ന്യൂഡൽഹി: മകനുമായി വേർപിരിഞ്ഞു കഴിയുന്നതിന്‍റെ വേദന തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരം ശിഖർ ധവാൻ. മകനെ കണ്ടിട്ട് രണ്ടു വർഷമായെന്നും ബ്ലോക്ക് ചെയ്തെങ്കിലും മൂന്നു നാലു ദിവസം കൂടുമ്പോൾ മകന് സന്ദേശം അയക്കാറുണ്ടെന്നും താരം പറഞ്ഞു. അവൻ അത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തന്‍റെ കടമയാണ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ വേർപിരിഞ്ഞിരുന്നു.
2011ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും 11 വയസ്സുകാരനായ മകൻ സൊറാവർ അയേഷക്കൊപ്പമാണ് കഴിയുന്നത്. മകനെ കാണാനും സംസാരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്ന പരാതിയുമായി ധവാൻ പലതവണ രംഗത്തുവന്നിരുന്നു. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ധവാൻ മകനുമായി വേർപിരിഞ്ഞു കഴിയുന്നതിന്‍റെ വേദന പങ്കുവെച്ചത്. ‘മകൻ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നെ ബ്ലോക്ക് ചെയ്‌തെങ്കില്‍ കൂടിയും മൂന്ന് നാല് ദിവസം കൂടുമ്പോള്‍ ഞാന്‍ അവന് സന്ദേശങ്ങള്‍ അയക്കും. അവൻ അത് വായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അവൻ അത് വായിച്ചില്ലെങ്കിൽ എനിക്ക് പ്രശ്‌നമില്ല. എങ്കിലും സന്ദേശമയക്കുക എന്നത് എന്റെ കടമയാണ്. ഞാന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും’ -ധവാന്‍ പറഞ്ഞു.
ധ്യാനത്തിലൂടെ, ആത്മീയമായ വഴിയിലൂടെയാണ് മകനുമായി വേർപിരിഞ്ഞ് കഴിയുന്നതിന്‍റെ നിരാശ മറികടക്കുന്നത്. മകനെ കണ്ടിട്ട് രണ്ടു വർഷമായി, ഒരു വർഷം മുമ്പാണ് അവസാനമായി സംസാരിച്ചത്. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. മകനെ മിസ് ചെയ്യാറുണ്ടെങ്കിലും ആത്മീയ വഴിയിലൂടെ അവനുമായി സംസാരിക്കും. ദിവസവും മകനുമായി സംസാരിക്കുകയും കെട്ടിപ്പിടിക്കാറുമുണ്ട്. എല്ലാം ധ്യാനത്തിലൂടെ, ആത്മീയമായ വഴിയിലൂടെയാണ്. ഇങ്ങനെ മാത്രമേ മകനെ തിരിച്ചുകൊണ്ടുവരാനാകൂവെന്നും ധവാൻ കൂട്ടിച്ചേർത്തു.
മകനിപ്പോള്‍ പതിനൊന്ന് വയസായെങ്കിലും രണ്ടരക്കൊല്ലം മാത്രമേ അവന്റെ കൂടെയുണ്ടായിരുന്നുള്ളൂവെന്നും ധവാൻ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ശിഖര്‍ ധവാന് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. മകനെ കാണാനും വിഡിയോ കോളിലൂടെയും മറ്റും ബന്ധപ്പെടാനുള്ള അനുമതിയും കോടതി നല്‍കിയിരുന്നു. എന്നാൽ, അതിന് സാധിക്കുന്നില്ലെന്നാണ് താരത്തിന്‍റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.