തലവര മാറി, ഒടുവിൽ ചെന്നൈ ജയിച്ചു; ലഖ്നോ സൂപ്പർ ജയന്റ്സിനെ വീഴ്ത്തിയത് ദുബെ-ധോണി സഖ്യം

'തല'വര മാറി, ഒടുവിൽ ചെന്നൈ ജയിച്ചു; ലഖ്നോ സൂപ്പർ ജയന്റ്സിനെ വീഴ്ത്തിയത് ദുബെ-ധോണി സഖ്യം

ലഖ്നോ: തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർകിങ്സ് വിജയവഴിയിൽ തിരിച്ചെത്തി. അവസാന ഓവറുകളിൽ കളം നിറഞ്ഞാടിയ ശിവം ദുബെയും നായകൻ എം.എസ് ധോണിയുമാണ് ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് ഓപണർമാരായ ഷെയ്ഖ് റഷീദും (27) രചിൻ രവീന്ദ്രയും (37) മികച്ച തുടക്കമാണ് നൽകിയതെങ്കിലും മധ്യനിര പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഒൻപത് റൺസെടുത്ത് രാഹുൽ ത്രിപതിയും ഏഴു റൺസെടുത്ത് രവീന്ദ്ര ജദേജയും ഒൻപത് റൺസെടുത്ത് വിജയ് ശങ്കറും മടങ്ങിതോടെ ഒരുഘട്ടത്തിൽ കളി കൈവിട്ടതാണ്. അവസാന ഓവറുകളിൽ ശിവംദുബെയുടെയും (37 പന്തിൽ പുറത്താകാതെ 43) നായകൻ എം.എസ് ധോണിയും (11 പന്തിൽ പുറത്താകാതെ 26) നടത്തിയ ചെറുത്തുനിൽപ്പാണ് ലക്ഷ്യത്തിലെത്തിച്ചത്. ലഖ്നോക്ക് വേണ്ടി രവി ബിഷ്ണോയ് രണ്ടുവിക്കറ്റ് വീഴ്ത്തി.

നേരത്തെ, സീസണിൽ നായകൻ ഋഷഭ് പന്ത് ആദ്യമായി ഫോം കണ്ടെത്തിയിട്ടും ചെന്നൈക്കെതിരെ സീസണിലെ ഏറ്റവും ചെറിയ സ്കോറാണ് ലഖ്നോ സൂപ്പർ ജയന്‍റ്സ് കുറിച്ചത്. 49 പന്തിൽ നാലു സിക്സും നാലു ഫോറുമടക്കം 63 റൺസെടുത്താണ് പന്ത് പുറത്തായത്. മതീഷ പതിരനയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് നൽകിയാണ് താരം ഔട്ടായത്. മിച്ചൽ മാർഷും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തിൽ 30 റൺസ്.

മറ്റു ബാറ്റർമാർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ചെന്നൈയുടെ കണിശമായ ബൗളിങ്ങാണ് ലഖ്നോവിനെ പിടിച്ചുകെട്ടിയത്. അവസാന ഓവറുകളിൽ പന്ത് നടത്തിയ വമ്പനടികളാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. എയ്ഡൻ മാർക്രം (ആറു പന്തിൽ ആറു), മിക്കോളാസ് പൂരാൻ (ഒമ്പത് പന്തിൽ എട്ട്), ആയുഷ് ബദോനി (17 പന്തിൽ 22), അബ്ദുൽ സമദ് (11 പന്തിൽ 20), ഷാർദൂൽ ഠാകൂർ (നാലു പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

റണ്ണൊന്നും എടുക്കാതെ ഡേവിഡ് മില്ലർ പുറത്താകാതെ നിന്നു. ചെന്നൈക്കായി രവീന്ദ്ര ജദേജ, പതിരന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഖലീൽ അഹ്മദ്, അൻശുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റും നേടി.

Tags:    
News Summary - ipl chennai super kings vs lucknow super giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.