jose vallikkatt

ഫാദർ ജോസ് വള്ളിക്കാട്ട്

'ഫ്രാൻസീസ് പാപ്പ രോഗക്കിടക്കയിൽ പോലും യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു, കേരളത്തിലെ മെത്രാന്മാർ മഹായുദ്ധങ്ങൾ തുടങ്ങിവെക്കുന്നു'

ചില മതങ്ങളെ ശത്രുപക്ഷത്തു നിർത്തി ഒരിക്കലും വെടിപ്പുക അടങ്ങാത്ത യുദ്ധമുന്നണി തുറന്നിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവരുടെ ആത്മീയ പാലകരായ മെത്രാന്മാരെന്ന വിമർശനവുമായി ഫാ. ജോസ് വള്ളിക്കാട്ട്. ഫ്രാൻസീസ് പാപ്പ രോഗക്കിടക്കയിൽ കിടന്നും യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ, കേരളത്തിലെ മെത്രാന്മാർ മഹായുദ്ധങ്ങൾ തുടങ്ങിവെക്കുകയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് എതിരെ നിരന്തരമായി ഉണ്ടാകുന്ന ക്രൂരവും നിയമവിരുദ്ധവുമായ ആക്രമണങ്ങളെ കുറിച്ച് ഇവർക്ക് കരുതലേ ഇല്ല -ഫാദർ ജോസ് വള്ളിക്കാട്ട് ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

പരിവാര പാർട്ടികൾക്ക് പൂണ്ടുവിളയാടാൻ തടസം നിൽക്കുന്ന തരത്തിൽ എന്തിനാണ് വടക്കേ ഇന്ത്യയിൽ പോയി പ്രേഷിത വേല ചെയ്യുന്നത് എന്ന് മെത്രാൻപക്ഷത്തിനോട് ചേർന്നുനിൽക്കുന്ന ക്രിസംഘി പട ഈ അടുത്തകാലത്തായി ഘോരഘോരം ആവർത്തിച്ച് സാധാരണ വിശ്വാസികളുടെ തലച്ചോറിനെ രണ്ടാമതൊന്ന് ജ്ഞാനസ്നാനം ചെയ്യിക്കുന്നുണ്ട്. അതിൽ മെത്രാന്മാർക്ക് യായൊരു പാരമ്പര്യ പ്രശ്നവും ഇല്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ ബര്‍ണാലയില്‍ സേവനം ചെയ്യുന്ന മിഷണറീസ് സൊസൈറ്റി ഓഫ് സെന്‍റ്. തോമസ് ദ അപൊസ്റ്റെല്‍ (എം.എസ്.ടി) സഭാ വൈദികനാണ് ഫാ. ജോസ് വള്ളിക്കാട്ട്.

ഫാ. ജോസ് വള്ളിക്കാട്ടിന്‍റെ കുറിപ്പ് പൂർണരൂപം...

ലോക യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഏറ്റവും മുൻ കൈ എടുക്കുന്ന ലോക നേതാക്കളിൽ പ്രധാനി കാതോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പാ ആണ്. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ രോഗക്കിടക്കയിൽ കിടന്നും ഫ്രാൻസീസ് പാപ്പ ശ്രമിക്കുന്നു.

കഴിഞ്ഞ ആഴ്ച്ച ആർച്ച് ബിഷപ് പോൾ ഗലഗേറിനെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കാൻ അയച്ചു കൊണ്ടാണ് പാപ്പാ അവസാനത്തെ ഇടപെടൽ നടത്തിയത്. ഒരു ആത്മീയ നേതാവിന് ക്രിസ്തു സാക്ഷ്യം നൽകാനുള്ള ഏറ്റവും മികച്ച മാതൃക ആണ് ഫ്രാൻസിസ് പാപ്പ.

എന്നാൽ കേരളത്തിലെ ക്രൈസ്തവരുടെ ആത്മീയ പാലകരായ മെത്രാന്മാരോ? കഴിഞ്ഞ വർഷങ്ങളിൽ അവർ കുറഞ്ഞത് മൂന്ന് മഹായുദ്ധങ്ങൾ തുടങ്ങി വെച്ചു മാതൃകയായി. ഒന്ന്, എറണാകുളം രൂപതക്കകത്ത് ആളുകളെ പരസ്പരം പോരടിപ്പിക്കുന്ന ആഭ്യന്തര മഹായുദ്ധം. രണ്ടു, തെക്ക് വടക്ക് അഥവാ പരമ്പര്യവാദികൾ പുരോഗമന വാദികൾ എന്നൊക്കെ പറഞ്ഞ് ഏതാനും രൂപതകളെ പരസ്പരം കലഹിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ആഭ്യന്തര യുദ്ധം. മൂന്ന്, ഇതര മത സമൂഹങ്ങളുമായും, രാഷ്ട്രീയ കക്ഷികളുമായും പരസ്യമായ കൊമ്പുകോർക്കലിന് കളം ഒരുക്കിയ കേരളമഹാ യുദ്ധം. ഇത് ഇവർക്ക് ഹരം ആണ് എന്ന് തോന്നുന്നു.

ചില മതങ്ങളെ ശത്രുപക്ഷത്തു നിർത്തി ഒരിക്കലും വെടിപ്പുക അടങ്ങാത്ത യുദ്ധമുന്നണി തുറന്നിരിക്കുന്ന സഭാപക്ഷം, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് എതിരെ നിരന്തരമായി ഉണ്ടാകുന്ന ക്രൂരവും, നിയമ വിരുദ്ധവുമായ ആക്രമണങ്ങളെ കുറിച്ചു കരുതലേ ഇല്ല. അക്രമങ്ങളെ ഭയക്കുന്നില്ല എന്ന് സി ബി സി ഐ തലവനും തൃശൂർ രൂപതയുടെ മെത്രാനും ആയ ആൻഡ്രൂസ് പറഞ്ഞു എന്നാണ് ചില മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതൊക്കെ ഇവന്മാർ പടച്ചുണ്ടാക്കുന്നതാണോ അതോ വെളിവില്ലാത്ത സിബിസിഐ തലവൻ പറഞ്ഞത് തന്നെയാണോ? ക്രൈസ്തവ പ്രേഷിതരെയും, വിശ്വാസികളെയും തല്ലിച്ചതക്കുന്നതും, കൊല്ലുന്നതും ഞങ്ങൾക്ക് പ്രശ്നമില്ല എന്നു പറഞ്ഞതാകാനാണ് സാധ്യത. പരിവാര പാർട്ടികൾക്ക് പൂണ്ടുവിളയാടാൻ തടസം നിൽക്കുന്ന തരത്തിൽ എന്തിനാണ് വടക്കേ ഇന്ത്യയിൽ പോയി പ്രേഷിത വേല ചെയ്യുന്നത് എന്നു മെത്രാൻപക്ഷത്തിനോട് ചേർന്നുനിൽക്കുന്ന ക്രിസംഘി പട ഈ അടുത്തകാലത്തായി ഘോരഘോരം ആവർത്തിച്ചു സാധാരണ വിശ്വാസികളുടെ തലച്ചോറിനെ രണ്ടാമതൊന്ന് ജ്ഞാനസ്നാനം ചെയ്യിക്കുന്നുണ്ട്. അതിൽ മെത്രാന്മാർക്ക് യായൊരു പാരമ്പര്യ പ്രശ്നവും ഇല്ല.

സംഘികളോട് ഒരു അപേക്ഷ ഉണ്ട്: ക്രിസ്തു മതത്തെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ നിങ്ങൾ ജബൽപൂരിലും, ഛത്തീസ്ഗഡിലും, മധ്യപ്രദേശത്തും മണിപ്പൂരിലും ഉള്ള വിശ്വാസികളെ ആക്രമിച്ചിട്ട കാര്യമില്ല. പീഡനം കൂടുന്തോറും വിശ്വാസം ദൃഢമാകുന്ന ജനുസാണ് ഞങ്ങൾ ക്രൈസ്തവരുടേത്. എന്നാൽ, ഡൽഹിയിലെ സി ബി സി ഐ, പാലാരിവട്ടത്തെ കെ സി ബി സി, കാക്കനാട്ടെ കൂറിയ പിന്നെ ശല്യക്കാരായ മെത്രാന്മാർ ഇരിക്കുന്ന മെത്രാസന മന്ദിരങ്ങൾ അവിടൊക്കെ പോയി രണ്ടു മൂന്ന് തല്ല് കൊടുക്കൂ. അപ്പോൾ അറിയാം ഞങ്ങൾ അക്രമങ്ങളെ ശരിക്കും ഭയക്കുന്നുണ്ടോ എന്നു?

എങ്ങാനും അവർ ഒന്ന് തിരിച്ചു തല്ലിയാൽ, നിങ്ങളുടെ ആ ക്ലാസിക് ഓട്ടം ഉണ്ടല്ലോ, എടപ്പാൾ ഓട്ടം. അത് കൊണ്ട് നിങ്ങൾക്ക് രക്ഷപെടാം. 

Tags:    
News Summary - father Jose Vallikatt facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.