മുംബൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് വിജയം. കൊൽക്കത്ത ഉയർത്തിയ 117 റൺസിന്‍റെ വിജയലക്ഷ്യം മുംബൈ 12.5 ഓവറിൽ മറികടന്നു. മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ വിജയമാണിത്. അർധ സെഞ്ച്വറി നേടിയ റയാൻ റിക്കിൾടണാണ് അവരുടെ ടോപ് സ്കോറർ. സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 16.2 ഓവറിൽ 116ന് പുറത്ത്. മുംബൈ ഇന്ത്യൻസ് - 12.5 ഓവറിൽ രണ്ടിന് 121.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ തകർത്തടിച്ചാണ് തുടങ്ങിയത്. പവർപ്ലേയിൽ 55 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചെടുത്തത്. ഇതിനിടെ ഫോം കണ്ടെത്താൻ ഉഴറുന്ന സൂപ്പർ താരം രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 12 പന്തിൽ ഒരു സിക്സിന്‍റെ അകമ്പടിയോടെ 13 റൺസെടുത്ത താരം, ആന്ദ്രേ റസ്സലിന്‍റെ പന്തിൽ ഹർഷിത് റാണക്ക് വിക്കറ്റ് സമ്മാനിച്ചാണ് കൂടാരം കയറിയത്.
സ്കോർ 91ൽ നിൽക്കേ 16 റൺസെടുത്ത വിൽ ജാക്സ് രഹാനെക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇത്തവണയും റസ്സലിനു തന്നെയാണ് വിക്കറ്റ്. ഒരുഭാഗത്ത് നിലയുറപ്പിച്ചു കളിച്ച റയാൻ റിക്കിൾടൺ, പത്താം ഓവർ എറിയാനെത്തിയ സുനിൽ നരെയ്നെ പടുകൂറ്റൻ സിക്സറിനു പറത്തിയാണ് ഐ.പി.എല്ലിലെ കന്നി ഫിഫ്റ്റി സ്വന്തമാക്കിയത്. 33 പന്തിലാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. 41 പന്ത് നേരിട്ട താരം 62 റൺസുമായി പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ പുറത്താകാതെ 27 റൺസടിച്ച സൂര്യകുമാർ യാദവും മുംബൈക്കായി തിളങ്ങി.
മത്സരത്തിൽ ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് പിഴുത അശ്വനി കുമാറാണ് കെ.കെ.ആർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റൺസെടുത്ത അംഗ്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 16.2 ഓവറിൽ കെ.കെ.ആർ 116 റൺസിന് ഓൾ ഔട്ടായി. മൂന്ന് ഓവറിൽ 24 റണ്‍സ് വഴങ്ങിയാണ് അശ്വനി കുമാർ നാലു വിക്കറ്റ് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്തക്ക് ആ തകര്‍ച്ചയില്‍നിന്ന് പിന്നീട് കരകയറാന്‍ സാധിച്ചില്ല.
ഒമ്പതാമനായി ഇറങ്ങി 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങാണ് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തിയത്. അജിങ്ക്യ രഹാനെ (11), റിങ്കു സിങ് (17), ഇംപാക്ട് പ്ലെയര്‍ മനീഷ് പാണ്ഡെ (19) എന്നിവരാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നവര്‍. ക്വിന്റണ്‍ ഡിക്കോക്ക് (ഒന്ന്), സുനില്‍ നരെയ്ന്‍ (0), വെങ്കടേഷ് അയ്യര്‍ (മൂന്ന്), ആന്ദ്രേ റസ്സല്‍ (അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി. മുംബൈക്കായി ദീപക് ചാഹര്‍ രണ്ടും ട്രെന്‍ഡ് ബോള്‍ട്ട്, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.