വഴക്കിട്ട് ബുംറയും കരുൺ നായരും! വൈറലായത് രോഹിത്തും; രസിപ്പിച്ച് മുൻ നായകൻ

വഴക്കിട്ട് ബുംറയും കരുൺ നായരും! വൈറലായത് രോഹിത്തും; രസിപ്പിച്ച് മുൻ നായകൻ

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും ഡെൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടിയ മത്സരത്തിൽ മുബൈ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ആവേശകരമായ മത്സരത്തിൽ മുംബൈ അവസാന ഓവറിലാണ് ജയിച്ചുകയറിയത്. ഡെൽഹിക്ക് വേണ്ടി കരുൺ നായർ വമ്പൻ പോരാട്ടം നടത്തിയെങ്കിലും അവസാന ഓവറുകളിൽ മുംബൈ തിരിച്ചുവരുകയായിരുന്നു.

മത്സരത്തിനിടെ മുംബൈ ഇന്ത്യൻസിന്‍റെ സൂപ്പർ താരം ജസ്പ്രീത് ബുംറയും കരുൺ നായരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ബുംറയെ ആറാം ഓവറിൽ രണ്ട് സിക്സറിന് പറത്തിയതിന് ശേഷമാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ ജസ്‌പ്രീത് ബുംമ്രയുമായി കരുണ്‍ നായര്‍ കൂട്ടിയിടിച്ചിരുന്നു. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഈ പിഴവിന് കരുണ്‍ ഉടന്‍ തന്നെ ബുംറയോട് ക്ഷമാപണം നടത്തി. എങ്കിലും കരുണിന്‍റെ അര്‍ധസെഞ്ചുറി ആഘോഷത്തിനിടെ ബുംറ. ഓവർ അവസാനിച്ചതിന് ശേഷം ബുംറ കരുണിനെതിരെ എന്തൊക്കെയോ പറഞ്ഞ് നടന്നകലുന്നത് വൈറലാവുന്ന വീഡിയോകളില്‍ കാണാം. പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇടപെടുകയും പ്രശ്നം തണുപ്പിക്കുകയും ചെയ്തു. എന്നാൽ ഈ സമയതുള്ള രോഹിത് ശർമയുടെ റിയാക്ഷനാണ് ഏറ്റവും രസകരം. രോഹിത്തിന്‍റെ ഈ റിയാക്ഷൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം വൈറലാകുകയാണ്.

അതേസമയം ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് വീഴ്ത്തിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങി ശരിക്കും ഇപാക്‌ട് കാണിച്ച കരുൺ നായരുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയും വിഫലമായി. മുംബൈ കുറിച്ച 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾ ഔട്ടായി. അവസാന രണ്ടു ഓവറിൽ ഡൽഹിക്ക് 23 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്, കൈയിൽ മൂന്നു വിക്കറ്റും. ബുംറ എറിഞ്ഞ 19-ാം ഓവറിലെ രണ്ടും മൂന്നു പന്തുകൾ ബൗണ്ടറി കടത്തി അഷുതോഷ് ശർമ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തിൽ താരം റണ്ണൗട്ടായി മടങ്ങിയത് തിരിച്ചടിയായി. തൊട്ടടുത്ത പന്തിൽ കുൽന്ദീപ് യാദവും ആറാം പന്തിൽ മോഹിത് ശർമയും സമാനരീതിയിൽ റണ്ണൗട്ടായതോടെ ഡൽഹിക്ക് സീസണിലെ ആദ്യ തോൽവി.

40 പന്തിൽ അഞ്ചു സിക്‌സും 12 ഫോറുമടക്കം 89 റൺസെടുത്താണ് കരുൺ പുറത്തായത്. അഭിഷേക് പോറെൽ 25 പന്തിൽ 33 റൺസെടുത്തു. മറ്റു താരങ്ങൾക്കൊന്നും തിളങ്ങാനായില്ല. മുംബൈക്കായി കരൺ ശർമ മൂന്നു വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 205 റൺസെടുത്തു. 33 പന്തിൽ 59 റൺസ് നേടിയ തിലക് വർമയാണ് ടോപ് സ്കോറർ. 17 പന്തിൽ 38 റൺസുമായി നമൻ ധിർ പുറത്താവാതെ നിന്നു. ഓപണർ റയാൻ റിക്കിൾട്ടൻ 25 പന്തിൽ 41ഉം സൂര്യകുമാർ യാദവ് 28 പന്തിൽ 40ഉം റൺസ് ചേർത്തു. കരൺ ശർമയാണ് കളിയിലെ താരമായത്.

ടോസ് നേടിയ ഡൽഹി ഫീൽഡിങ് തെരഞ്ഞെടുത്തു. അഞ്ച് ഓവർ പൂർത്തിയാകവെ മുംബൈ ഓപണർ രോഹിത് ശർമയെ (12 പന്തിൽ 18) വിപ്രജ് നിഗം വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ ബോർഡിൽ അപ്പോൾ 47. തുടർന്ന് റിക്കിൾട്ടനും സൂര്യയും തിലകും ധിറും നടത്തിയ പോരാട്ടമാണ് ടീമിനെ 200 കടത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ട് റൺസിന് പുറത്തായി. ഡൽഹിക്കായി വിപ്രജും കുൽദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാർ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - rohit sharma's reaction between Bumrah and Karun nair's Fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.