അർധ സെഞ്ച്വറി നേടിയ സായ് സുദർശന്‍റെ ബാറ്റിങ്
അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 218 റൺസ് വിജയലക്ഷ്യം. അർധ സെഞ്ച്വറി നേടിയ സായ് സുദർശന്‍റെ (82) കരുത്തിലാണ് ഗുജറാത്ത് മികച്ച സ്കോർ കണ്ടെത്തിയത്. 36 വീതം റൺസെടുത്ത ജോസ് ബട്ലർ, ഷാറുഖ് ഖാൻ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 217 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകൻ ശുഭ്മൻ ഗില്ലിനെ തുടക്കത്തിൽ നഷ്ടമായ ടൈറ്റൻസ്, പവർപ്ലേയിൽ 56 റൺസാണടിച്ചത്. രണ്ട് റൺസ് മാത്രം നേടിയ ഗില്ലിനെ ജോഫ്ര ആർച്ചർ ബൗൾഡാക്കുകയായിരുന്നു. വൺഡൗണായെത്തിയ ജോസ് ബട്ലർ സായ് സുദശന് മികച്ച പിന്തുണയാണ് നൽകിയത്. പത്താം ഓവറിലെ അവസാന പന്തിൽ ബട്ലറെ മഹീഷ് തീക്ഷണ വിക്കറ്റ്നു മുന്നിൽ കുരുക്കി. 25 പന്തിൽ 36 റൺസാണ് താരത്തിന്‍റെ സംഭാവന.
പിന്നാലെയെത്തിയ ഷാറുഖ് ഖാൻ ഇടക്ക് വമ്പൻ ഷോട്ടുകളുമായി രാജസ്ഥാനെ ഞെട്ടിച്ചു. സുദർശനൊപ്പം ചേർന്ന് 15.1 ഓവറിൽ സ്കോർ 150 കടത്തി. എന്നാൽ അതേ ഓവറിൽ ക്രീസ് വിട്ടിറങ്ങിയ താരത്തെ സഞ്ജു സാംസൺ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 20 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 36 റൺസാണ് ഷാറുഖിന്‍റെ സമ്പാദ്യം. ഇതോടെ സ്കോർ 15.4 ഓവറിൽ മൂന്നിന് 156 എന്ന നിലയിലായി.
വന്നിറങ്ങിയ പാടെ സിക്സറടിച്ചു തുടങ്ങിയ ഷെർഫാൻ റുഥർഫോർഡിന് (7) പക്ഷേ അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. നേരിട്ട മൂന്നാം പന്തിൽ ക്രീസിൽ നിന്നിറങ്ങി വമ്പൻ ഷോട്ടിന് ശ്രമിച്ച താരത്തെ സന്ദീപ് ശർമ കബളിപ്പിച്ചു. വിക്കറ്റിനു പിന്നിൽ സഞ്ജുവിന്‍റെ മറ്റൊരു നീക്കത്തിലൂടെ താരം കൂടാരം കയറി. 19-ാം ഓവറിൽ സുദർശനെ തുഷാർ ദേശ്പാണ്ഡെ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. 53 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 82 റൺസാണ് താരം അടിച്ചെടുത്തത്.
പിന്നാലെയെത്തിയ റാഷിദ് ഖാനും (4 പന്തിൽ 12) ഇതേ ഓവറിൽ പുറത്തായി. 12 പന്തിൽ 24 റൺസ് നേടിയ രാഹുൽ തെവാട്ടിയ പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയെങ്കിലും റണ്ണൊഴുക്ക് തടയാനായില്ല. തുഷാർ 53ഉം തീക്ഷണ 54ഉം റൺസാണ് നാലോവറിൽ വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.