ലഖ്നോവിനെതിരെ സിക്സർ നേടുന്ന കെ.കെ.ആറിന്‍റെ റിങ്കു സിങ്
കൊൽക്കത്ത: ലഖ്നോ സൂപ്പർ ജയന്‍റ്സ് നേടിയ കൂറ്റൻ അതേ നാണയത്തിൽ തിരിച്ചടിച്ചിട്ടും ജയം പിടിക്കാനാകാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 239 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കെ.കെ.ആറിന്‍റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നൽകിയ മികച്ച തുടക്കം മധ്യനിരക്ക് മുതലാക്കാനാകാതെ വന്നതോടെയാണ് കൊൽക്കത്ത നാല് റൺസിന് തോറ്റത്. 12.5 ഓവറിൽ രണ്ടിന് 162 എന്ന നിലയിലായിരുന്ന കെ.കെ.ആറിന്, 23 റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 61 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് അവരുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ വമ്പൻ ഷോട്ടുകളുമായി കെ.കെ.ആർ ബാറ്റർമാർ കളം നിറഞ്ഞു. പടുകൂറ്റൻ ഷോട്ടുകൾ പിറന്നതോടെ പവർപ്ലേ ഓവറുകളിൽ നൈറ്റ് റൈഡേഴ്സ് നേടിയത് 90 റൺസാണ്. ഇതിനിടെ ഓപണർ ക്വിന്‍റൻ ഡികോക്കിനെ (ഒമ്പത് പന്തിൽ 15) നഷ്ടമായെങ്കിലും റൺനിരക്ക് താഴ്ന്നില്ല. ഏഴാം ഓവറിൽ സുനിൽ നരെയ്നെ ദിഗ്വേഷ് റാഠി എയ്ഡൻ മാർക്രമിന്‍റെ കൈകളിലെത്തിച്ചു. 13 പന്തിൽ 30 റൺസാണ് താരം നേടിയത്.
പതിവിനു വിപരീതമായി തകർത്തടിച്ചാണ് അജിങ്ക്യ രഹാനെ തുടങ്ങിയത്. ഒരുഘട്ടത്തിൽ ഹാർഡ് ഹിറ്ററായ സുനിൽ നരെയ്നൊപ്പമായിരുന്നു കൊൽക്കത്ത ക്യാപ്റ്റന്‍റെ പ്രഹരശേഷി. വമ്പൻ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിൽ നിക്കോളസ് പുരാന് ക്യാച്ച് സമ്മാനിച്ച് താരം കൂടാരം കയറി. 35 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 61 റൺസാണ് രഹാനെ അടിച്ചെടുത്തത്. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ കെ.കെ.ആർ തോൽവി മണത്തു.
രമൺദീപ് സിങ് (ഒന്ന്), അംഗ്രിഷ് രഘുവൻഷി (അഞ്ച്), ആന്ദ്രേ റസ്സൽ (ഏഴ്) എന്നിവർ നിലയുറപ്പിക്കാനാകാതെ മടങ്ങി. 45 റൺസ് നേടിയ വെങ്കിടേഷ് അയ്യരും ഇതിനിടെ പുറത്തായിരുന്നു. അവസാന ഓവറുകളിൽ റിങ്കു സിങ്ക് (15 പന്തിൽ 38*) വമ്പൻ ഷോട്ടുകളുതിർത്തെങ്കിലും കെ.കെ.ആറിനെ ജയത്തിലെത്തിക്കാനായില്ല. റിങ്കുവിനൊപ്പം ഹർഷിത് റാണയും (10*) പുറത്താകാതെനിന്നു.
നേരത്തെ അർധ ശതകം നേടിയ മിച്ചൽ മാർഷ്, നിക്കോളസ് പുരാൻ എന്നിവരുടെ മികവിൽ 239 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ആതിഥേയർക്കു മുന്നിൽ സൂപ്പർ ജയന്‍റ്സ് ഉയർത്തിയത്. മാർഷ് 81 റൺസുമായി പുറത്തായപ്പോൾ പുരാൻ 87 റൺസുമായി അപരാജിതനായി നിന്നു. 47 റൺസ് നേടിയ എയ്ഡൻ മാർക്രത്തിന്‍റെ പ്രകടനവും സൂപ്പർ ജയന്‍റ്സിന്‍റെ ഇന്നിങ്സിൽ നിർണായകമായി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അവർ 238 റൺസടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.