ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പതിവിനു വിപരീതമായി രജത് പട്ടീദാർ നയിക്കുന്ന ആർ.സി.ബി താരങ്ങൾ പച്ച ജഴ്സി ധരിച്ചാണ് കളിക്കാനിറങ്ങിയത്.
ചുവപ്പും സ്വർണ നിറവും ചേർന്ന ജഴ്സിയാണ് സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ആർ.സി.ബി ധരിച്ചിരുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ആർ.സി.ബി പരാജയപ്പെട്ടിരുന്നു. ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ടീം ഗ്രീന്‍ ജഴ്‌സി ധരിക്കുന്നത്. 2011 മുതലാണ് ആർ.സി.ബി ഈ പതിവ് ആരംഭിച്ചത്. സീസണിലെ ഏതെങ്കിലും ഒരു മത്സരത്തിലാണ് ടീം പച്ച ജഴ്സി ധരിക്കുന്നത്. പരിസ്ഥിതി അവബോധവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ടീം ഇത്തരത്തിൽ പച്ച ജഴ്സി ധരിക്കുന്നത്.
പൂർണമായും പുനരുപയോഗ വസ്തുക്കളിൽനിന്നാണ് പച്ച ജഴ്സി നിർമിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ രീതികളെ പിന്തുണക്കുന്നതിനും കാർബൺ ബഹിർഗമനം കുറക്കുന്നതിനുമുള്ള ഫ്രാഞ്ചൈസിയുടെ പ്രതിജ്ഞയുടെ ഭാഗമായാണ് ഇത്തരത്തിലൊരു കാമ്പയിൻ. എന്നാൽ, പച്ച ജഴ്സിയിലുള്ള ടീമിന്‍റെ പ്രകടനം അത്ര നല്ലതല്ല. ഇതുവരെ 14 മത്സരങ്ങളാണ് പച്ച ജഴ്സി ധരിച്ച് ടീം കളിച്ചത്. അതിൽ നാലു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ഒമ്പതു മത്സരങ്ങളിൽ തോറ്റു. ഒരു മത്സരം ഉപേക്ഷിച്ചു.
2014 ഏപ്രിൽ 21ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈഡൻ ഗാർഡനിലാണ് ടീം അവസാനമായി പച്ച ജഴ്സി ധരിച്ച് കളിക്കാനിറങ്ങിയത്. ജയ്പൂരിൽ ടോസ് നേടിയ ബംഗളൂരു രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. നിലവിൽ 15.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 125 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.