മനുഷ്യന്റെ ബഹിരാകാശ യാത്രക്ക് ആറര പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും, ഇതുവരെയും ഒരു യാത്രികനും പോളാർ ഓർബിറ്റ് ലക്ഷ്യമാക്കി കുതിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ ആ കുറവും നികത്തപ്പെട്ടിരിക്കുന്നു. ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയക്കുന്ന ഫ്രാം2 (Fram2) കഴിഞ്ഞദിവസം വിജയകരമായി വിക്ഷേപിച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ 'റിസലിയൻസ്' എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ധ്രുവ ഭ്രമണപഥത്തിലെത്തിച്ചത്.
സ്പേസ് എക്സിന്റെ തന്നെ ഫാൽകൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിയുടെ ധ്രുവ പ്രദേശങ്ങളെപ്പറ്റിയുള്ള പഠനമാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം, ഇരുപതിലധികം ശാസ്ത്ര പരീക്ഷണങ്ങളും നടത്തും. ബഹിരാകാശ യാത്രികരുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച പഠനമാണ് ഇതിൽ പ്രധാനം.
ഫ്രാം2വിലെ യാത്രികർ
ഗുരുത്വബലമില്ലാത്ത അവസ്ഥയിൽ അസ്ഥികൾക്കും പേശികൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഗ്രാവിറ്റി ഇല്ലാത്തിടത്ത് കൂണുകൾ വളർത്താനുള്ള ശ്രമം തുടങ്ങി, ഭാവിയിലെ ചൊവ്വാദൗത്യങ്ങൾക്ക് വേണ്ടുന്ന വിവരങ്ങളും ഗവേഷകർ ശേഖരിക്കും.
മാർട്ടയിൽനിന്നുള്ള ക്രിപ്റ്റോകറൻസി സംരംഭകനായ ചുൻ വാങ് ആണ് യാത്രാ സംഘത്തെ നയിക്കുന്നത്. ജാന്നിക്കെ മിക്കെൽസെൻ (നോർവേ), റെബാ റോഗി (ജർമൻ), എറിക് ഫിലിപ് (ആസ്ട്രേലിയ) എന്നിവരാണ് മറ്റു യാത്രികർ. എല്ലാവരുടെയും ആദ്യ ബഹിരാകാശ യാത്രയാണിത്. ഈ ദൗത്യത്തോടെ, റെബാ റോഗി ആദ്യ ജർമൻവനിതാ യാത്രിക എന്ന വിശേഷണത്തിനും അർഹയായി. യാത്രികർ നാലോ അഞ്ചോ ദിവസമാണ് ബഹിരാകാശത്ത് ചെലവഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.