ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് മികച്ച ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നിൽക്കവെ ടൈറ്റൻസ് മറികടക്കുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് സൺറൈസേഴ്‌സ് ബാറ്റർമാരെ പിടിച്ച് കെട്ടിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ സിറാജ് തന്നെയാണ് കളിയിലെ താരമായത്. തുടർച്ചയായി രണ്ടാം പ്ലെയർ ഓഫ് ദി മാച്ച് അവാർഡാണ് സിറാജ് നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയുള്ള മത്സരത്തിലും അദ്ദേഹമായിരുന്നു കളിയിലെ താരം.
ഈയിടെ ഇന്ത്യ നേടിയ ചാമ്പ്യൻസ് ട്രോഫിയിലെ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് സിറാജ് ഐ.പി.എല്ലിൽ മികച്ച തിരിച്ചുവരവ് നടത്തുന്നത്. മത്സരശേഷം സിറാജ് തന്നെ 2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ ടീമിൽ എടുക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തന്നെ പുറത്താക്കിയത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു. ബൗളിങ്, ഫിറ്റ്നസ്, മാനസിക ശക്തി എന്നിവ മെച്ചപ്പെടുത്തി തിരിച്ചുവരാൻ സാധിച്ചെന്നും താരം പറഞ്ഞു.
'ഹോം ഗ്രൗണ്ടിൽ വിക്കറ്റ് വീഴ്ത്തുന്നത് വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു. എന്റെ കുടുംബം കളി കാണാൻ ഉണ്ടായിരുന്നു, അവർക്ക് മുന്നിൽ നന്നായി പന്തെറിയുന്നത് എനിക്ക് ആത്മവിശ്വാസം നൽകി. ചാമ്പ്യൻസ് ട്രോഫിയുടെ ഇടവേളയിൽ ഞാൻ എന്‍റെ ബൗളിങ്, ഫിറ്റ്നസ്, മാനസിക ശക്തി എന്നിവയ്ക്കായി പരിശ്രമിച്ചു. ഇന്ത്യൻ ടീമിൽ നിന്ന് എന്നെ പുറത്താക്കിയത് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
കുറച്ച് ദിവസത്തേക്ക് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ പോരായ്മകളിൽ സഹായിക്കാനും പരിഹരിക്കാനും ഞാൻ എന്നെത്തന്നെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഞാൻ പതിവായി കളിക്കുന്നതിനാൽ എന്‍റെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ ഒരു ഇടവേള എനിക്ക് സഹായകരമായിരുന്നു,' മത്സര ശേഷം സിറാജ് പറഞ്ഞു.
അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് അനായാസ ജയമാണ് സ്വന്തമാക്കിയത്. ഏഴു വിക്കറ്റിനാണ് ഗുജറാത്ത് ആതിഥേയരെ തകർത്തത്. ഈ സീസണിൽ സൺറൈസേഴ്സ‌് ഹൈദരാബാദിന്‍റെ തുടർച്ചയായ നാലാം തോൽവിയാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഗുജറാത്ത് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 43 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത നായകൻ ശുഭ്‌മാൻ ഗില്ലിൻ്റെയും 29 പന്തിൽ 49 റൺസെടുത്ത വാഷ്ങ്ടൺ സുന്ദറിൻ്റെയും 16 പന്തിൽ പുറത്താകാതെ 35 റൺസെടുത്ത റൂഥർഫോഡിന്റെയും പ്രകടനമാണ് അനായാസ ജയം സമ്മാനിച്ചത്. സായ് സുദർശൻ അഞ്ചും ജോസ് ബട്ലർ റൺസൊന്നും എടുക്കാതെയും പുറത്തായി. നേരത്തെ, നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് സൺറൈസേഴ്‌സ് ബാറ്റർമാരെ പിടിച്ച് കെട്ടിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ സിറാജ് തന്നെയാണ് കളിയിലെ താരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.