ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. 45 റൺസെടുത്ത നായകൻ ജോസ് ബട്ട്ലറാണ് ടോപ് സ്കോറർ.
ഇന്ത്യക്ക് വേണ്ടി അക്സർ പട്ടലേും വരുൺ ചക്രവർത്തിയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. രണ്ടുമാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് മത്സരത്തിനിറങ്ങിയത്. ആദ്യ ട്വന്റിയിൽ ടീമിലുണ്ടായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെയും റിങ്കു സിങ്ങിനെയും പുറത്തിരുത്തി വാഷിങ്ടൺ സുന്ദറിനേയും ദ്രുവ് ജുറേലിനേയും ടീമിലെത്തിച്ചു.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജേക്കബ് ബെതലിന് പകരം ജാമീ സ്മിത്തും പേസൽ ഗസ് അറ്റ്കിൻസന് പകരം ബ്രെഡൻ കാർസും ടീമിലെത്തി.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിലയുറപ്പിക്കും മുൻപ് ഓപണർ ഫിൽ സാൾട്ടിനെ (4) പുറത്താക്കി അർഷ്ദീപ് സിങ്ങ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചു. ബെൻ ഡെക്കറ്റിനെ (3) പുറത്താക്കി വാഷിങ്ടൺ സുന്ദറും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. മൂന്നാമനായെത്തിയ നായകൻ ജോസ് ബട്ട്ലർ സ്വതസിദ്ധമായ ശൈലിയിൽ കളം നിറഞ്ഞതോടെ സ്കോർ ഉയർന്നു. ടീം സ്കോർ 59 ൽ നിൽക്കെ 13 റൺസെടുത്ത ഹാരി ബ്രൂക്കിനെ നഷ്ടമായി. വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു.
30 പന്തിൽ മൂന്ന് സിക്സും രണ്ടു ഫോറുമുൾപ്പെടെ 45 റൺസെടുത്ത ബട്ട്ലറിനെ അക്സർ തിലക് വർമയുടെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും അപകടം മണത്തു. ലിയാം ലിവിങ്സ്റ്റണെ (13) മടക്കി അക്സർ പട്ടേൽ രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി. 22 റൺസെടുത്ത് ജാമി സ്മിത്തിനെ അഭിഷേക് ശർമയും അഞ്ച് റൺസെടുത്ത ജാമീ ഓവർടനെ വരുൺ ചക്രവർത്തിയും പുറത്താക്കി. 17 പന്തിൽ 31 റൺസെടുത്ത ബ്രൈഡൻ കാർസ് റണ്ണൗട്ടായി. 10 റൺസെുടുത്ത ആദിൽ റാഷിദ് ഹാർദിക് പാണ്ഡ്യക്ക് വിക്കറ്റ് നൽകി മടങ്ങി. 12 റൺസെടുത്ത ജോഫ്ര ആർചറും അഞ്ച് റൺസെടുത്ത മാർക്ക് വുഡും പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.