ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് അനായാസ ജയം. ഓൾ റൗണ്ട് പ്രകടനത്തിന്‍റെ മികവിൽ ഒമ്പതു വിക്കറ്റിനാണ് ആർ.സി.ബിയുടെ ജയം.
രാജസ്ഥാൻ കുറിച്ച 174 റൺസ് വിജയലക്ഷ്യം ബംഗളൂരു 15 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഒപ്പണർമാരായ വിരാട് കോഹ്ലിയുടെയും ഫിൽ സാൾട്ടിന്‍റെയും അർധ സെഞ്ച്വറിയാണ് ആർ.സി.ബിയുടെ ജയം എളുപ്പമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗളൂരു 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
45 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 62 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. 33 പന്തിൽ ആറു സിക്സും അഞ്ചു ഫോറുമടക്കം 65 റൺസെടുത്താണ് സാൾട്ട് പുറത്തായത്. കുമാർ കാർത്തികേയയുടെ പന്തിൽ ജയ്സ്വാളിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഒന്നാം വിക്കറ്റിൽ സാൾട്ടും കോഹ്ലിയും ചേർന്ന് 8.4 ഓവറിൽ 92 റൺസാണ് അടിച്ചെടുത്തത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 28 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ, ആർ.സി.ബിയുടെ കണിശമായ ബൗളിങ്ങിനു മുന്നിൽ രാജസ്ഥാൻ ബാറ്റർമാർക്ക് താളം കണ്ടെത്താനാകാതെ വന്നതോടെയാണ് ടീം സ്കോർ 173ലൊതുങ്ങിയത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 47 പന്തിൽ രണ്ടു സിക്സും 10 ഫോറുമടക്കം 75 റൺസെടുത്താണ് താരം പുറത്തായത്. നായകൻ സഞ്ജു സാംസൺ 19 പന്തിൽ 15 റൺസെടുത്തു. പവർപ്ലേയിൽ ഇരുവർക്കും 45 റൺസാണ് നേടാനായത്. ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റമ്പ് ചെയ്താണ് സഞ്ജുവിനെ പുറത്താക്കിയത്. ടീം സ്കോർ നൂറു കടന്നതും റയാൻ പരാഗ് മടങ്ങി. 22 പന്തിൽ 30 റൺസായിരുന്നു സമ്പാദ്യം.
വമ്പനടികളുമായി കളംനിറയുന്നതിനിടെയാണ് ജയ്സ്വാൾ ജോഷ് ഹെയ്‍സൽവുഡിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങുന്നത്. ഷിംറോൺ ഹെറ്റ്മെയർ എട്ടു പന്തിൽ ഒമ്പത് റൺസെടുത്തു. 23 പന്തിൽ 35 റൺസെടുത്ത് ധ്രുവ് ജുറേലും ഒരു പന്തിൽ നാലു റൺസുമായി നിതീഷ് റാണയും പുറത്താകാതെ നിന്നു. ബംഗളൂരുവിനായി ഭുവനേശ്കുമാർ, യാഷ് ദയാൽ, ഹെയ്സൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഈ ഐ.പി.എൽ സീസണിൽ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍റെ ആദ്യ മത്സരമായിരുന്നു. ഇതിന് മുമ്പ് റോയല്‍സിന്‍റെ ഹോം മത്സരങ്ങളെല്ലാം ഗുവാഹത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.