തെരഞ്ഞെടുപ്പു കാലങ്ങളിൽ പോലും അനക്കമറ്റ് ഹതാശരായി കിടന്ന കോൺഗ്രസുകാരെവരെ, ചുരം കയറിയുള്ള രാഹുൽ ഗാന്ധിയ ുടെ വരവ് ആവേശത്തിലാക്കിയിട്ടുണ്ട്. യു.ഡി.എഫിൽ മൊത്തം ആ ഉണർവ് പ്രകടമാണ്. അത് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ ്ങളിലും പ്രതിഫലിക്കുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. ദക്ഷിണേന്ത്യയെ അകറ്റി നിർത്തുന്ന ബി.ജെ.പിയിൽനിന്ന് വ്യത്യസ്തമായി ചേർത്തുപിടിക്കുകയാണ് തൻറെ സ്ഥാനാർത്ഥിത്വത്തിലൂടെയെന്ന് രാഹുലും പ്രഖ്യാപിച്ചുകഴിഞ്ഞു. സി.പി.എമ്മിനെ ഒന്നും പറയില്ല എന്ന സൗമനസ്യവും രാഹുൽ പ്രകടിപ്പിച്ചിരിക്കുന്നു.
കേരളത്തിൽ കണ്ണുംപൂട്ടി സ്ഥ ാനാർത്ഥിയെ നിർത്തി കോൺഗ്രസുകാർക്ക് ജയിപ്പിക്കാൻ പറ്റുന്ന ഒരേയൊരു സീറ്റേയുള്ളു, അത് വയനാടാണ്. ആലപ്പുഴയി ൽനിന്ന് മാറിയ ശേഷം കെ.സി. വേണുഗോപാൽ പോലും ഒരുവേള ചിന്തിച്ചത് ഈ സുരക്ഷിത മണ്ഡലത്തെക്കുറിച്ചാണ്. ബി.ജെ.പി പ ്രചരിപ്പിക്കുന്നതുപോലെ അത് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതുകൊണ്ടല്ല, ആർക്കും തകർക്കാനാവാത് ത ഭൂരിപക്ഷം യു.ഡി.എഫിനുള്ളതുകൊണ്ടുതന്നെയാണ്.
തമ്മിൽ തല്ലും പടലപ്പിണക്കവും കാരണം സ്ഥാനാർത്ഥികളെ പ്രഖ്യ ാപിക്കാൻ യു.ഡി.എഫും ബി.ജെ.പി മുന്നണികളും വൈകിയപ്പോൾ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അടുക്കും ചിട്ടയു മുള്ള പ്രചാരണ പരിപാടികളിലൂടെ ഏറെ മുന്നിലായിരുന്നു ഇടതുമുന്നണി. സിറ്റിങ്ങ് എം.എൽ.എമാരെ തന്നെ അണിനിരത്തി മത്സ രം കടുത്തതാക്കാനും ഒരു ഘട്ടത്തിൽ ചിത്രത്തിൽ തങ്ങൾ മാത്രമേയുള്ളു എന്ന പ്രതീതി സൃഷ്ടിക്കാനും എൽ.ഡി.എഫിന് കഴി ഞ്ഞിരുന്നു. അതിനിടയിൽ കോൺഗ്രസിനുള്ളിലെ ആസ്ഥാന കാലപരിപാടിയായ ഗ്രൂപ്പിസവും പൊടിപാറി തുടങ്ങിയതാണ്. ഫാസിസവ ും മോദിയുമൊന്നുമല്ല, ഗ്രൂപ്പാണ് തങ്ങൾക്ക് പ്രധാനമെന്ന് ഓരോ കോൺഗ്രസുകാരനും തെളിയിക്കുകയും ഐ’ ഗ്രൂപ്പ ുകാരുടെ പാരമ്പര്യ സ്വത്തായ വയനാട്ടിൽ എ’ കോൺഗ്രസുകാരനായ ടി. സിദ്ദീഖ് പ്രചാരണവും നടത്തിയതാണ്. അപ്പോളാണ് അ വിചാരിതമായ ട്വിസ്റ്റിൽ രാഹുൽ കാലത്തിലേക്ക് വയനാട് കടന്നത്.
എന്തായാലും സീറ്റ് മോഹത്തിൻറെ പല്ലക്ക് കാട്ടിലെറിഞ്ഞ് ദേശീയ പ്രസിഡൻറിനായി സിദ്ദീഖ് തന്നെ പരിത്യാഗിയാകുകയും വയനാട് സീറ്റിൽ രാഹുൽ നോമിനേഷൻ കൊ ടുത്ത് റോഡ് ഷോയോടെ പ്രചാരണം തുടങ്ങുകയും ചെയ്തുകഴിഞ്ഞു. ഇടതുപക്ഷത്തിനെതിരെ താനൊന്നും പറയില്ലെന്ന് രാഹുൽ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും പക്ഷേ, ഇടിവെട്ടിയത് ഇടതുപക്ഷത്തിൻെറ നെഞ്ചത്താണ്. ഒരു ലോഡ് വിമർശനങ്ങ ളാണ് ഇടതുപക്ഷം രാഹുലിൻെറ സ്ഥാനാർത്ഥിത്വത്തിനെതിരെ നിരത്തിയിരിക്കുന്നത്. അതിൽ പലതും കഴമ്പില്ലാത്തതാണെന് നും പരാജയ ഭീതിയിൽ ഇടതുപക്ഷം പുലമ്പുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്.
സുരക്ഷിത മണ്ഡലം
അമേത്തി മണ്ഡലം സുരക്ഷിതമല്ലെന്ന തോന്നലിൽനിന്നാണ് വയനാട്ടിലെത്തിയതെന്നതാണ് ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്ന്. ബി.ജെ.പി ദേശീയ തലത്തിൽ ഈ പ്രചാരണം ഏറ്റുപിടിച്ചുകഴിഞ്ഞു. എന്താണ് ഈ ആരോപണത്തിനു പിന്നിലെ യാഥാർത്ഥ്യം..?
2014ൽ മോദി തരംഗത്തിൽ ഉത്തർ പ്രദേശിൽ ബി.ജെ.പി തൂത്തുവാരിയപ്പോൾ പോലും ഉലയാതെ നിന്ന മണ്ഡലങ്ങളാണ് അമേത്തിയും റായ്ബറേലിയും. 1,07903 വോട്ടിൻെറ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പിയുടെ സ്മൃതി ഇറാനിയെ രാഹുൽ അമേതിയിൽ പരാജയപ്പെടുത്തിയത്. ചില കണക്കുകൾ കൂടി പരിശോധിക്കുക. 2009ൽ ഇതേ മണ്ഡലത്തിൽ രാഹുൽ ബി.ജെ.പിയെ തോൽപ്പിച്ചത് 3,70198 വോട്ടിനാണ്. 2004ൽ 2,90853 വോട്ടിനായിരുന്നു ജയം. 199ൽ അമേത്തിയിൽ സോണിയ ഗാന്ധിയായിരുന്നു മത്സരിച്ചത്. ബി.ജെ.പിയെ സോണിയ തോൽപ്പിച്ചത് 3,00012 വോട്ടിനായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 1977ൽ സഞ്ജയ് ഗാന്ധിയെ ഭാരതീയ ലോക്ദൾ സ്ഥാനാർഥി രവീന്ദ്ര പ്രതാപ് സിങ്ങ് 75,844 വോട്ടിനും 1998ൽ ബി.ജെ.പിയിലെ സഞ്ജയ് സിങ്ങ് കോൺഗ്രസിൻെറ ക്യാപ്റ്റൻ സതീശ് ശർമയെ 23,270 വോട്ടിനും തോൽപ്പിച്ചതൊഴിച്ചാൽ എക്കാലവും കോൺഗ്രസിൻെറ കുടുംബസ്വത്തായ മണ്ഡലമാണ് അമേതി.
രാഹുൽ ഗാന്ധിയടക്കം 34 സ്ഥാനാർത്ഥികളാണ് അമേതിയിൽ 2014ൽ മത്സരിച്ചത്. രാഹുലിന് കിട്ടിയത് 408651 വോട്ടായിരുന്നു. നോട്ടയടക്കം മറ്റ് 34 സ്ഥാനാർഥികൾ നേടിയ വോട്ട് 465974 ആണ്. അതായത്, രാഹുലിന് കിട്ടിയതിനെക്കാൾ 57323 വോട്ടുകൾ അധികമാണ് മറ്റ് സ്ഥാനാർത്ഥികൾ എല്ലാവരും ചേർന്ന് പിടിച്ചത്. (യു.പിയിൽ ബി.ജെ.പി തൂത്തുവാരിയ മിക്ക മണ്ഡലങ്ങളിലും എതിർ സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ടിൻെറ അവസ്ഥയും ഇതുതന്നെയാണ്. മാത്രമല്ല, ചില മണ്ഡലങ്ങളിൽ എസ്.പി - ബി.എസ്.പി സ്ഥാനാർത്ഥികൾക്ക് മാത്രം കിട്ടിയ വോട്ടുകൾ ജയിച്ച ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് കിട്ടിയതിനെക്കാൾ കൂടുതലാണ്...)
നരേന്ദ്ര മോദിക്ക് ഭീഷണിയുയർത്താൻ കഴിഞ്ഞ ഏക നേതാവാണ് രാഹുൽ. നിലവാരവും പക്വതയുമുള്ള പ്രകടനത്തിലൂടെ മോദി പ്രഭാവത്തെ പലപ്പോഴും അപ്രസക്തമാക്കുകവരെ ചെയ്തിട്ടുണ്ട് രാഹുൽ. അതുകൊണ്ട്, എന്തു വിലകൊടുത്തും രാഹുലിനെ തറപറ്റിക്കാൻ ബി.ജെ.പി അമേതിയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലമായി ആസൂത്രിതമായി പണിയെടുത്തുവരികയാണ്. സ്മൃതി ഇറാനിയും ടീമും മണ്ഡലത്തിൽ തമ്പടിച്ചുകിടക്കുകയാണ്. മണ്ഡലത്തിൽ യാതൊരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്നത് വെറും പ്രചാരണമല്ല. അതിനു കഴിയാത്തവിധം ഒറ്റപ്പെട്ടുപോയിട്ടുണ്ട് യു.പിയിൽ അമേതിയും സോണിയയുടെ റായ്ബറേലിയും.
എസ്.പി - ബി.എസ്.പി കക്ഷികളുടെ രഹസ്യമായ പിന്തുണയും രാഹുലിൻെറ ജയത്തിൽ നിർണായക പങ്കുണ്ട്. ഇക്കുറി അഖിലേഷിന് രാഹുലിനെ കൂടെ കൂട്ടാൻ താൽപര്യമുണ്ടെങ്കിലും മായാവതിക്ക് അതിൽ താൽപര്യമില്ലെന്ന് മണ്ഡലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രവുമല്ല, യു.പിയിൽ ഉയർന്നുവരുന്ന പുതിയ ദലിത് പ്രസ്ഥാനമായ ‘ഭീം ആർമി’ യുടെ നേതാവ് ചന്ദ്രശേഖർ ആസാദിൻെറ വളർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് മായാവതിയെയാണ്. ആസാദിന് രഹസ്യമായി രാഹുലിൻെറ പിന്തുണയുമുണ്ട്. അതിനിടയിൽ അമേതി മണ്ഡലക്കാരനായ ബി.എസ്.പിയുടെ സംസ്ഥാനത്തെ പ്രധാന നേതാവുതന്നെ ബി.ജെ.പിയിലേക്ക് കൂടുമാറുകയും ചെയ്തിരിക്കെ രാഹുൽ അമേതിയിൽ അപകടം മണത്തിട്ടുണ്ട് എന്നതാണ് വാസ്തവം.
രണ്ടുമാസം മുമ്പു മുതലേ രാഹുലിനൊരു സുരക്ഷിത മണ്ഡലം അന്വേഷിച്ചുതുടങ്ങിയിരുന്നു എന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. രാഹുലിനെപോലൊരാൾക്ക് സുരക്ഷിതമായി ജയിക്കാൻ പറ്റുന്ന മണ്ഡലം ഒരുപക്ഷേ, അമേതിയെക്കാൾ വയനാട് തന്നെയാണെന്ന് ഈ മണ്ഡലത്തിൻെറ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അത് കോൺഗ്രസുകാരിലുള്ള വിശ്വാസം കൊണ്ടല്ല, കോൺഗ്രസുകാർക്ക് കോൺഗ്രസുകാരെക്കാൾ മുസ്ലിം ലീഗിലുള്ള വിശ്വാസം കൊണ്ടാണ്...സുരക്ഷിത മണ്ഡലം തേടിയാണ് രാഹുൽ ചുരം കയറിയതെന്ന ഇടതു ആരോപണം കഴമ്പില്ലാത്തതല്ല.
മത്സരം ആർക്കെതിരെ...?
ബി.ജെ.പിയെ തറപറ്റിക്കുക എന്ന ലക്ഷ്യത്തിന് വയനാട്ടിലെ രാഹുലിൻെറ മത്സരം ഗുണം ചെയ്യില്ല എന്നതാണ് മറ്റൊരു ഇടത് ആരോപണം. സി.പി.എമ്മിനെ താനൊന്നും പറയില്ല എന്ന് രാഹുലിൻെറ പ്രസ്താവനയെ മാന്യതയായും മര്യാദയായും വിലയിരുത്തുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. വാസ്തവത്തിൽ ആലങ്കാരിക ഭംഗിക്ക് അങ്ങനെ പറയാമെന്നല്ലാതെ മത്സരത്തിൽ അങ്ങനെയൊരു കീഴ്വഴക്കം സാധ്യവുമല്ല.
രാഹുൽ പറഞ്ഞില്ലെങ്കിലും ഇടതുപക്ഷം പറയുക തന്നെ ചെയ്യും. രാഹുലും ബി.ജെ.പിയും മറുപടി പറയാൻ ഒരേപോലെ ബാധ്യസ്ഥമാവുന്ന ചോദ്യങ്ങളായിരിക്കുമത്.
രാജ്യത്തെ ജനങ്ങളെ വഴിയാധാരമാക്കിയ, സാമ്പത്തിക വളർച്ചയെ തകിടം മറിച്ച നോട്ട് നിരോധനത്തിന് എന്തു പരിഹാരക്രിയയാണ് എന്നത് ഇടതുപക്ഷം ചോദിക്കാവുന്ന ചോദ്യമാണ്. കോൺഗ്രസ് സർക്കാറിൻെറ കാലത്താണ് പെട്രോൾ വില നിയന്ത്രണാധികാരം എണ്ണണക്കമ്പനികൾക്ക് പതിച്ചു നൽകിയത്. മോദി സർക്കാർ ഡീസലിൻെറയും വിലനിയന്ത്രണാധികാരം കമ്പനി ഭരണത്തിൻ കീഴിലാക്കുകയായിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ എന്തായിരിക്കുമെന്ന് രാഹുൽ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മികച്ച ഒരു പ്രകടനപത്രികയാണ് കോൺഗ്രസിൻെറത് എന്ന് സമ്മതിക്കുമ്പോൾ തന്നെ അതിൽ ബോധപൂർവം മൗനം പാലിച്ച കാര്യങ്ങളിൽ ഇടതുപക്ഷം ചേദ്യങ്ങൾ ഉന്നയിക്കുകയാണ് വേണ്ടത്.. അല്ലാതെ, ‘രാഹുൽ വന്നേ ..’എന്ന് നിലവിളിക്കുകയല്ല.
ആധാർ, ഡിജിറ്റൽ നയം, ബാങ്കിങ് നയം, കോർപറേറ്റുകളുടെ കടം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ കോൺഗ്രസിനോട് ചോദ്യങ്ങൾ ഉന്നയിക്കേണ്ടിവരും..
സി.പി.എമ്മിനെ തുരത്തുക...
ഒന്നാം യൂ.പി.എ സർക്കാറിന് ഏറ്റവും തലവേദന സൃഷ്ടിച്ചത് ഇടതുപാർട്ടികളുടെ എണ്ണമായിരുന്നു. വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയോ, കൂട്ടുകക്ഷികളുടെ പിന്തുണയോടെ ഭരിക്കേണ്ടിവരികയോ ചെയ്താൽ നയങ്ങളെ രാഷ്ട്രീയമായി ചോദ്യം ചെയ്യാൻ സാധ്യതയുള്ള ഒരേയൊരു കുട്ടരേയുള്ളു അത് ഇടതു പാർട്ടികളാണ്. അവരുടെ അവസാന കച്ചിത്തുരുമ്പായ കേരളത്തിൽ നിന്ന് അവരെ തുരത്തുകയോ അവരുടെ ബാർഗയിനിങ് പവർ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് രാഹുലിനെ വയനാട്ടിൽ എത്തിക്കുക വഴി കോൺഗ്രസ് ലക്ഷ്യമിടുന്ന രണ്ടാമത്തെ സുപ്രധാന കാര്യം. ഒരു വെടിക്ക് രണ്ടു പക്ഷി.
അതുകൊണ്ട്, ഇടതുപക്ഷം നിലവിളികൾ മാറ്റിവെച്ച് രാഷ്ട്രീയമായാണ് രാഹുലിനെ നേരിടേണ്ടത്..
ബി.ജെ.പിക്കെതിരെ...?
മുഖ്യശത്രുവായ ബി.ജെ.പിക്കെതിരെ മത്സരം കടുപ്പിക്കുകയും ദക്ഷിണേന്ത്യക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കാനുമാണ് വയനാട്ടിൽ മത്സരിക്കുന്നതെന്ന രാഹുലിൻെറവാദം ദഹിക്കാൻ അൽപം സമയമെടുക്കും. തിരുവന്തപുരത്തായിരുന്നു രാഹുൽ നോമിനേഷൻ കൊടുത്തതെങ്കിലും സമ്മതിക്കാമായിരുന്നു ഈ വാദം.
അല്ലെങ്കിൽ തൊട്ടപ്പുറത്തെ കർണാടകയിലെങ്കിലും വേണ്ടിയിരുന്നു. മുമ്പ് സോണിയ ബെല്ലാരിയിൽ മത്സരിച്ചപ്പോൾ അതിൻെറ നേട്ടം കർണാടകയിലടക്കം ഉണ്ടായതുമാണ്..
വയനാട്ടിൽ വാഴുമോ...?
രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതാക്കളോ ആശങ്കപ്പെട്ടാലും ശരി അമേതിയിൽ രാഹുൽ തന്നെ ജയിക്കുമെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. അങ്ങനെ വരുേമ്പാൾ രാഹുൽ വയനാട് തന്നെയായിരിക്കും രാജിവെച്ചൊഴിയുക...
അതായത് ആറു മാസത്തിനുള്ളിൽ വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പ്. ടി. സിദ്ദീഖും ഉമ്മൻ ചാണ്ടിയും ഒരു വരവുകൂടി വരേണ്ടിവരുമെന്നർത്ഥം...
അതുകൊണ്ട് രാഹുലിൻെറ വരവിലെ ഈ ആഘോഷമടങ്ങുമ്പോൾ വയനാട്ടുകാർ പിന്നെയും വയനാട്ടുകാരായി തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.