ലണ്ടൻ: കോവിഡ് വ്യാപനം കുറഞ്ഞതിനു പിന്നാലെ ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളിലേക്ക് കാണികൾ തിരികെയെത്തുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഡിസംബർ രണ്ടിന് അവസാനിക്കുന്നതോടെ കായികമത്സരങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
രോഗ ഭീതിയുടെ തോതനുസരിച്ച് മൂന്നു വിഭാഗമായി തിരിച്ചാണ് ബ്രിട്ടൻ ലോക്ഡൺ അവസാനിപ്പിക്കുന്നത്. ഇതിൽ കോവിഡ് റിസ്ക് തീരെയില്ലാത്ത മേഖലകളിൽ 4000 പേരെയും കുറഞ്ഞ രോഗവ്യാപനമുള്ള മേഖലകളിൽ 2000 പേരെയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാം. ഡിസംബർ ആദ്യ വാരം മുതൽതന്നെ പ്രീമിയർ ലീഗ് ഫുട്ബാൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഗാലറിയിൽ ആളെത്തും.
ആദ്യ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതിനു പിന്നാലെ കഴിഞ്ഞ മാർച്ചിൽ ബ്രിട്ടനിൽ മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. പിന്നീട് ജൂണിൽ പുനരാരംഭിച്ചപ്പോൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു കളി. ഒക്ടോബർ മുതൽ കാണികൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചെങ്കിലും കോവിഡ് വീണ്ടും വ്യാപകമായത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.