മുല്ലൻപുർ: ഐ.പി.എല്ലിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ ഇന്നിങ്സ് 201 റൺസിൽ അവസാനിച്ചു. 18 റൺസിനാണ് പഞ്ചാബ് കിങ്സിന്‍റെ വിജയം. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് സി.എസ്.കെയുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ റൺനിരക്ക് താഴ്ന്നതോടെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് അസാധ്യമായി. അവസാന ഓവറുകളിൽ എം.എസ്. ധോണി വമ്പൻ ഷോട്ടുകളുതിർത്തെങ്കിലും കളി പിടിക്കാനായില്ല. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ ആറിന് 219, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 201.
മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതെ 59 റൺസ് നേടാൻ സൂപ്പർ കിങ്സിനായി. ഏഴാം ഓവറിൽ ക്രീസ് വിട്ടിറങ്ങിയ രചിൻ രവീന്ദ്രയെ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സ്റ്റംപ് ചെയ്ത് പുറത്താക്കി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഒറ്റ റണ്ണുമായി കൂടാരം കയറി. ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെ 27 പന്തിൽ 42 റൺസടിച്ച് പുറത്തായി.
18-ാം ഓവറിൽ രവീന്ദ്ര ജദേജക്ക് ഇറങ്ങാനായി ഡെവൺ കോൺവെ റിട്ടയേഡ് ഔട്ടായി. 49 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 69 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അവസാന ഓവറുകളിൽ തകർത്തടിച്ച ധോണി (12 പന്തിൽ 27) ഫൈൻ ലെഗിൽ ചഹലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രവീന്ദ്ര ജദേജ (9*), വിജയ് ശങ്കർ (1*) എന്നിവർ പുറത്താകാതെനിന്നു. പഞ്ചാബിനായി ലോക്കി ഫെർഗ്യൂസൻ രണ്ട് വിക്കറ്റ് നേടി.
സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യയാണ് (42 പന്തിൽ 103) ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ആദ്യ ആറ് ബാറ്റർമാരിൽ പ്രിയാൻഷ് ഒഴികെയുള്ള അഞ്ച് പേരും രണ്ടക്കം കാണാനാകാതെ പുറത്തായി. ഏഴാമനായെത്തിയ ശശാങ്ക് സിങ്ങിന്‍റെ അർധ ശതകവും പഞ്ചാബ് ഇന്നിങ്സിന് കരുത്തായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ആതിഥേയർ നേടിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിനായി, ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സറടിച്ച് നയം വ്യക്തമാക്കിയാണ് പ്രിയാൻഷ് തുടങ്ങിയത്. എന്നാൽ രണ്ടാം ഓവറിൽ പ്രഭ്സിമ്രാൻ സിങ് സംപൂജ്യനായി മടങ്ങിയത് പഞ്ചാബ് ആരാധകർക്ക് നിരാശയായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ (ഒമ്പത്), മാർകസ് സ്റ്റോയിനിസ് (നാല്), നേഹൽ വധേര (ഒമ്പത്), ഗ്ലെൻ മാക്സ്വെൽ (ഒന്ന്) എന്നിവരെല്ലാം പാടെ നിരാശപ്പെടുത്തി. ഇതോടെ പഞ്ചാബ് എട്ടോവറിൽ അഞ്ചിന് 83 എന്ന നിലയിലായി.
ഒരുഭാഗത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ച പ്രിയാൻഷിന് കൂട്ടായി ശശാങ്ക് സിങ് എത്തിയതോടെ കളിയുടെ ഗതി മാറി. ഇരുവരും ചേർന്ന് പതിയെ മത്സരത്തിന്‍റെ നിയന്ത്രണമേറ്റെടുത്തു. ഇടക്ക് മൂന്നുതവണ ഫീൽഡർമാർ കൈവിട്ട പ്രിയാൻഷ് 39 പന്തിൽ സെഞ്ച്വറി തികച്ചു. എന്നാൽ അധികം വൈകാതെ നൂർ അഹ്മദിന് വിക്കറ്റ് സമ്മാനിച്ച് താരം കൂടാരം കയറി. ഏഴ് ഫോറും ഒമ്പത് സിക്സും ഉൾപ്പെടെയാണ് പ്രിയാൻഷ് 103 റൺസ് അടിച്ചെടുത്തത്.
അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങും മാർകോ യാൻസനും വമ്പനടികൾ പുറത്തെടുത്തതോടെ സ്കോർ 200 കടന്നു. ശശാങ്ക് 52ഉം യാൻസൻ 34 റൺസുമായി പുറത്താകാതെനിന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. ചെന്നൈക്കായി ഖലീൽ അഹ്മദ്, ആർ. അശ്വിൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.