ഐ.പി.എൽ കണ്ട എക്കലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരബാദിന് വേണ്ടി ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ കാഴ്ചവെച്ചത്. 55 പന്തിൽനിന്നും 10 സിക്സറോളം അടിച്ച അഭിഷേക് 141 റൺസാണ് നേടിയത്. മത്സരത്തിൽ എസ്.ആർ.എച്ച് എട്ട് വിക്കറ്റിന്‍റെ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.
സെഞ്ച്വറി തികച്ചതിന് പിന്നാലെ അഭിഷേക് ശർമ ഒരു കുറിപ്പ് ഉയർത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളായി അദ്ദേഹം ഇത് പോക്കറ്റിലിട്ട് നടക്കുകയാണെന്ന് പറയുകയാണ് ഓപ്പണിങ് പങ്കാളിയായ ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. 'ദിസ് ഈസ് ഫോർ ഓറഞ്ച് ആർമി' എന്നെഴുതിയ കുറിപ്പാണ് അഭിഷേക് ഉയർത്തികാട്ടിയത്. ഇപ്പോഴെങ്കിലും ഇത് പുറത്തെടുത്തതിൽ സന്തോഷമുണ്ടെന്ന് നർമ സ്വരത്തിൽ ഹെഡ് പറഞ്ഞു.
'ആദ്യ മത്സരം മുതൽ അഭിഷേകിനെ പോക്കറ്റിൽ അതുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മാത്രമാണ് അവന് ഉപയോഗിക്കാൻ സാധിച്ചത്. അതില് സന്തോഷമുണ്ട്,' മത്സര ശേഷം ഹെഡ് പറഞ്ഞു.
റൺമല താണ്ടി ഹൈദരബാദിന് വമ്പൻ ജയം
246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയ പഞ്ചാബ് കിങ്സിന് അതേനാണയത്തിൽ മറുപടി നൽകിയാണ് സൺറൈസേഴ്സസ് എട്ട് വിക്കറ്റിൻ്റെ വിജയം നേടിയത്. സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് (141) ഹൈദരാബാദിൻ്റെ വിജയശിൽപി. സീസണിൽ തുടർച്ചയായ നാല് തോൽവികൾക്കു ശേഷമാണ് സൺറൈസേഴ്‌സ് ജയിക്കുന്നത്. സ്കോർ: പഞ്ചാബ് കിങ്സ് 20 ഓവറിൽ ആറിന് 245, സൺറേസേഴ്‌സ് ഹൈദരാബാദ് - 18.3 ഓവറിൽ രണ്ടിന് 247.
ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 262 റൺസ് ചേസ് ചെയ്‌ത് ജയിച്ച പഞ്ചാബാണ് ഇക്കാര്യത്തിൽ ഒന്നാമത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് തുടക്കം മുതൽ തകർത്തടിച്ചാണ് തുടങ്ങിയത്.
പവർപ്ലേയിൽ 83 റൺസടിച്ച ഹൈദരാബാദ് ഓപണർമാർ 7.3 ഓവറിൽ സ്കോർ 100 കടത്തി. 11-ാം ഓവറിൽ സ്കോർ 150 പിന്നിട്ടു.
ഒന്നാം വിക്കറ്റിൽ അഭിഷേകിനൊപ്പം 171 റൺസിൻ്റെ പാർട്‌നർഷിപ് സൃഷ്ടിച്ച ട്രാവിസ് ഹെഡാണ് ആദ്യം പുറത്തായത്. 37 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതം 66 റൺസാണ് ഹെഡ് അടിച്ചെടുത്തത്. സീസണിൽ ഏറ്റവുമുയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 19 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട അഭിഷേകിന് സെഞ്ച്വറിയിലെത്താൻ പിന്നീട് 21 പന്തുകൾ കൂടിയേ വേണ്ടിവന്നുള്ളൂ. 40 പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്. ഹെയ്ന്റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് 200 കടത്തിയ അഭിഷേക്, 17-ാം ഓവറിലാണ് പുറത്തായത്. 55 പന്തിൽ 14 ഫോറും 10 സിക്‌സറും സഹിതം 141 റൺസാണ് ഹൈദരാബാദ് ഓപണറുടെ ബാറ്റിൽനിന്ന് പിറന്നത്. ക്ലാസനും (14 പന്തിൽ 21*) ഇഷാൻ കിഷനും (6 പന്തിൽ 9*) ചേർന്ന് ഒമ്പത് പന്ത് ബാക്കി നിൽക്കെ കളി തീർത്തു.
മുന്നിൽനിന്ന് നയിച്ച നായകൻ ശ്രേയസ് അയ്യർക്കൊപ്പം മുൻനിര ബാറ്റർമാർ കൂടി ചേർന്നതോടെയാണ് പഞ്ചാബ് സൺറൈസേഴ്‌സിനു മുന്നിൽ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 245 റൺസ് അടിച്ചെടുത്തത്. 82 റൺസ് നേടിയ ശ്രേയസാണ് അവരുടെ ടോപ് സ്കോറർ. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റു നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.