ചെന്നൈ: ഐ.പി.എല്ലിൽ തുടർ തോൽവികളുമായി നീങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സ് വെറ്ററൻ സൂപ്പർ താരം എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ന് ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുന്നത്. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ചെന്നൈയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദിന്‍റെ അഭാവം ബാറ്റിങ്ങിൽ പ്രതിഫലിച്ചേക്കാമെന്ന് ധോണി പറയുന്നു. പവർപ്ലേയിൽ സിക്സറുകൾ ഒരുപാട് നേടുന്ന ടീമല്ലെങ്കിലും ബൗണ്ടറികൾ കണ്ടെത്താൻ ഋതുരാജ് മികച്ച താരമാമെന്നും ധോണി വ്യക്തമാക്കി.
ഋതുരാജിന് പകരം രാഹുൽ തൃപാഠിയെയും മുകേഷ് ചൗധരിയെ മാറ്റി അൻഷുൽ കാംബോജിനെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. കൊൽക്കത്ത ടീമിൽ സ്പെൻസർ ജോൺസനെ മാറ്റി പകരം മോയിൻ അലിയെ ഉൾപ്പെടുത്തി.
സി.എസ്.കെ പ്ലേയിങ് ഇലവൻ: രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ, രാഹുൽ ത്രിപാഠി, വാജയ് ശങ്കർ, ശിവം ദുബെ, രവീന്ദ്ര ജദേജ, എം.എസ്. ധോണി, രവിചന്ദ്രൻ അശ്വിൻ, നൂർ അഹ്മദ്, അൻശുൽ കാംബോജ്, ഖലീൽ അഹ്മദ്.
കെ.കെ.ആർ പ്ലേയിങ് ഇലവൻ: ക്വിന്‍റൺ ഡികോക്ക്, വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, റിങ്കു സിങ്, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, രമൺദീപ് സിങ്, വൈഭവ് അറോറ, മോയീൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
കൈമുട്ടിന് പരിക്കേറ്റ നായകൻ ഋതുരാജ് ഗെയ്ക്വാദിന് സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്നാണ് വിവരം. ചെന്നൈക്ക് അഞ്ച് കിരീടങ്ങൾ നേടിക്കൊടുത്ത നായകനാണ് ധോണി. കഴിഞ്ഞ സീസണിലാണ് ‘തല’യെ മാറ്റി ഋതുരാജിനെ കപ്പിത്താനാക്കിയത്. ടൂർണമെന്‍റിൽ ഇതുവരെ കളിച്ച അഞ്ചിൽ നാല് മത്സരങ്ങളിലും തോറ്റ സൂപ്പർ കിങ്സ് നിലവിൽ പോയിന്‍റ് പട്ടികയിൽ ഒമ്പതാമതാണ്. തുടർ തോൽവികളിൽനിന്ന് തിരിച്ചുവരാൻ ചെന്നൈ ടീമിന് കഴിയുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചുകൊണ്ടാണ് ചെന്നൈ തുടങ്ങിയത്. എന്നാൽ പിന്നീട് ആർ.സി.ബി, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകളോട് തോൽവി വഴങ്ങി. ഫീൽഡിങ്ങിലെ പാളിച്ചകളാണ് ചെന്നൈയെ തോൽവികളിലേക്ക് തള്ളിയിടുന്നതെന്ന് കഴിഞ്ഞ മത്സരത്തിനു പിന്നാലെ ഗെയ്ക്വാദ് പറഞ്ഞിരുന്നു. മത്സരങ്ങളിൽ ടോപ് സ്കോറർമാർ ആകുന്നവർക്ക് ക്യാച്ച് കൈവിട്ട് മിക്കപ്പോഴും വീണ്ടും അവസരം ലഭിക്കുന്ന സ്ഥിതിവിശേഷം. ധോണി നായകനായി തിരിച്ചെത്തുമ്പോൾ പിഴവടച്ച് ജയം പിടിക്കാൻ മുൻ ചാമ്പ്യന്മാർക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.