സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണെന്നും വിവാഹം കഴിച്ചിട്ടില്ലെന്നും വ്യക്തമാക്കി ആദിലയും നൂറയും രംഗത്ത്. സ്വവർഗ പ്രണയത്തിലൂടെയാണ് ആദിലയും നൂറയും ശ്രദ്ധ നേടിയത്. "ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; എന്നെന്നും ഒരുമിച്ച്"-എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇരുവരും വിവാഹ വസ്ത്രങ്ങളണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. പരസ്പരം മോതിരം കൈമാറുകയും മധുരം പങ്കുവെക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ചിത്രങ്ങൾക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയത്. തന്റെ കൂടെയുള്ള ജീവിതം തെരഞ്ഞെടുത്തതിന് നന്ദിയെന്നു പറഞ്ഞ് ആദിലയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ചിത്രങ്ങളെ തുടർന്ന് ആദിലയും നൂറയും വിവാഹം കഴിച്ചുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇരുവരും വിശദീകരണവുമായി രംഗത്തുവന്നത്.
ഫാത്തിമ നൂറക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ് നൽകിയതോടെയും ഇരുവരും വാർത്തകളിൽ നിറഞ്ഞത്. ഒപ്പം താമസിക്കാനെത്തിയ നൂറയെ ബന്ധുക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കയാണെന്നു കാണിച്ചായിരുന്നു പരാതി. പരാതിയെ തുടർന്ന് ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി നൽകി.
സൗദിയിൽ വെച്ച് പ്ലസ്‍വൺ പഠനത്തിനിടെയാണ് നൂറയും ആദിലയും കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇരുവരുടെയും ബന്ധം വീട്ടുകാരറിഞ്ഞു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും ഇവർ ബന്ധം തുടർന്നു. ഇതിനിടയിൽ പഠനം പൂർത്തിയാക്കി ജോലിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.