മുംബൈ: സീനിയർ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോഹ്‌ലിക്കും എ പ്ലസ് ഗ്രേഡിൽ ബി.സി.സി.ഐയുടെ സെൻട്രൽ കോൺട്രാക്ട് പുതുക്കി നൽകുമെന്ന് റിപ്പോർട്ട്. ടി20 ഫോർമാറ്റിൽനിന്ന് വിരമിച്ചെങ്കിലും ഇരുവരെയും ഏഴ് കോടി രൂപ വാർഷിക പ്രതിഫലത്തിൽ മറ്റ് ഫോർമാറ്റുകളിൽ നിലനിർത്താനാണ് ബോർഡിന്‍റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചില്ലെന്ന പേരിൽ മാറ്റിനിർത്തപ്പെട്ട ശ്രേയസ് അയ്യരെയും 2025-26 വർഷത്തേക്കുള്ള കരാറിന് ബി.സി.സി.ഐ പരിഗണിക്കുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിനു പിന്നാലെയാണ് വിരാടും രോഹിത്തും കുട്ടി ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചത്. പിന്നാലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടി20യിൽനിന്ന് വിരമിച്ചു. രോഹിത്തും കോഹ്‌ലിയും മികച്ച താരങ്ങളാണെന്നും ഇന്ത്യൻ ടീമിന് അവർ നൽകിയ വലിയ സംഭാവനക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നും ശ്രേയസ് വാർഷിക കരാറിലേക്ക് തിരിച്ചെത്തുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ട്വന്‍റി20 ലോകകപ്പിനു ശേഷം രോഹിത്തും കോഹ്‌ലിയും ഫോമില്ലായ്മക്ക് തുടർച്ചയായി വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പയിൽ 3-0ന്‍റെ വമ്പൻ പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. പരമ്പരയിൽ 15.17 ശരാശരിയിൽ 91 റൺസ് മാത്രമാണ് രോഹിത്തിന് സ്കോർ ചെയ്യാനായത്. ഇതിനുമുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന രണ്ട് മത്സര പരമ്പരയിലാകട്ടെ, 10.5 ശരാശരിയിൽ 42 റൺസ് മാത്രമാണ് താരം നേടിയത്. നാട്ടിലെ പരമ്പര തോൽവിക്ക് പിന്നാലെ ആസ്ട്രേലിയയിലെത്തിയ രോഹിത്, അവിടെയും പറയിപ്പിച്ചു. അഞ്ച് ഇന്നിങ്സിൽ 6.2 ശരാശരിയിൽ കേവലം 31 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
അതേസമയം കോഹ്‌ലിയാകട്ടെ, ആസ്ട്രേലിയക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ 10 ഇന്നിങ്സിൽ 190 റൺസാണ് നേടിയത്. പരമ്പര 1-3ന് ഇന്ത്യ കൈവിട്ടിരുന്നു. കഴിഞ്ഞ വർഷം ആകെ 23 രാജ്യാന്തര മത്സരങ്ങളിൽ പാഡണിഞ്ഞ കോഹ്‌ലി, 32 ഇന്നിങ്സിൽ 21.83 ശരാശരിയിൽ 655 റൺസാണ് നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെയും ചാമ്പ്യൻ ട്രോഫിയിലെയും മികച്ച പ്രകടനമാണ് ശ്രേയസിന് ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.