മുംബൈ: സൂപ്പർതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ കളംമാറുന്നു. അടുത്ത സീസൺ മുതൽ ഗോവക്കുവേണ്ടി കളിക്കാനിറങ്ങാനാണ് താരത്തിന്‍റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിരാക്ഷേപ പത്രം ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) താരം കത്ത് നൽകി. വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കുവേണ്ടിയാണ് താരം കളിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയ്സ്വാൾ കത്ത് നൽകിയതെന്ന് എം.സി.എ അധികൃതർ സ്ഥിരീകരിച്ചു. മുംബൈ വിട്ട് ഗോവൻ ടീമിലേക്ക് പോകാനുള്ള ജയ്സ്വാളിന്‍റെ തീരുമാനം താരത്തിന്‍റെ അടുത്ത വൃത്തങ്ങളും വെളിപ്പെടുത്തി. ‘നിരാക്ഷേപ പത്രം (എൻ.ഒ.സി) അഭ്യർഥിച്ച് കത്ത് നൽകി. ഗോവയിലേക്ക് മാറാനുള്ള തീരുമാനത്തിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്’ -എം.സി.എ ഭാരവാഹികളിലൊരാൾ വ്യക്തമാക്കി. അവസരങ്ങൾ കുറഞ്ഞതോടെ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുനും സിദ്ദേശ് ലാഡും മുംബൈ വിട്ട് ഗോവ ടീമിലേക്ക് മാറിയിരുന്നു.
ദേശീയ ടീമിനൊപ്പം കളിക്കാത്ത അവസരങ്ങളിൽ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന മാനദണ്ഡം നിർബന്ധമാക്കിയതിനു പിന്നാലെ കഴിഞ്ഞ സീസണിൽ ജയ്സ്വാൾ മുംബൈക്കുവേണ്ടി രഞ്ജിയിൽ കളിക്കാനിറങ്ങിയിരുന്നു. ജമ്മു കശ്മീരിനെതിരെ കളിച്ചെങ്കിലും തിളങ്ങാനായില്ല. നാല്, 26 എന്നിങ്ങനെയായിരുന്നു രണ്ടു ഇന്നിങ്സുകളിലെയും സ്കോറുകൾ. വിദർഭക്കെതിരായ രഞ്ജി സെമിയിൽ മുംബൈ ടീമിൽ ഉൾപ്പെട്ടെങ്കിലും കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് അവസാനം പിന്മാറി.
അണ്ടർ -19 മുതൽ മുംബൈ ടീമിനുവേണ്ടി കളിക്കുന്ന ജയ്സ്വാൾ, വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 3712 റൺസാണ് താരം നേടിയത്. 60.85 ആണ് ശരാശരി. 13 സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും നേടി. 265 റൺസാണ് ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.