അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരവും കൈവിട്ടതോടെ സീസണിൽ മൂന്നാമത്തെ തോൽവിയാണ് രാജസ്ഥാൻ റോയൽസ് വഴങ്ങിയത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 58 റൺസിനായിരുന്നു സഞ്ജു സാംസണിന്‍റെയും സംഘത്തിന്‍റെയും തോൽവി. 218 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 159 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് തോൽവിക്ക് കാരണം. രാജസ്ഥാന്‍റെ ഏഴു ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഷിംറോൺ ഹെറ്റ്മെയറാണ് (52 റൺസ്) ടീമിന്‍റെ ടോപ് സ്കോറർ. സഞ്ജു 28 പന്തിൽ 41 റൺസെടുത്തു.
കുട്ടി ക്രിക്കറ്റിൽ സഞ്ജുവിന്‍റെ 300ാം മത്സരം കൂടിയായിരുന്നു ഗുജറാത്തിനെതിരെ. രാജസ്ഥാന് പുറമെ ഇന്ത്യ, കേരളം, ഡൽഹി കാപിറ്റൽസ് ടീമുകളെയും സഞ്ജു ട്വന്റി20യിൽ പ്രതിനിധാനംചെയ്തു. അതേസമയം, തോൽവിക്കു പിന്നാലെ സഞ്ജുവിനും സഹതാരങ്ങൾക്കും പിഴ ചുമത്തിയിരിക്കുകയാണ് ബി.സി.സി.ഐ.
കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് നടപടി. സഞ്ജുവിന് 24 ലക്ഷം രൂപയാണ് പിഴ. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ ടീമിലെ മറ്റു താരങ്ങൾ ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ പിഴയൊടുക്കണം. നിശ്ചിത ഓവറിനുള്ളിൽ രാജസ്ഥാന് മത്സരം പൂർത്തിയാക്കാനായില്ല. സീസണിൽ രണ്ടാം തവണയാണ് രാജസ്ഥാന് കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പിഴ ചുമത്തുന്നത്.
ഗുവാഹത്തിയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും ടീം പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ ബി.സി.സി.ഐയുടെ നടപടി നേരിട്ടിരുന്നു. അന്ന് റയാൻ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. തുടർച്ചയായ നാലാം ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിൻറ് ടേബിളിൽ ഒന്നാമതായി. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ ആറിന് 217, രാജസ്ഥാൻ റോയൽസ് - 19.2 ഓവറിൽ 159ന് പുറത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.