വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവരുടെ തട്ടകത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 39 റൺസിന്റെ ആധികാരിക ജയം. ടൈറ്റൻസ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന്റെ ഇന്നിങ്സ് 159ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് (50)ആതിഥേയരുടെ ടോപ് സ്കോറർ. ബാറ്റിങ് നിരക്കു പിന്നാലെ ബൗളർമാരും മികച്ച ഫോമിലേക്ക് ഉയർന്നതോടെ ഗുജറാത്തിന്റെ വിജയം അനായാസമായി. മത്സരത്തിന്റെ ഒരുഘട്ടത്തിലും മേൽക്കൈ നേടാനാകാതെയാണ് കെ.കെ.ആർ തോൽവി വഴങ്ങിയത്. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ മൂന്നിന് 198, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 20 ഓവറിൽ എട്ടിന് 159.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ആദ്യ ഓവറിൽതന്നെ ഓപണർ റഹ്മാനുല്ല ഗുർബാസിനെ (1) നഷ്ടമായി. പവർപ്ലേ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സുനിൽ നരെയ്നും (17) പുറത്തായി. പിന്നാലെയെത്തിയ വെങ്കിടേഷ് അയ്യരും (14) നിരാശപ്പെടുത്തി. അർധ സെഞ്ച്വറി പൂർത്തിയാക്കിയ രഹാനെക്ക് മറ്റൊരു റൺ കൂട്ടിച്ചേർക്കാനായില്ല. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങിയ കൊൽക്കത്ത ക്യാപ്റ്റനെ ജോസ് ബട്ട്ലർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 50 റൺസാണ് താരത്തിന്റെ സമ്പാദ്യം.
ആന്ദ്രേ റസ്സൽ (15 പന്തിൽ 21) വമ്പനടികൾക്ക് ശ്രമിച്ച് പരാജയപ്പെട്ടു. രമൺദീപ് സിങ് ഒറ്റ റൺമാത്രം നേടിയപ്പോൾ മോയീൻ അലി സംപൂജ്യനായി കൂടാരം കയറി. 14 പന്തിൽ 17 റൺസ് നേടിയ റിങ്കു സിങ്ങിനെ ഇഷാന്ത് ശർമ ക്യാപ്റ്റൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. ഇംപാക്ട് പ്ലെയറായെത്തിയ ആംഗ്ക്രിഷ് രഘുവംശി (13 പന്തിൽ 27*), ഹർഷിത് റാണ (1*) എന്നിവർ പുറത്താകാതെ നിന്നു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത ഗുജറാത്ത് ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ സായ് സുദർശനും (52) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (90) നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് സന്ദർശകർ മികച്ച സ്കോർ കണ്ടെത്തിയത്. 41 റൺസ് നേടി പുറത്താകാതെനിന്ന ജോസ് ബട്ട്ലറും ടൈറ്റൻസ് നിരയിൽ തിളങ്ങി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടീം 198 റൺസ് നേടിയത്.
തിടുക്കപ്പെടാതെ ഇന്നിങ്സ് പടുത്തുയർത്തിയ ടൈറ്റൻസ് ഓപണർമാർ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി പാർട്നർഷിപ് ഉയർത്തി. 13-ാം ഓവറിൽ സായ് സുദർശനെ പുറത്താക്കി ആന്ദ്രേ റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 52 റൺസ് നേടിയ സായ്, റഹ്മാനുല്ല ഗുർബാസിന് ക്യാച്ച് സമ്മാനിച്ചാണ് കൂടാരം കയറിയത്. ഓറഞ്ച് ക്യാപ് തിരികെ പിടിച്ച സായ് സുദർശൻ നായകൻ ഗില്ലുമൊത്ത് 114 റൺസിന്‍റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
ജോസ് ബട്ട്ലർ ക്രീസിലെത്തിയതോടെ, പതിയെ തുടങ്ങിയ നായകൻ ശുഭ്മൻ ഗിൽ വമ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗില്ലിനെ 18-ാം ഓവറിൽ വൈഭവ് അറോറ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ചു. 55 പന്തുകള്ല് നേരിട്ട ടൈറ്റൻസ് ക്യാപ്റ്റൻ പത്ത് ഫോറും മൂന്ന് സിക്സും സഹിതം 90 റൺസാണ് അടിച്ചെടുത്തത്.
പിന്നാലെയെത്തിയ രാഹുൽ തെവാട്ടിയ തൊട്ടടുത്ത ഓവറിൽ സംപൂജ്യനായി മടങ്ങി.ഹർഷിത് റാണയുടെ പന്തിൽ വമ്പൻ ഷോട്ടിനു ശ്രമിച്ച താരത്തെ രമൺദീപ് സിങ് കൈപ്പിടിയിലൊതുക്കി. അവസാന ഓവറിൽ 18 റൺസ് പിറന്നതോടെയാണ് ടൈറ്റൻസിന്റെ സ്കോർ 200ന് ചുവടെ എത്തിയത്. 23 പന്തിൽ 41 റൺസുമായി ബട്ട്ലറും അഞ്ച് പന്തിൽ 11 റൺസുമായി ഷാറുഖ് ഖാനും പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.