കൊൽക്കത്ത: ഇന്ത്യൻ വനിത ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തകർത്ത് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാർ. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ മുൻ ഗോകുലം താരം സൗമ്യ ഗുഗുലോത് 67ാം മിനിറ്റിൽ നേടിയ ഗോളാണ് ചാമ്പ്യന്മാരെ തീരുമാനിച്ചത്.
വനിത ലീഗിൽ കൊൽക്കത്ത ക്ലബിനിത് കന്നി കിരീടമാണ്. പരിശീലകൻ ആന്റണി ആൻഡ്രൂസിന് മൂന്നാമത്തേതും. നേരത്തെ രണ്ടു തവണയും ഗോകുലം പരിശീലകനായപ്പോഴായിരുന്നു കിരീട നേട്ടം. ചാമ്പ്യന്മാരായതോടെ ഈസ്റ്റ് ബംഗാൾ വനിതകൾ അടുത്ത സീസൺ എ.എഫ്.സി വനിത ചാമ്പ്യൻസ് ലീഗ് പ്രാഥമിക ഘട്ടത്തിലേക്ക് യോഗ്യത നേടി. ടീം ലീഗ് ഘട്ടത്തിൽ ഗോകുലത്തിനെതിരെ ഒഴികെ എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഒഡിഷ ഒരു മത്സരം മാത്രം ബാക്കിനിൽക്കെ തരംതാഴ്ത്തൽ ഭീഷണിയിലാണ്. 2003-04 സീസണിൽ ദേശീയ ഫുട്ബാൾ ലീഗിൽ പുരുഷ ടീം ചാമ്പ്യന്മാരായതാണ് ഈസ്റ്റ് ബംഗാൾ ഇതിനുമുമ്പ് നേടിയ കിരീടം. 2003ൽ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിലും പുരുഷന്മാർ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.