ഗുജറാത്ത് ജയന്‍റ്സിന്‍റെ സായ് സുദർശനും ജോസ് ബട്ട്ലറും ബാറ്റിങ്ങിനിടെ
അഹ്മദാബാദ്: ഓപണർ സായ് സുദർശന്‍റെ അർധ സെഞ്ച്വറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ 197 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. 41 പന്ത് നേരിട്ട സായ് സുദർശൻ 63 റൺസ് നേടിയാണ് പുറത്തായത്. നായകൻ ശുഭ്മൻ ഗിൽ (38), ജോസ് ബട്ട്ലർ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റൻസ് 196 റൺസ് നേടിയത്. മുംബൈക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിനായി സുദർശനും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്ത് ഗില്ലാണ് ആദ്യം പുറത്തായത്. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ നമർ ധിർ ക്യാച്ചെടുത്താണ് താരം കൂടാരം കയറിയത്. പിന്നാലെയെത്തിയ ബട്ട്ലറും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 14-ാം ഓവറിൽ ടീം സ്കോർ 129ൽ നിൽക്കേ വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടണ് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്.
മധ്യനിരയിലെത്തിയ ഷാറൂഖ് ഖാന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഏഴ് പന്തിൽ ഒമ്പത് റൺസ് നേടിയ താരത്തെ ഹാർദിക് പാണ്ഡ്യ തിലക് വർമയുടെ കൈകളിലെത്തിച്ചു. സ്കോർ 179ൽ നിൽക്കെ സായ് സുദർശനെ ട്രെൻഡ് ബോൾട്ട് വിക്കറ്റിനു മുന്നിൽ കുരുക്കി. ഷെർഫാൻ റുഥർഫോർഡ് 18 റൺസ് നേടി പുറത്തായി. രാഹുൽ തെവാട്ടിയ (0) ക്രീസിലെത്തും മുമ്പ് റണ്ണൗട്ടായി മടങ്ങി. ഇന്നിങ്സിൽ ഒരു സിക്സു മാത്രമാണ് റാഷിദ് ഖാന്‍റെ സമ്പാദ്യം. കാഗിസോ റബാദ ഏഴ് റൺസുമായി പുറത്താകാതെ നിന്നപ്പോൾ, ഒരു റൺ നേടിയ സായ് കിഷോർ ഇന്നിങ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.