കൊൽക്കത്ത: നൈറ്റ് റേഴ്സിന്‍റെ സ്വന്തം തട്ടകമായ ഈഡൻ ഗാർഡൻസിൽ ലഖ്നോ ബാറ്റർമാരുടെ വെടിക്കെട്ട് ബാറ്റിങ്. അർധ ശതകം നേടിയ മിച്ചൽ മാർഷ്, നിക്കോളസ് പുരാൻ എന്നിവരുടെ മികവിൽ 239 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ആതിഥേയർക്കു മുന്നിൽ സൂപ്പർ ജയന്‍റ്സ് ഉയർത്തിയത്. മാർഷ് 81 റൺസുമായി പുറത്തായപ്പോൾ പുരാൻ 87 റൺസുമായി അപരാജിതനായി നിന്നു. 47 റൺസ് നേടിയ എയ്ഡൻ മാർക്രത്തിന്‍റെ പ്രകടനവും സൂപ്പർ ജയന്‍റ്സിന്‍റെ ഇന്നിങ്സിൽ നിർണായകമായി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അവർ 238 റൺസടിച്ചത്.
മത്സരത്തിൽ ടോസ് നേടിയ കെ.കെ.ആർ ലഖ്നോ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൂപ്പർ ജയന്‍റ്സ് ബാറ്റർമാർ പവർപ്ലേയിൽ 59 റൺസാണ് നേടിയത്. 11-ാം ഓവറിൽ സ്കോർ 99ൽ നിൽക്കേ മാർക്രമിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. 28 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 47 റൺസ് നേടിയ താരത്തെ ഹർഷിത് റാണ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെയെത്തിയ പുരാൻ, മാർഷിന് മികച്ച പിന്തുണയുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.
സ്കോർ 170ൽ നിൽക്കേ ആന്ദ്രേ റസ്സിലിന് വിക്കറ്റ് സമ്മാനിച്ച് മാർഷ് കൂടാരം കയറി. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം 81 റൺസടിച്ചാണ് താരം പുറത്തായത്. പിന്നാലെയെത്തിയ അബ്ദുൽ സമദിനു പക്ഷേ പിടിച്ചുനിൽക്കാനായില്ല. നാല് പന്തിൽ ആറ് റൺസ് നേടിയ താരത്തിന്‍റെ വിക്കറ്റ് ഹർഷിത് റാണ പിഴുതു. തകർത്തടിച്ച പുരാൻ ഇതിനിടെ ടീം സ്കോർ 200 കടത്തി. 36 പന്തിൽ ഏഴ് ഫോറിന്‍റെയും എട്ട് സിക്സിന്‍റെയും അകമ്പടിയോടെ 87 റൺസ് നേടിയ പുരാൻ പുറത്താകാതെനിന്നു. ഡേവിഡ് മില്ലർ നാല് റൺസ് നേടി.
കെ.കെ.ആർ ബാളർമാരിൽ വരുൺ ചക്രവർത്തി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലോവറിൽ 31 റൺസാണ് താരം വിട്ടുനൽകിയത്. ഹർഷിത് റാണ നാലോവറിൽ 51ഉം വൈഭവ് അറോറ 35ഉം സ്പെൻസർ ജോൺസൻ മൂന്നോവറിൽ 46ഉം സുനിൽ നരെയ്ൻ മൂന്നോവറിൽ 38ഉം ആന്ദ്രേ റസ്സൽ രണ്ടോവറിൽ 32ഉം റൺസ് വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.