിവേഗനാശത്തെ അഭിമുഖീകരിക്കുന്നത്. നദികളുടെ നാശം തടയുന്നതിന്റെയും വെള്ളത്തിനടിയിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി കനേഡിയൻ പരിസ്ഥിതി പ്രവർത്തകൻ മാർക് ആഞ്ചലോ എന്ന അധ്യാപകനാണ് നദികളുടെ സൗന്ദര്യവും ആവശ്യകതയും ആഘോഷിക്കുന്ന ആഗോള പദ്ധതി ആദ്യമായി നിർദേശിച്ചത്. അദ്ദേഹത്തിന്റെ പ്രേരണയിൽ 1980കളിൽ ബ്രിട്ടീഷ് കൊളംബിയയിലും കാനഡയിലും നദികളുടെ ദിനം സംഘടിപ്പിക്കപ്പെട്ടു. ഈ മാതൃക പിന്തുടർന്നാണ് ഐക്യരാഷ്ട്ര സഭ 2005 മുതൽ ലോക നദിദിനം പ്രഖ്യാപിച്ചത്. പരമ്പരാഗത നദീസംരക്ഷണ പ്രവർത്തകർക്കുപുറമെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്നവരെല്ലാം അതിനോട് ഐക്യപ്പെട്ടു. ഇന്ന്, ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ ലോക നദിദിനം ആചരിക്കുന്നു. കേരളത്തിലെ 26.90 ശതമാനം ജലസ്രോതസ്സുകളും പൂർണമായി മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊച്ചി വ്യവസായ മേഖലയിൽനിന്ന് പ്രതിദിനം ഏകദേശം 260 ദശലക്ഷം ലിറ്റർ വ്യാപാര മാലിന്യം പെരിയാറിൽ മാത്രം വന്നടിയുന്നു. ഗാർഹിക മാലിന്യങ്ങൾ മുതൽ കീടനാശിനികളും നഗരങ്ങളിലെ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുമെല്ലാം എളുപ്പത്തിൽ കൊണ്ടുതള്ളാവുന്ന ഇടമായി നദികളെ ഉപയോഗിക്കുന്നു എന്നതാണ് മലയാളി നദികളോടുചെയ്യുന്ന ഏറ്റവും വലിയ നന്ദികേട്. ചെറുതും വലുതുമായ പട്ടണങ്ങളിലെല്ലാം നദി കൈയേറ്റംചെയ്ത് കെട്ടിടങ്ങളുയർത്തിയിരിക്കുന്നു. പുണ്യനദി പമ്പ മുതൽ ഭാരതപ്പുഴ വരെ കൈയേറ്റങ്ങളിൽനിന്നും മാലിന്യങ്ങളിൽനിന്നും മുക്തമല്ല. കാലംതെറ്റിപ്പെയ്യുന്ന മഴയും കൊടുംവേനലും കടുത്ത പ്രളയവുമെല്ലാം നമ്മുടെ ചെയ്തികളുടെ ഫലമായി പരിസ്ഥിതിയെ ബാധിച്ചിരിക്കുന്ന ഗുരുതര രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുൻകരുതലുകളും ചികിത്സയും സ്വീകരിക്കാൻ ഇനി വൈകിക്കൂടാ, അതിനു തുടക്കമിടാൻ ഈ നദിദിനമെങ്കിലും ഉപകരിക്കുമെങ്കിൽ നന്നായിരുന്നേനെ.
(ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജിൽ അസി. പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.