മുംബൈ: കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് വനിത ടീമിന്റെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചിതിന് പിന്നാലെ പുരുഷ താരങ്ങളുടെ കരാറുകളെക്കുറിച്ച് ചർച്ചകൾ വ്യാപകമായി. കഴിഞ്ഞ തവണ കരാറിൽനിന്ന് പുറത്തായ ചില താരങ്ങൾ തിരിച്ചെത്തുന്നതിനൊപ്പം, പല സൂപ്പർ താരങ്ങളുടെയും ഗ്രേഡ് കുറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നീ സീനിയർ താരങ്ങൾ നിലവിൽ എ പ്ലസ് വിഭാഗത്തിലാണ്. നിലവിൽ മൂന്ന് ഫോർമാറ്റിലും കളിക്കുന്നവരെയാണ് എ പ്ലസ് വിഭാഗത്തിലുൾപ്പെടുത്തുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർക്ക് പുറമേ, ജസ്പ്രീത് ബുംറയായിരുന്നു എ പ്ലസിലുണ്ടായിരുന്ന മറ്റൊരു താരം. ട്വൻറി20യിൽ നിന്ന് വിരമിച്ചതോടെയാണ് എ പ്ലസിൽ നിന്ന് മൂന്ന് താരങ്ങളെ മാറ്റാനുള്ള നീക്കം. എന്നാൽ, 2023 സെപ്റ്റംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള പ്രകടനമാണ് പരിശോധിക്കുന്നതെന്നതിനാൽ ഒരവസരം കൂടി എ പ്ലസ് വിഭാഗത്തിൽ മൂന്ന് താരങ്ങൾക്കും ലഭിക്കാനുമിടയുണ്ട്. എ പ്ലസ് താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ വിഭാഗത്തിലുള്ളവർക്ക് അഞ്ചും ബി കാറ്റഗറിക്ക് മൂന്നും സി വിഭാഗക്കാർക്ക് ഒരു കോടി രൂപയുമാണ് വാർഷിക പ്രതിഫലം.
ശുഭ്മാന്‍ ഗില്ലിനെ എയിൽ നിന്ന് പ്ലസിലേക്ക് ഉയർത്താനാണ് സാധ്യത. യശസ്വി ജയ്സ്വാളിനും അക്സര്‍ പട്ടേലിനും പ്രമോഷൻ കിട്ടിയേക്കും. നിലവിൽ ബി വിഭാഗത്തിലുള്ള ഇരുവരും എയിലേക്ക് ഉയരും. നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ എന്നിവർ പുതുതായി കരാർ പട്ടികയിൽ ഇടംനേടും. മൂന്ന് ടെസ്റ്റ് അല്ലെങ്കിൽ എട്ട് ഏകദിനമോ പത്ത് ട്വന്റി20യോ അടുത്തകാലത്ത് കളിച്ചവരാണ് സി കാറ്റഗറിയിലുള്ളത്. മലയാളി താരം സഞ്ജു സാംസണ് ഈ വിഭാഗത്തിലാണ്. ആർ. അശ്വിന്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് നിലവിൽ എ വിഭാഗത്തിലുള്ളത്. വിരമിച്ച അശ്വിനെ ഒഴിവാക്കും.
കഴിഞ്ഞ വര്‍ഷം ശ്രേയസ് അയ്യരെയും ഇഷാന് കിഷനെയും കരാറില്നിന്നൊഴിവാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിർദേശം അനുസരിക്കാത്തതായിരുന്നു കാരണം. ചാമ്പ്യൻസ് ട്രോഫിയിലടക്കം തകർപ്പൻ ഫോമിലായിരുന്നു ശ്രേയസ്. ബി ഗ്രേഡ് കരാറായിരിക്കും ഈ താരത്തിന് ലഭിക്കുക. ഇഷാൻ കിഷനും മുഹമ്മദ് ഷമിയും കരാറിലേക്ക് തിരിച്ചെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.