എസ്.ആർ.എച്ച് ബൗളർമാരെ തല്ലിച്ചതച്ച് ശ്രേയസും സംഘവും; ഹൈദരാബാദിന് 246 റൺസ് വിജയലക്ഷ്യം

അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ബാറ്റിങ്

എസ്.ആർ.എച്ച് ബൗളർമാരെ തല്ലിച്ചതച്ച് ശ്രേയസും സംഘവും; ഹൈദരാബാദിന് 246 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: സൺറൈസേഴ്സ് ബൗളർമാരെ അവരുടെ സ്വന്തം തട്ടകത്തിൽ പഞ്ഞിക്കിട്ട് പഞ്ചാബ് കിങ്സ് ബാറ്റർമാർ. മുന്നിൽനിന്ന് നയിച്ച നായകൻ ശ്രേയസ് അയ്യർക്കൊപ്പം മുൻനിര ബാറ്റർമാർ കൂടി ചേർന്നതോടെ സൺറൈസേഴ്സിനു മുന്നിൽ 246 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് പഞ്ചാബ് ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 245 റൺസ് അടിച്ചെടുത്തത്. 82 റൺസ് നേടിയ ശ്രേയസാണ് അവരുടെ ടോപ് സ്കോറർ. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റു നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് തുടക്കം മുതൽ തച്ചുതകർത്താണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യക്കൊപ്പം പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് പഞ്ചാബിന് നൽകിയത്. മൂന്നോവറിൽ 50 റൺസടിച്ച പഞ്ചാബിന് നാലാം ഓവറിൽ പ്രിയാൻഷിനെ നഷ്ടമായി. 13 പന്തിൽ 36 റൺസാണ് താരം നേടിയത്. സ്കോർ 91ൽ നിൽക്കേ പ്രഭ്സിമ്രാനും വീണു. 23 പന്തിൽ 42 റൺസ് നേടിയ താരം സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. നേഹൽ വധേരയെ കൂട്ടുപിടിച്ച ശ്രേയസ് അയ്യർ 8.1 ഓവറിൽ ടീം സ്കോർ 100 കടത്തി.

12.2 ഓവറിലാണ് പഞ്ചാബ് 150 പിന്നിട്ടത്. തൊട്ടടുത്ത ഓവറിൽ 27 റൺസെടുത്ത വധേരയെ എഷാൻ മലിംഗ വിക്കറ്റിനു മുന്നിൽ കുരുക്കി. ടിവി റീപ്ലേയിൽ താരം നോട്ടൗട്ടാണെന്ന് കണ്ടെങ്കിലും പഞ്ചാബ് റിവ്യൂ എടുക്കാത്തത് തിരിച്ചടിയായി. ശശാങ്ക് സിങ് (2), ഗ്ലെൻ മാക്സ്വെൽ (3) എന്നിവർ നിരാശപ്പെടുത്തി.

സ്കോർ 200 കടത്തിയതിനു പിന്നാലെ 18-ാം ഓവറിൽ ശ്രേയസ് അയ്യരെ ഹർഷൽ പട്ടേൽ ട്രാവിസ് ഹെഡിന്‍റെ കൈകളിലെത്തിച്ചു. 36 പന്തിൽ ആറ് വീതം സിക്സും ഫോറുമടിച്ച താരം 82 റൺസ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളിൽ മാർകസ് സ്റ്റോയിനിസ് കത്തിക്കയറിയതോടെ സ്കോർ 240 കടന്നു. മുഹമ്മദ് ഷമി എറിഞ്ഞഅവസാന ഓവറിൽ തുടർച്ചയായ നാല് സിക്സറുകൾ സഹിതം 27 റൺസാണ് പിറന്നത്. 11 പന്തിൽ 34 റൺസുമായി സ്റ്റോയിനിസും അഞ്ച് റൺസുമായി മാർകോ യാൻസനും പുറത്താകാതെ നിന്നു.

Tags:    
News Summary - Punjab Kings vs Sunrisers Hyderabad IPL 2025 Match Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.