ചെന്നൈ: കളിച്ച ആറ് മത്സരത്തിൽ അഞ്ചെണ്ണവും തോറ്റ് ഐ.പി.എൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നതിന്റെ വക്കിലാണ് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ജയിച്ച ശേഷം സി.എസ്.കെക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എട്ട് വിക്കറ്റിനായിരുന്നു സി.എസ്.കെയുടെ തോൽവി. പോയന്റ് ടേബിളിൽ ഏറെ താഴെയാണ് സി.എസ്.കെ നിലവിൽ.
അഞ്ചെണ്ണം തോറ്റെങ്കിലും സി.എസ്.കെക്ക് പ്ലേ ഓഫിൽ കളിക്കാൻ ഇനിയും അവസരമുണ്ട്. സാധാരണ ഗതിയിൽ 16 പോയന്റുള്ള ടീമുകളാണ് പ്ലേ ഓഫിൽ കടക്കുക. എന്നാൽ, കഴിഞ്ഞ തവണ 14 പോയന്റുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് പ്രവേശനം നടത്തിയിരുന്നു. ഇതുപോലെ സി.എസ്.കെക്കും വേണമെങ്കിൽ പ്ലേ ഓഫിൽ പ്രവേശിക്കാം. അതിന് അടുത്ത മത്സരങ്ങളിലെല്ലാം ജയിച്ചേ മതിയാവൂ. അതോടൊപ്പം മറ്റു ടീമുകളുടെ ഫലങ്ങളും ആശ്രയിച്ചിരിക്കും. അടുത്ത എല്ലാ മത്സരങ്ങളും ജയിച്ചാൽ സി.എസ്.കെക്ക് 18 പോയന്റുമായി പ്ലേ ഓഫിൽ പ്രവേശിക്കാം. ഇനി ആറ് മത്സരം മാത്രമാണ് ജയിക്കുന്നതെങ്കിൽ പോലും 14 പോയന്റുമായി സാധ്യതയുണ്ട്.
വെറ്ററൻ താരം എം.എസ്. ധോണി നായകനായി തിരിച്ചെത്തിയിട്ടും ചെന്നൈക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ്. ‘‘വെല്ലുവിളികൾ എപ്പോഴുമുണ്ട്. അത് സ്വീകരിച്ച് വേണം കളത്തിലിറങ്ങാൻ. തുടർച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ സമ്മര്‍ദം കൂടും. നിലവാരമേറിയ സ്പിന്നര്‍മാർക്കെതിരെ കളിക്കുമ്പോൾ ബുദ്ധിമുട്ട് കൂടും. കൂടുതല്‍ കൂട്ടുകെട്ടുകളും ലക്ഷ്യബോധവുമുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾക്ക് മികച്ചതായേനെ’’ -മത്സര ശേഷം ധോണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.