പുണെ: നാലാം ട്വന്‍റി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. നേരത്തെ മൂന്നു തവണയും ടോസ് നേടിയ നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസർ മുഹമ്മദ് ഷമിക്കു പകരം അർഷ്ദീപ് സിങ് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. 14 മാസത്തെ ഇടവേളക്കുശേഷമാണ് കഴിഞ്ഞ മത്സരത്തിൽ ഷമി ആദ്യമായി ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയത്. താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ധ്രുവ് ജുറേലിനു പകരം റിങ്കു സിങ്ങും വാഷിങ്ടൺ സുന്ദറിനു പകരം ശിവം ദുബെയും കളിക്കും. ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്.
ക്രിസ് വുഡിനു പകരം സാഖിബ് മഹ്മൂദും സ്മിത്തിനു പകരം ജേക്കബ് ബേത്തെലും കളിക്കും. പുണെയിലെ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര പിടിക്കാനാകും. നിലവിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. സൂര്യകുമാർ യാദവിനും മലയാളി താരം സഞ്ജു സാംസണിനും മത്സരം ഏറെ നിർണായകമാണ്. മൂന്നു മത്സരങ്ങളിലും ഇരുവരും നിരാശപ്പെടുത്തി.
മൂന്നു മത്സരങ്ങളിൽ 0, 12, 14 എന്നിങ്ങനെ സ്കോർചെയ്ത സൂര്യകുമാർ ഇന്നും പരാജയപ്പെട്ടാൽ കാര്യമായി വിമർശിക്കപ്പെടും. 26, 5, 3 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോർ. കഴിഞ്ഞ മൂന്നു മത്സരത്തിൽ പേസ് ബൗളർ ജോഫ്ര ആർച്ചറുടെ പന്തിലാണ് സഞ്ജു ഔട്ടായത്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.