വളരെ മോശം അവസ്ഥയിലൂടെയാണ് ഐ.പി.എല്ലിലെ രാജാക്കൻമാരായ ചെന്നൈ സൂപ്പർ കിങ്സ് കടന്നുപോകുന്നത്. അഞ്ച് മത്സരത്തിൽ നിന്നും നാലും തോറ്റ് നീങ്ങുന്ന സി.എസ്.കെ ബാറ്റിങ്ങിലും ബൗളിങ്ങലും ഫീൽഡിങ്ങിലുമെല്ലാം അമ്പേ പരാജയമാകുകയാണ്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയിച്ച സി.എസ.കെ പിന്നീട് നാല് മത്സരം തുടർച്ചയായി തോറ്റു.
ഇന്നലെ പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിൽ 18 റൺസിനായിരുന്നു സി.എസ്.കെയുടെ തോൽവി. മോശം ബാറ്റിങ്ങിനും ബൗളിങ്ങിനുമൊപ്പം ഫീൽഡിങ്ങും മോശമാകുന്നത് സി.എസ്.കെയെ ഒരു ടീമെന്ന നിലയിൽ അമ്പേ പരാജയമാക്കി മാറ്റുന്നു. പഞ്ചാബിനെതിരെ അഞ്ച് ക്യാച്ചാണ് ചെന്നൈ വിട്ടുകളഞ്ഞത്. ഇതിൽ സെഞ്ച്വറി തികച്ച പ്രിയാൻഷ് ആര്യയുടെ ക്യാച്ചുമുണ്ടായിരുന്നു.
ഈ ഐ.പി.എൽ സീസണിൽ നിന്നും മാത്രം വെറും അഞ്ച് മത്സരത്തിൽ നിന്നും സി.എസ്.കെ 11 ക്യാച്ചാണ് വിട്ടുകളഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാല് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിയിലെ താരങ്ങളായി മാറിയ രജത് പാടിദാർ, നിതീഷ് റാണ, കെ.എൽ. രാഹുൽ, പ്രിയാൻഷ് ആര്യ എന്നിവരുടെ എല്ലാം ക്യാച്ച് തുടക്കത്തിൽ സി.എസ്.കെ വിട്ടുകളഞ്ഞിരുന്നു. ക്യാച്ചസ് വിൻ മാച്ചസ് എന്ന പ്രയോഗം അർത്ഥവത്താകുന്നതാണ് സി.എസ്കെയുടെ പ്രകടനം.
അതേസമയം ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ഡ്രോപ് ക്യാച്ചുകളുണ്ടായ മത്സരവും സി.എസ്.കെ-പഞ്ചാബ് മത്സരമാണ്. ഒമ്പത് ക്യാച്ചുകളാണ് സി.എസ്.കെയും പഞ്ചാബും കൂടി വിട്ടുകളഞ്ഞത്. ചെന്നൈ അഞ്ചെണ്ണം കളഞ്ഞപ്പോൾ പഞ്ചാബ് നാലെണ്ണമാണ് വിട്ടത്.
പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ ഇന്നിങ്സ് 201 റൺസിൽ അവസാനിച്ചു. 18 റൺസിനാണ് പഞ്ചാബ് കിങ്സിൻ്റെ വിജയം. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് സി.എസ്.കെയുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ റൺനിരക്ക് താഴ്ന്നതോടെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് അസാധ്യമായി. അവസാന ഓവറുകളിൽ എം.എസ്. ധോണി വമ്പൻ ഷോട്ടുകളുതിർത്തെങ്കിലും കളി പിടിക്കാനായില്ല. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ ആറിന് 219, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 201.
സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യയാണ് (42 പന്തിൽ 103) ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിനെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ആദ്യ ആറ് ബാറ്റർമാരിൽ പ്രിയാൻഷ് ഒഴികെയുള്ള അഞ്ച് പേരും രണ്ടക്കം കാണാനാകാതെ പുറത്തായി. ഏഴാമനായെത്തിയ ശശാങ്ക് സിങ്ങിൻ്റെ അർധ ശതകവും പഞ്ചാബ് ഇന്നിങ്സിന് കരുത്തായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ആതിഥേയർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.