ന്യൂഡൽഹി: സൂപ്പർതാരം വിരാട് കോഹ്ലിയുടെ ബാറ്റിങ് ആസ്വദിക്കാനായി ഡൽഹി-റെയിൽവേസ് രഞ്ജി ട്രോഫി മത്സരത്തിന്‍റെ ആദ്യ ദിനം ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകർക്ക് അതിനുള്ള ഭാഗ്യമുണ്ടായില്ല. ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ റെയിൽവേസിന്‍റെ ഒന്നാം ഇന്നിങ്സ് 241ൽ അവസാനിച്ചു.
ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ മറുപടി ബാറ്റിങ്ങിൽ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യൻ കോഹ്ലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തിയ മത്സരമെന്ന നിലയിൽ ഡൽഹി-റെയിൽവേസ് പോരാട്ടം ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധനേടിയിരുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ മത്സരം കാണാനായി ആരാധകരുടെ വൻതിരക്കായിരുന്നു. നേരത്തെ, ടോസ് നേടിയിട്ടും ഡൽഹി നായകൻ ആയുഷ് ബദോനി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ദിനം തന്നെ എതിരാളികളെ എറിഞ്ഞിട്ടതോടെ കോഹ്ലിയുടെ ബാറ്റിങ് കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, താരം ബാറ്റിങ്ങിൽ നാലാം നമ്പറിലാണ്.
ഡൽഹിയുടെ തകർപ്പൻ ബൗളിങ്ങാണ് റെയിൽവേസിനെ ആദ്യ ദിനം തന്നെ ഓൾ ഔട്ടാക്കിയത്. വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവാണ് അവരുടെ ടോപ് സ്കോറർ. 177 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 95 റൺസെടുത്താണ് താരം പുറത്തായത്. കാൺ ശർമ അർധ സെഞ്ച്വറിയുമായി ഭേദപ്പെട്ട പ്രകടനം നടത്തി. 105 പന്തിൽ 50 റൺസെടുത്തു. മറ്റു ബാറ്റർമർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അൻചിത് യാദവ് (ഒമ്പത് പന്തിൽ ഏഴ്), വിവേക് സിങ് (പൂജ്യം), നായകൻ സൂരജ് അഹൂജ (14 പന്തിൽ 14), മുഹമ്മദ് സെയ്ഫ് (54 പന്തിൽ 24), ഭാർഗവ് മിരായി (പൂജ്യം), അയൻ ചൗധരി (പൂജ്യം), ഹിമാൻഷു സാൻഗ്വാൻ (28 പന്തിൽ 29), രാഹുൽ ശർമ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒരു റണ്ണുമായി കുനാൽ യാദവ് പുറത്താകാതെ നിന്നു. ഡൽഹിക്കായി നവ്ദ്വീപ് സെയ്നി, സുമിത് മാതൂർ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. സിദ്ദാന്ത് ശർമ, മോണി ഗ്രേവൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ഒരുഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലേക്ക് തകർന്ന റെയിൽവേസിനെ ഉപേന്ദ്ര യാദവും കാൺ ശർമയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് കരകയറ്റിയത്. ഇരുവരും ആറാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് (104 റൺസ്) പിരിഞ്ഞത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അർപിത് റാണയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഡൽഹിക്ക് നഷ്ടമായി. ഒമ്പത് പന്തിൽ 10 റൺസെടുത്താണ് റാണ പുറത്തായത്. കുനാൽ യാദവിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവ് ക്യാച്ചെടുക്കുകയായിരുന്നു. സനത് സാങ്വാൻ (28 പന്തിൽ ഒമ്പത്), യാഷ് ദൂൽ (25 പന്തിൽ 17) എന്നിവരാണ് ക്രീസിൽ.
രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരത്തിന് മണിക്കൂറുള്‍ക്ക് മുമ്പേ ആരാധകര്‍ സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മോശം ഫോമിനെ തുടർന്നാണ് ഇന്ത്യൻ താരങ്ങളഅ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് നിര്‍ദേശം ബി.സി.സി.ഐ കർശനമാക്കിയത്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. എലൈറ്റ് ഗ്രൂപ്പ് ഡി പോയന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു.
റെയില്‍വേസിനെതിരായ രഞ്ജി മത്സരം കളിച്ചശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായി കോലി നാഗ്പൂരിലേക്ക് പോകും. ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്. മുംബൈക്കായി രോഹിത് ശർമയും യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.