ഓറഞ്ച് ക്യാപ്പിൽ സൂപ്പർ ജയന്‍റ്സ് പോരാട്ടം! മാർഷിനെ മിനിറ്റുകൾകപ്പുറം വെട്ടിച്ച് പുരാൻ

ഓറഞ്ച് ക്യാപ്പിൽ സൂപ്പർ ജയന്‍റ്സ് പോരാട്ടം! മാർഷിനെ മിനിറ്റുകൾകപ്പുറം വെട്ടിച്ച് പുരാൻ

ഐ.പി.എൽ 18ാം സീസൺ മത്സരങ്ങൾ കൊഴുക്കുകയാണ്. എല്ലാ ടീമുകളും കട്ടക്ക് കട്ട നിന്ന് പോരാടുന്ന ഒരു സീസണാണ് ഈ വർഷത്തേത്. ബാറ്റർമാരും ബൗളർമാരും അവസരത്തിനൊത്ത് ഉയരുന്ന സീസണിൽ നിലവിൽ ഓറഞ്ച് ക്യാപ്പ് കയ്യിലാക്കിയിരിക്കുന്നത് ലഖ്നോ സൂപ്പർജയന്‍റ്സ് താരം നിക്കോളസ് പുരാനാണ്. രണ്ടാം സ്ഥാനത്തുള്ളത് ലഖ്നോവിന്‍റെ തന്നെ ആസ്ട്രേലിയൻ ഓപ്പണറായ മിച്ചൽ മാർഷാണ്.

അഞ്ച് മത്സരത്തിൽ നിന്നും 288 റൺസുമായാണ് പുരാൻ ഓറഞ്ച് ക്യാപ്പിൽ ഒന്നാം സ്ഥാനമത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മാർഷിന് 265 റൺസാണ് ഉള്ളത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് 201 റൺസുമായി പുരാന്‍റെ കയ്യിലായിരുന്നു ഓറഞ്ച് ക്യാപ്പ്. 184 റൺസുമായി മാർഷ് നാലാം സ്ഥാനത്തും. എന്നാൽ ഓപ്പണിങ് ഇറങ്ങിയ മാർഷ് പുരാനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് തന്നെ പേരിലാക്കി. എന്നാൽ അതിന് ഓവറുകളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസിന്‍റെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവാണ്. 199 റൺസാണ് സൂര്യ അഞ്ച് ഇന്നിങ്സിൽ നിന്നും നേടിയത്. സായ് സുദർശൻ (191), ജോസ് ബട്ലർ (166) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളിലുള്ളവർ.

അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച സ്കോറാണ് എൽ.എസ്.ജി നേടിയത്. 239 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് ആതിഥേയർക്കു മുന്നിൽ സൂപ്പർ ജയൻ്റ്സ് ഉയർത്തിയത്. മാർഷ് 81 റൺസുമായി പുറത്തായപ്പോൾ പുരാൻ 87 റൺസുമായി അപരാജിതനായി നിന്നു. 47 റൺസ് നേടിയ എയ്ഡൻ മാർക്രത്തിന്റെ പ്രകടനവും സൂപ്പർ ജയൻ്റ്സിൻ്റെ ഇന്നിങ്സിൽ നിർണായകമായി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അവർ 238 റൺസടിച്ചത്

സ്കോർ 170ൽ നിൽക്കേ ആന്ദ്രേ റസ്സിലിന് വിക്കറ്റ് സമ്മാനിച്ച് മാർഷ് കൂടാരം കയറി. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സു‌ം സഹിതം 81 റൺസടിച്ചാണ് താരം പുറത്തായത്. പിന്നാലെയെത്തിയ അബ്ദുൽ സമദിനു പക്ഷേ പിടിച്ചുനിൽക്കാനായില്ല. നാല് പന്തിൽ ആറ് റൺസ് നേടിയ താരത്തിൻ്റെ വിക്കറ്റ് ഹർഷിത് റാണ പിഴുതു. തകർത്തടിച്ച പുരാൻ ഇതിനിടെ ടീം സ്കോർ 200 കടത്തി. 36 പന്തിൽ ഏഴ് ഫോറിൻ്റെയും എട്ട് സിക്‌സിന്റെയും അകമ്പടിയോടെ 87 റൺസ് നേടിയ പുരാൻ പുറത്താകാതെനിന്നു. ഡേവിഡ് മില്ലർ നാല് റൺസ് നേടി.

കെ.കെ.ആർ ബാളർമാരിൽ വരുൺ ചക്രവർത്തി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലോവറിൽ 31 റൺസാണ് താരം വിട്ടുനൽകിയത്. ഹർഷിത് റാണ നാലോവറിൽ 51ഉം വൈഭവ് അറോറ 35ഉം സ്പെൻസർ ജോൺസൻ മൂന്നോവറിൽ 46ഉം സുനിൽ നരെയ്ൻ മൂന്നോവറിൽ 38ഉം ആന്ദ്രേ റസ്സൽ രണ്ടോവറിൽ 32ഉം റൺസ് വഴങ്ങി

Tags:    
News Summary - nicholas pooran and mitchell marsh fights for orange cap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.